കമ്പിളികണ്ടം (ഇടുക്കി): വീട്കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ദമ്പതികളെ കുത്തി. കമ്പിളികണ്ടം ഓലിയാനിക്കല്‍ രവിക്കും ഭാര്യ ജയശ്രീക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. പ്രതി അടിമാലി ഇരുമ്പുപാലം പടിക്കപ്പ് ആലയ്ക്കത്തടത്തില് സാബു (42)നെ നാട്ടുകാരും വെള്ളത്തൂവല്‍ പോലീസും ചേര്‍ന്ന് പിടികൂടി. രവി മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറാണ്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതി സാബു രവിയുടെ വീടിന്റെ കതക് തകര്‍ത്ത് മുറിക്കുള്ളില്‍ കയറിയത്. ശബ്ദം കേട്ട് രവി ഉണര്‍ന്ന് ലൈറ്റിട്ടു. കത്തിയുമായി മുറിക്കുള്ളില്‍ നില്ക്കുന്ന മോഷ്ടാവിനെയാണ് കണ്ടത്. തുടര്‍ന്ന് മോഷ്ടാവ് സാബു രവിയെയും ഭാര്യ ജയശ്രീയെയും കുത്തുകയായിരുന്നു. രണ്ട് പേര്‍ക്കും കഴുത്തിനാണ് പരിക്ക്. ബഹളം കേട്ട് എത്തിയ ഇവരുടെ മകള്‍ക്കും നിസ്സാര പരിക്കേറ്റു.
ആക്രമണങ്ങള്‍ക്ക് ശേഷം പ്രതി രക്ഷപെട്ടു. നാട്ടുകാര്‍ ഓടിക്കൂടിയാണ് രവിയെയും കുടുംബാംഗങ്ങളെയും ആശുപത്രിയിലെത്തിച്ചത്. രാത്രി തന്നെ നാട്ടുകാരും വെള്ളത്തൂവല്‍ പോലീസും പ്രതിക്കായി തിരച്ചില്‍ നടത്തി. പുലര്‍ച്ചെ അഞ്ചുമണിയോടെ മുക്കുടം പള്ളിക്ക് സമീപത്തു നിന്നും പ്രതിയെ അറസ്റ്റു ചെയ്തു. പോലീസ് കസ്റ്റഡിയിലായ പ്രതി എസ്ഐയെ ആക്രമിക്കാനും ശ്രമിച്ചു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: