തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനാ വിഷയത്തില്‍ എ,ഐഗ്രൂപ്പുകള്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ കൈകോര്‍ക്കുന്നു. ഒരാഴ്ചയ്ക്കകം ഡിസിസി പുനഃസംഘടന പൂര്‍ത്തിയാക്കണമെന്ന നിലപാടിനെതിരെ എ,ഐ ഗ്രൂപ്പ് നേതാക്കള്‍ എ.കെ.ആന്റണിയെ കണ്ട് അതൃപ്തി അറിയിച്ചു. സുധീരന് ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നേതാക്കള്‍ ആന്റണിയെ ധരിപ്പിച്ചു.
ഗ്രൂപ്പുകള്‍ വേണ്ടെന്നു പറയുമ്പോഴും സുധീരന് സ്വന്തമായി ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് എ,ഐ നേതാക്കളുടെ ആക്ഷേപം. ശബരിനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ക്രെഡിറ്റ് തനിക്കു മാത്രം അവകാശപ്പെട്ടതാണെന്ന സുധീരന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഇരുപക്ഷവും പറയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാടുമൊക്കെ വിസ്മരിച്ചാണ് സുധീരന്റെ അവകാശവാദമെന്ന് നേതാക്കള്‍ പറയുന്നു.
വയനാട് ഡിസിസി പുനഃസംഘടനയില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി സ്വന്തം നിലയില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയ സുധീരന്റെ നിലപാട് അംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പിനു മുമ്പ് തിരക്കിട്ട് പുനഃസംഘടന നടത്തിയാല്‍ അത് പ്രാതിനിധ്യത്തെയും തെരഞ്ഞെടുപ്പിനെയും തന്നെ ബാധിക്കുമെന്നാണ് ഇരുപക്ഷത്തെയും നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: