ന്യൂദല്‍ഹി: ദല്‍ഹിയിലെ സൗദി എംബസി ഉദ്യോഗസ്ഥന് വീട്ടുജോലിക്കു നിന്ന നേപ്പാളി യുവതിയേയും മകളെയും പീഡിപ്പിച്ച സംഭവത്തില്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം സൗദി അംബാസിഡറെ വിളിച്ചുവരുത്തി. കേസില്‍ സൗദി സര്‍ക്കാരിന്റെ സഹകരണം ആവശ്യപ്പെട്ടായിരുന്നു നടപടി.
നേപ്പാളി സ്വദേശികളായ അമ്പതും മുപ്പതും വയസ്സു പ്രായമുള്ള അമ്മയും മകളുമാണ് ഗുഡ്ഗാവ് പോലീസില്‍ സൗദി നയതന്ത്ര ഉദ്യോഗസ്ഥനെതിരെ കേസ് കൊടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ പരാതി യഥാര്‍ത്ഥമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് സംബന്ധിച്ച് കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് ഗുഡ്ഗാവ് പോലീസ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ സൗദി അംബാസിഡര്‍ക്ക് വിദേശകാര്യമന്ത്രാലയം കൈമാറിയിട്ടുണ്ട്.
നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ കേസിലെ പ്രതിയായ സൗദി നയതന്ത്ര ഉദ്യോഗസ്ഥനെ പോലീസിന് അറസ്റ്റ് ചെയ്യാനാവില്ല. എന്നാല്‍ പരാതി വ്യാജമാണെന്നും ആരോപണങ്ങള്‍ കള്ളമാണെന്നുമാണ് സൗദി എംബസിയുടെ നിലപാട്.
അതിനിടെ സൗദി എംബസിക്ക് മുന്നില്‍ വനിതാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നു. പീഡനത്തിനിരയായ നേപ്പാള്‍ സ്വദേശികളെ നേപ്പാള്‍ എംബസി ഏറ്റെടുത്ത് തിരികെ നാട്ടിലെത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: