ന്യൂദല്‍ഹി: ഖജനാവില്‍ നിന്നും ശമ്പളം നല്കുന്നതിനാല് സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രവര്‍ത്തനം ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീംകോടതി. അഭിഭാഷകരുടെ നിയമനം സുതാര്യമായിരിക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകരെ രാഷ്ട്രീയ ബന്ധം നോക്കി നിയമിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
പ്രവൃത്തി പരിചയവും കഴിവും മാനദണ്ഡമാക്കിവേണം അഭിഭാഷകരെ നിയമിക്കാനെന്നും ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം. ഹരിയാന സര്‍ക്കാര്‍ 184 അഭിഭാഷകരെയും പഞ്ചാബ് സര്‍ക്കാര്‍ 174 അഭിഭാഷകരെയും ഓഫീസര്‍മാരായി നിയമിച്ചതിന് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും നിയമനങ്ങള്‍ക്കായി സമിതിയെ രൂപീകരിച്ചില്ലെന്നും കണ്ടെത്തിയിരുന്നു.
അഡ്വക്കേറ്റ് ജനറല്‍, ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറല്‍, അസിസ്റ്റന്റ് അഡ്വക്കേറ്റ് ജനറല്‍ പദവികളിലായിരുന്നു അഭിഭാഷകരുടെ നിയമനങ്ങള്‍. അഡ്വക്കേറ്റ് ജനറലിന്റെ ശുപാര്‍ശ പ്രകാരമായിരുന്നു നിയമനമെന്നാണ് പഞ്ചാബ്-ഹരിയാന സര്‍ക്കാരുകളുടെ മറുപടി. കേസിന്റെ വിധി പ്രസ്താവനയില്‍ അഭിഭാഷക നിയമനത്തിന് സുവ്യക്തമായ മാനദണ്ഡം പുറപ്പെടുവിച്ചേക്കുമെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: