മുംബൈ: മുംൈബയില്‍ ട്രെയിനുകളില്‍ സ്ഫോടന പരമ്പര സൃഷ്ടിച്ച് 188 പേരെ കൊന്ന കേസില്‍ 12 സിമി ഭീകരര്‍ കുറ്റക്കാരാണെന്ന് മക്കോക്ക കോടതി കണ്ടെത്തി. 13 പ്രതികളില്‍ ഒരാളെ വിട്ടയച്ചു. ഭീകരര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. സ്ഫോടനങ്ങള്‍ക്ക് ആര്‍ഡിഎക്സാണ് ഉപയോഗിച്ചത്.
2006 ജൂലൈ 11 വൈകിട്ട് 6.23 മുതല്‍ എട്ടു മിനിട്ടിനകം ഏഴു ട്രെയിനുകളിലാണ് ഭീകരര്‍ ബോംബു സ്ഫോടനങ്ങള്‍ നടത്തിയത്. ഖാര് റോഡ്, ബാന്ദ്ര, ജോഗേശ്വരി, മാഹിം, ബോറിവ്ലി, മാട്ടുങ്ക, മീരാ റോഡ് റെയില്‍വേ സ്റ്റേഷനുകളില്‍ നടന്ന സ്ഫോടനങ്ങൡ 188 പേര് കൊല്ലപ്പെട്ടു. 817 പേര്‍ക്ക് പരിക്കേറ്റു. ഏഴ് സബര്‍ബന്‍ ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളിലായിരുന്നു സ്ഫോടനങ്ങള്‍.
കമല്‍ അഹമ്മദ് അന്‍സാരി (37), തന്‍വീര്‍ അഹമ്മദ് അന്‍സാരി (37), മൊഹമ്മദ് ഫൈസല്‍ ഷെയ്ഖ്(36), എത്തേഷാം സിദ്ദിഖ് (30), മൊഹമ്മദ് മജീദ് ഷാഫി (32), ഷെയ്ഖ് ആലം ഷെയ്ഖ് (41), മൊഹമ്മദ് സജീദ് അന്‍സാരി (34), മുസമ്മില്‍ ഷെയ്ഖ് (27), സൊഹെയ്ല് മെഹ്മൂദ് ഷെയ്ഖ് (43), സമീര്‍ അഹമ്മദ് ഷെയ്ഖ്( 36), നാവേദ് ഹുസൈന് ഖാന് (30), ആസിഫ് ഖാന് (38), എന്നിവര്‍ കുറ്റക്കാരണെന്നാണ് പ്രത്യേക ജഡ്ജി യതിന് ഡി ഷിന്‍ഡെ കണ്ടെത്തിയത്.
അബ്ദുള്‍ വാഹീദ് ഷെയ്ഖിനെ കോടതി വിട്ടയച്ചു. ഒന്‍പതു വര്‍ഷം മുന്‍പു നടന്ന ഭീരാക്രമണക്കേസില് 2007 ജൂണിലാണ് വിചാരണ തുടങ്ങിയത്. എന്നാല്‍ കമല്‍ അന്‍സാരി സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് രണ്ടു വര്‍ഷം വിചാരണ നിലച്ചിരുന്നു. മക്കോക്ക (മഹാരാഷ്ട്ര കണ്ട്രോള് ഓഫ് ഒാര്‍ഗനൈസ്ഡ് ക്രൈം ആക്ട്) നിയമത്തിലെ ഭീകരത പ്രോല്‍സാഹിപ്പിക്കുന്നുവെന്ന വാക്ക് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കമലിന്റെ വാദം. വാദം കേള്‍ക്കലിനു ശേഷം 2010 ഏപ്രിലില്‍ സുപ്രീംകോടതി ഈ ഹര്‍ജി തള്ളി. തുടര്‍ന്ന് വിചാരണ പുനരാരംഭിച്ചു. 2014 ആഗസ്റ്റില്‍ വിചാരണ കഴിഞ്ഞു.
ഭീകരവിരുദ്ധ സ്ക്വാഡാണ് (എടിഎസ്) അന്വേഷണം നടത്തിയതും പ്രതികളെ പിടിച്ചതും. പാക് ചാരസംഘടനയായ ഐഎസ്ഐയും ലഷ്ക്കര്‍ ഇ തൊയ്ബയും ചേര്‍ന്നാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നാണ് എടിഎസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: