വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിയുടെ കാര്യത്തില്‍ വിമുക്തഭടന്മാരെ സമരത്തിലേക്ക് തള്ളിവിടുന്നത് നിര്ഭാഗ്യകരമെന്ന മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ തത്വദീക്ഷയില്ലാത്ത പ്രസ്താവന ഏവരിലും ആശ്ചര്യമുളവാക്കുന്നതാണ്. പത്തുവര്‍ഷം യുപിഎ സര്‍ക്കാര്‍ വിമുക്തഭടന്മാര്ക്കു നല്കിവന്നിരുന്ന വാഗ്ദാനമായിരുന്നു വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി. ഒന്പതുവര്ഷം തുടര്‍ച്ചയായി കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന ആന്റണി പലപ്പോഴും ഈ ഉറപ്പ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു. പക്ഷേ നടപ്പാക്കിയില്ല. തന്റെ ഒന്പതുവര്ഷത്തെ ഭരണത്തിനിടയില്‍ ചെയ്യാത്ത കാര്യം ഒരു വര്‍ഷം മാത്രം പഴക്കമുള്ള മോദി സര്‍ക്കാര്‍ ചെയ്തതില്‍ പരിഭവിക്കുന്ന ആന്റണിക്ക് എന്തു തത്വദീക്ഷയാണുള്ളത്?
ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ രാഷ്ട്രത്തെ സേവിച്ച വിമുക്തഭടന്മാരുടെ ന്യായമായ ആവശ്യമാണ് ഒരേ റാങ്കിന് ഒരേ പെന്ഷന് എന്ന പദ്ധതി. അതിനെ രാഷ്ട്രീയവത്കരിക്കുന്നത് നീതിയുക്തമല്ല. വിമുക്തഭടന്മാര്ക്കും സൈനികരുടെ ആശ്രിതര്‍ക്കും ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാന രാജ്യസൈനിക ബോര്‍ഡിന്റെയും സായുധസേനാ പതാകനിധി സമിതിയുടേയും പ്രസിഡന്റുമാര്‍ മുഖ്യമന്ത്രിമാരാണ്. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കേരളത്തിലെ വിമുക്തഭടന്മാര്ക്കുവേണ്ടി കാര്യമായ ഒന്നും ചെയ്തിട്ടില്ലെന്ന് നീണ്ട 14 വര്‍ഷം സൈനിക ക്ഷേമവകുപ്പില്‍ ഡപ്യൂട്ടേഷനില്‍ ജോലി നോക്കാന്‍ അവസരം ലഭിച്ച ഈ ലേഖകന്‍ തെളിവുകള്‍ സഹിതം പറയാന്‍ കഴിയും.
ആയിരത്തിനുതാഴെ എണ്ണം വരുന്നവരും വന്ദ്യവയോധികരുമായ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാര്ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്നും പ്രതിമാസം ഒരു നിശ്ചിതതുക ബത്തയായി നല്‍കണമെന്ന രാജ്യസൈനിക ബോര്‍ഡില്‍ വച്ചിരുന്ന അജണ്ട തുടര്‍ച്ചയായി മൂന്നു പ്രാവശ്യം അദ്ദേഹം നിരുപാധികം തള്ളുകയായിരുന്നു. തുടര്‍ന്നു മുഖ്യമന്ത്രിയായി വന്ന ഇ.കെ.നായനാരാണ് ഈ വിഷയം പരിഗണിച്ച് രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത മലയാളി സേനാനികള്‍ക്ക് പ്രതിമാസ പെന്ഷന് അനുവദിച്ചത്.
സൈന്യത്തില്‍ നിന്നും കമാന്റോ പരിശീലനം ലഭിച്ച 40 വയസ്സിനു താഴെ പ്രായമുള്ള വിമുക്തഭടന്മാരെ ഉള്‍പ്പെടുത്തി ഓരോ സംസ്ഥാനവും റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ദ്രുതകര്‍മ സേന) രൂപീകരിക്കണമെന്ന് പ്രതിരോധവകുപ്പിന്റെ ഒരു നിര്‍ദ്ദേശമുണ്ടായിരുന്നു. വര്‍ഗീയ സംഘട്ടനം, തീവ്രവാദി ആക്രമണം, പ്രകൃതിക്ഷോഭം തുടങ്ങിയവ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും അവ ചെറുക്കലിനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ആ നിര്‍ദ്ദേശം. ഈ വിഷയവും രാജ്യസൈനിക ബോര്‍ഡില്‍ ചര്‍ച്ചയ്ക്കുവന്നപ്പോള്‍ നമ്മുടെ പോലീസ് ശക്തമാണെന്നും ഇവിടെ വിമുക്ത സൈനികരുടെ ദ്രുതകര്‍മസേനയുടെ ആവശ്യമില്ലെന്നും പറഞ്ഞ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ആന്റണി അത് നിരസിക്കുകയാണുണ്ടായത്.
ഈ സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള കമാന്റോ പരിശീലനം ലഭിച്ച വിമുക്തഭടന്മാരെ തമിഴ്നാട്ടിലേക്ക് അയച്ചുകൊടുത്ത് അവിടുത്തെ ദ്രുതകര്‍മ സേനാബലം കൂട്ടിയ സംഭവം ഇപ്പോഴും ഓര്‍മയിലുണ്ട്. കേരളം ഒഴികെ എല്ലാം സംസ്ഥാനങ്ങളും ഇപ്രകാരം ദ്രുതകര്‍മ സേന രൂപീകരിച്ചിട്ടുണ്ട്. വിമുക്തഭട ക്ഷേമ-പുനരധിവാസത്തെ സംബന്ധിച്ച് കേരളത്തിലെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആന്റണി കാട്ടിയ നിഷ്ക്രിയത്വത്തിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. രാജ്യസൈനിക ബോര്‍ഡ്, സായുധസേനാ പതാകനിധി യോഗങ്ങളില്‍ പങ്കെടുക്കാതെ പകരം ചീഫ് സെക്രട്ടറിയെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം നിര്‍ദ്ദേശിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
അല്‍പ്പം വ്യക്തിപരമാണെങ്കിലും സൈനികരെ സംബന്ധിച്ച് ദേശീയ പ്രാധാന്യമുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ മുഖ്യമന്ത്രിയും രാജ്യസൈനിക ബോര്‍ഡിന്റെ പ്രസിഡന്റും ആയിരിക്കെ ആന്റണിയുടെ ഭാഗത്തുനിന്നുണ്ടായ വേദനാജനകമായ അലംഭാവ മനോഭാവത്തെക്കുറിച്ചുകൂടി ഇവിടെ പ്രതിപാദിക്കട്ടെ. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭാരതം ഏഴ് യുദ്ധങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. 1948 ലെ ഭാരത-പാക് യുദ്ധം (കശ്മീര്‍ ഓപ്പറേഷന്), 1962 ലെ ഭാരത-ചൈന യുദ്ധം, 1965 ലെ ഭാരത-പാക് യുദ്ധം, 1971 ലെ ഭാരത-പാക് യുദ്ധം, 1988 ലെ ഭാരത-പാക് യുദ്ധം (ഓപ്പറേഷന് സിയാച്ചിന്‍), 1987 മുതല്‍ 1990 വരെ ശ്രീലങ്കയില്‍ പുലികളുമായുണ്ടായ ഐപികെഎഫ് യുദ്ധം, 1999 ല്‍ പാക്കിസ്ഥാനുമായുണ്ടായ കാര്‍ഗില്‍ യുദ്ധം എന്നിവയാണവ. ഈ യുദ്ധങ്ങളില്‍ പങ്കെടുത്ത് പരമോന്നത ധീരതാ പുരസ്കാരങ്ങളായ വീരചക്രം, മഹാവീര ചക്രം ബഹുമതികള്‍ നേടിയ 50 മലയാളി സൈനികരെക്കുറിച്ചും യുദ്ധത്തിന് ആസ്പദമായ സാഹചര്യത്തെക്കുറിച്ചും യുദ്ധത്തെക്കുറിച്ചുമൊക്കെ സവിസ്തരം പ്രതിപാദിക്കുന്ന ഒരു പുസ്തകം ഞാന്‍ തയ്യാറാക്കി.
സൈനിക ക്ഷേമ വകുപ്പിലെ സേവനത്തിനിടയില്‍ ഇന്ത്യന്‍ ആര്‍മിയുടെ 58 റിക്കാര്‍ഡ് ആഫീസുകളില്‍നിന്നും ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍നിന്നും വിവരങ്ങള്‍ സമാഹരിച്ചും ധീരതാ പുരസ്കാരങ്ങള്‍ ലഭിച്ച സൈനികരോടും അവര്‍ മരണപ്പെട്ട സാഹചര്യങ്ങളില്‍ ആശ്രിതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചും ഞാന്‍ തയ്യാറാക്കിയ ആ പുസ്തകത്തിന്റെ പേര് ”ധീരതയുടെ ഇതിഹാസം രചിച്ച മലയാളി യോദ്ധാക്കള്‍” എന്നാണ്. ആന്റണി ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ബുക്കിന്റെ കയ്യെഴുത്തുപ്രതി ഒരു അപേക്ഷയുമായി ഞാന്‍ അദ്ദേഹത്തെ സമീപിച്ചിട്ട് ഈ പുസ്തകം രാജ്യസൈനിക ബോര്‍ഡിന്റെ ഫണ്ടില്‍നിന്നോ സര്‍ക്കാര്‍ ചെലവിലോ പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
”കൊള്ളാം,നല്ല കാര്യം പരിഗണിക്കാം” എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു. നിര്‍ഭാഗ്യമെന്നുപറയട്ടെ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പൊതുഭരണ (സൈനികക്ഷേമ) വകുപ്പില്‍നിന്നും എനിക്കൊരു മറുപടി കിട്ടി. ഇതായിരുന്നു തുടക്കം. ”നിങ്ങളുടെ അപേക്ഷ കിട്ടി. അപേക്ഷയിലെ ആവശ്യം പരിഗണിക്കാന്‍ നിര്‍വാഹമില്ല എന്ന വിവരം അറിയിക്കുന്നു.” അദ്ദേഹത്തിന്റെ മൂന്നരവര്‍ഷത്തെ ഭരണത്തിനുശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ‘ബഹദൂരം അതിവേഗം’ ഭരണം വന്നപ്പോള്‍ ഞാന്‍ അപേക്ഷ നല്‍കിയില്ല.
2009 ല്‍ സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ആ പുസ്തകം മേജര്‍ രവിക്കു ആദ്യപ്രതി നല്കി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് പ്രകാശനം ചെയ്തു. ഞാന്‍ കൃതാര്‍ത്ഥനായി. മലയാളത്തിലെ ആദ്യത്തെ യുദ്ധ വൈജ്ഞാനിക ഗ്രന്ഥമായ അത് ഒരു റഫറന്‍സ് ബുക്കായി നിലനില്ക്കുന്നതില് ഈ ലേഖകന്‍ സന്തോഷവാനാണ്.
(സൈനികക്ഷേമ വകുപ്പിലെ
മുന്‍ എംപ്ലോയ്മെന്റ്
ആഫീസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: