കോഴിക്കോട്: കേരളീയരുടെ വിശേഷിച്ചും മലയോര നിവാസികളുടെ സുസ്ഥിര ആരോഗ്യാവസ്ഥ സംബന്ധിച്ചുള്ള പഠനമോ ക്വാറി പ്രദേശങ്ങളുടെ പാരിസ്ഥിതികാഘാത പഠനമോ നടത്താതെ പശ്ചിമഘട്ടവും ഇടനാടന്‍ കൂന്നുകളും ഇല്ലാതാക്കി മാലിദ്വീപിലേക്ക് കരിങ്കല്‍ കയറ്റുമതി ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ഡോ. എ.അച്യുതന്. കരിങ്കല്‍ഭിത്തികള്‍ നിര്‍മ്മിച്ച് മാലിയെ കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും കടലില്‍ ആഴ്ന്ന് പോകുന്നതില്‍ നിന്നുംസഹായിക്കുന്നത്, അതേ ദൂഷ്യങ്ങള്‍ സൃഷ്ടിച്ച് കേരളത്തെ അറബിക്കടലില്‍ താഴ്ത്താന്‍ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിസംരക്ഷണ സമിതി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചിന് ശേഷം ഡെപ്യൂട്ടി കലക്ടറെ സന്ദര്‍ശിച്ച് നിവേദനവും നല്കി. കയറ്റുമതി സംബന്ധിച്ച് ആവശ്യമായ എല്ലാ രേഖകളും ലഭ്യമാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ കരിങ്കല്ലു കയറ്റിയ ബാര്‍ജ്ജിനെ ബേപ്പൂര്‍ തുറമുഖം വിടാന്‍ അനുവദിക്കുകയുള്ളൂവെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
പ്രകൃതി സംരക്ഷണസമിതി ജില്ലാസെക്രട്ടറി ടി.വി. രാജന് അധ്യക്ഷത വഹിച്ചു. പ്രൊഫ. ശോഭീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. തായാട്ട് ബാലന്, കെ.വി. ഷാജി, വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍, എ. ശ്രീവത്സന്‍, വി. പി. സുഹ്റ, കുട്ടിയാരന് പുളിക്കല്‍, പി.ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. മൊയ്തു കണ്ണങ്കോടന്‍ സ്വാഗതവും കേളപ്പന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: