ടോക്യോ: ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പിലെ റണ്ണറപ്പും ലോക ഒന്നാം നമ്പറുമായ ഇന്ത്യയുടെ സൈന നെഹ്വാളും പുരുഷ സിംഗിള്‍സില്‍ ലോക മൂന്നാം നമ്പര്‍ കെ. ശ്രീകാന്തും ജപ്പാണ് ഓപ്പണില്‍ നിന്ന് പുറത്തായി. മലയാളി താരം എച്ച്.എസ്. പ്രണോയും ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ശ്രീകാന്തിനെ അട്ടിമറിച്ച് പി. കശ്യപ് ക്വാര്‍ട്ടറിലെത്തി.
ജപ്പാന്റെ സീഡ് ചെയ്യപ്പെടാത്ത താരമായ മിനാറ്റ്സു മിതാനിയാണ് ലോക ഒന്നാം റാങ്കുകാരിയായ സൈനയെ അട്ടിമറിച്ചത്. 40 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 21-13, 21-16. മത്സരത്തില്‍ ഒരിക്കല്‍ പോലും ഫോമിലേക്കുയരാന്‍ കഴിയാതിരുന്ന സൈന തീര്‍ത്തും ഏകപക്ഷീയമായാണ് ജപ്പാന് താരത്തിന് മുന്നില്‍ കീഴടങ്ങിയത്. സൈനക്കെതിരെ മിനാറ്റ്സു നേടുന്ന മൂന്നാമത്തെ ജയമാണിത്.
ലോക മൂന്നാം നമ്പറായ ശ്രീകാന്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് മറ്റൊരു ഇന്ത്യന്‍ താരമായ പി. കശ്യപ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. 45 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 21-11, 21-19 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ ജയം. ഈ വര്‍ഷം ജനവരിയില്‍ നടന്ന സയ്യിദ് മോഡി ചാമ്പ്യന്‍ഷിപ്പിലും കശ്യപ് ശ്രീകാന്തിനെ തോല്‍പ്പിച്ചിരുന്നു. ആറാം സീഡായ ചൈനീസ് തായ്പെയുടെ ചൗ ടിയെന്‍ ചെന്നാണ് ക്വാര്‍ട്ടറില്‍ കശ്യപിന്റെ എതിരാളി.
ദക്ഷിണ കൊറിയയുടെ ലീ ഡോങ് ക്യുനാണ് പ്രണോയെ തോല്‍പ്പിച്ചത്. 43 മിനിറ്റ് നീണ്ട മത്സരത്തില്‍ 21-9, 21-16 എന്ന സ്കോറിനായിരുന്നു മലയാളി താരം പ്രണോയ്യുടെ പരാജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: