ന്യൂദല്‍ഹി: ഭാരത-പാക്കിസ്ഥാന് നിയന്ത്രണ രേഖയില്‍ സമാധാനം നിലനിര്‍ത്താന്‍ ബിഎസ്എഫ്-പാക് റേഞ്ചേഴ്സ് ഡയറക്ടര്‍ ജനറല്‍തല യോഗത്തില്‍ ധാരണ. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാനും യോഗത്തില്‍ ഇരു അതിര്‍ത്തിരക്ഷാ സേനകളും തീരുമാനിച്ചു. റഷ്യയിലെ ഉഫയില്‍ മോദി-നവാസ് ഷെരീഫ് കൂടിക്കാഴ്ചയിലെടുത്ത തീരുമാനപ്രകാരമാണ് ഇരു രാജ്യങ്ങളിലെയും അതിര്‍ത്തിരക്ഷാ സേനാ മേധാവിമാരുടെ കൂടിക്കാഴ്ച.
സപ്തംബര്‍ 12 വരെ നീളുന്ന ത്രിദിന ചര്‍ച്ചയ്ക്കെത്തിയ പാക്കിസ്ഥാന് റേഞ്ചേഴ്സ് ഡയറക്ടര്‍ ജനറല്‍ ഉമര്‍ ഫറൂഖ് ബുര്‍കിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘത്തെ അട്ടാരി അതിര്‍ത്തിയില്‍ ബിഎസ്എഫ് സ്വീകരിച്ചു. തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ ദല്‍ഹിയിലെത്തിച്ചു. ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ. പഥകിന്റെ നേതൃത്വത്തിലുള്ള 22 അംഗ സംഘമാണ് പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നത്.
അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് പ്രധാന അജണ്ട. ചര്‍ച്ച തുടങ്ങുന്നതിന്റെ തലേ ദിവസം ജമ്മുകാശ്മീരിലെ നൗഗാം സെക്ടറില്‍ പാക് റേഞ്ചേഴ്സിന്റെ വെടിയേറ്റ് രണ്ട് ബിഎസ്എഫ് ഭടന്മാര്ക്ക് പരിക്കേറ്റിരുന്നു. പൂഞ്ച് ജില്ലയിലെ ബിഎസ്എഫ് അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെയും ബുധനാഴ്ച പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും വെടിവെപ്പുണ്ടായി.
കേന്ദ്രആഭ്യന്തര മന്ത്രാലയം, നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ, സര്‍വ്വേ വകുപ്പ് പ്രതിനിധികളും പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
അതിര്‍ത്തിയില്‍ നടക്കുന്ന വെടിവെപ്പിന് പുറമേ നുഴഞ്ഞുകയറ്റം, കള്ളക്കടത്ത് എന്നിവയും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഉഫയിലെ ഇരുപ്രധാനമന്ത്രിമാരുടേയും കൂടിക്കാഴ്ചയ്ക്ക് ശേഷം അതിര്‍ത്തിയില്‍ നൂറോളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുണ്ടായത് ഭാരതം ചര്‍ച്ചയില്‍ ഉന്നയിക്കും. ഈ വര്‍ഷം ഇതുവരെ 199 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ സൈനിക നിരീക്ഷണസംഘത്തിന് അതിര്‍ത്തിയില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യം പാക്കിസ്ഥാന് വീണ്ടും ഉന്നയിച്ചിട്ടുണ്ട്. ഭാരത സൈനിക പോസ്റ്റിലെ ജവാന്മാര് അസഭ്യവാക്കുകള്‍ ഉപയോഗിച്ച് പ്രകോപനം സൃഷ്ടിക്കുന്നതായും പാക്കിസ്ഥാന് പരാതിപ്പെട്ടതായാണ് വിവരം. അതിര്‍ത്തിയില്‍ ഇരുസൈനിക വിഭാഗങ്ങളും സംയുക്തമായി പട്രോളിംഗ് അടക്കം ചെയ്യണം എന്നതുള്‍പ്പെടെയുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: