ആലപ്പുഴ: ശ്രീനാരായണ ഗുരുദേവനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ എസ്എന്‍ഡിപി യോഗം സിപിഎമ്മിനോട് വിട്ടുവീഴ്ചയ്ക്കില്ല. ആത്മീയ നേതാവിനെ അവഹേളിച്ച് വികാരം വ്രണപ്പെടുത്തിയതു പോരാഞ്ഞ് പാര്‍ട്ടിയും നേതാക്കളും, എസ്എന്‍ഡിപി യോഗം നേതൃത്വത്തെ അവഹേളിക്കുന്നതിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് എസ്എന്‍ഡിപി യോഗത്തിന്റെ തീരുമാനം. ഇതിനുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ ഇന്നു തുടങ്ങും.
പ്രതീകാത്മകമായി കുരിശില്‍ തറച്ചും കഴുത്തില്‍ കയറിട്ടും ഗുരുദേവനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ മുഖം നഷ്ടപ്പെട്ടപ്പോള്‍ എസ്എന്‍ഡിപി യോഗത്തിനും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരേ കുപ്രചാരണം നടത്തുകയാണ് സിപിഎം നേതാക്കള്‍. പ്രത്യേകിച്ച് പിണറായി വിജയന് നയിക്കുന്ന പാര്‍ട്ടിയുടെ കണ്ണൂര്‍ ലോബി. അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് സിപിഎം തന്ത്രം. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ കുപ്രചാരണങ്ങള്‍ ചെറുക്കാന്‍ എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമായി ബോധവത്ക്കരണ ക്ലാസ്സുകള്‍ നടത്താന്‍ തീരുമാനിച്ചത്.
താലൂക്ക് യുണിയനുകള്‍ അടിസ്ഥാനത്തില്‍ ശാഖാതല ഭാരവാഹികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ നടത്തുക. അമ്പലപ്പുഴ താലുക്കിലെ ശാഖായോഗം ഭാരവാഹികളുടെ പഠന ക്ലാസ്സ് നാളെ എഎന്‍പുരം നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കും. വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും. മുഴുവന്‍ താലൂക്ക് യൂണിയനുകളിലും വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ ക്ലാസ്സുകള്‍ നടത്താനാണ് തീരുമാനം. ഗുരുദേവനെ കുരിശില്‍ തറച്ച് അപമാനിച്ച സംഭവത്തില്‍ മാപ്പുപറയാന്‍ പോലും സിപിഎം തയ്യാറാകാത്തത് മുഴുവന്‍ ശ്രീനാരായണീയരെയും അവഹേളിക്കുന്നതാണെന്നും ഇതിന് സമുദായവും സംഘടനയും മറുപടി നല്‍കണമെന്നും സമുദായംഗങ്ങളില്‍ വ്യാപകമായി പ്രചാരണം നടത്തും.
ശിവഗിരിമഠവും സിപിഎമ്മിനെതിരെ പരസ്യമായി രംഗത്ത് വന്നത് സമുദായ പ്രവര്‍ത്തകരില്‍ ആവേശം പകര്‍ന്നിട്ടുണ്ട്. പിണറായി വിജയന്റെ പേരെടുത്ത് വിമര്‍ശിച്ചും അവഹേളനത്തിന് പിന്നിലെ രാഷ്ട്രീയം തുറന്നു കാട്ടുമെന്നും സൂചിപ്പിച്ചുള്ള ശിവഗിരിമഠത്തിന്റെ പ്രതിഷേധ പ്രസ്താവന മുഴുവന്‍ ശ്രീനാരായണീയര്ക്കുള്ള സന്ദേശമാണെന്നും എസ്എന്‍ഡിപി യോഗനേതൃത്വം വിലയിരുത്തുന്നു. എസ്എന്‍ഡിപിയോഗത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് സിപിഎമ്മിനെതിരെയുള്ള പ്രതിഷേധ പരിപാടികള്‍ അട്ടിമറിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടത് എസ്എന്‍ഡിപിയുടെ സംഘടനാ മികവ് വ്യക്തമാക്കുന്നതായി.
ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും ഗുരുനിന്ദയ്ക്കെതിരെ ശക്തമായി പ്രക്ഷോഭ പരിപാടികള്‍ നടത്തിയത് സിപിഎം പ്രവര്‍ത്തകരായിരുന്നു. ചില താലൂക്ക് യൂണിയന് നേതാക്കളെ സ്വാധിനീച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള സിപിഎം ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടു. കണ്ണൂരില്‍ ആര്‍എസ്എസുകാര്‍ ഗുരുപ്രതിമ തകര്‍ത്തുവെന്ന് കുപ്രപ്രചാരണം നടത്തി പ്രകടനങ്ങള്‍ നടത്താന്‍ സിപിഎമ്മുകാര്‍ നേതൃത്വം നല്കുന്ന ചില ശാഖായോഗങ്ങള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും സമുദായം ഒറ്റക്കെട്ടായി രംഗത്ത് വന്ന സാഹചര്യത്തില്‍ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.
എസ്എന്‍ഡിപിയില്‍ ആധിപത്യമുറപ്പിക്കാന്‍ സിപിഎം ബോധപൂര്‍വം അയച്ച ബഹുഭൂരിപക്ഷം സഖാക്കളും തങ്ങള്‍ പാര്ട്ടിയ്ക്കൊപ്പമല്ല, ശ്രീനാരായണീയ ദര്‍ശനത്തിനും എസ്എന്‍ഡിപി നേതൃത്വത്തിനും വിധേയരാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: