ക്വലാലാംപൂര്: ഭാരതീയരടക്കം 14 ജീവനക്കാരുള്ള മലേഷ്യന്‍ ചരക്കുകപ്പല്‍ തെക്കന്‍ ചൈനാക്കടലില്‍ കാണാതായി. കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതാണെന്നാണ് സംശയം. മലേഷ്യന്‍ അധികൃതര്‍ തെരച്ചിലാരംഭിച്ചിട്ടുണ്ട്.
എംവി ഷാ ലിയാന് എന്ന കപ്പല്‍ മിരി തീരത്തിന് 23 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് മറ്റൊരു കപ്പലിലെയാള്ക്കാര് കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സ്ഥിരീകരിച്ചിട്ടില്ല. കപ്പലിന്റെ ഗിയര്‍ ബോക്സും പ്രൊപ്പല്ലര്‍ ക്രാങ്ക് ഷാഫ്റ്റും തകര്‍ന്നതായും മലേഷ്യന്‍ നാവിക അധികൃതര്‍ പറയുന്നു.
മൂന്നാം തീയതിയാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്ത് മലേഷ്യന്‍ അതിര്‍ത്തി കടത്തിയെന്നാണ് അധികൃതരുടെ വിശദീകരണം. കപ്പല്‍ ഇന്തോനേഷ്യയ്ക്ക് അടുത്ത് എത്തിയതായും അവര്‍ പറയുന്നു.
ഇരുമ്പുല്പ്പന്നങ്ങളും പൈപ്പുകളും ഭക്ഷണവുമായി കച്ചിംഗില് നിന്ന് ലംപാങ്ങിലേക്ക് പോകുകയായിരുന്നു കപ്പല്‍. കടല്‍ക്കൊള്ളക്കാര്‍ ഏറെയുള്ള മേഖലയിലൂടെയായിരുന്നു യാത്ര. ഇതിലെ ജീവനക്കാരായ ഭാരതീയരെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: