കോഴിക്കോട്: മുന്‍ സിപിഎം നേതാവ് ടി.പി ചന്ദ്രശേഖരന് വധശ്രമ ഗൂഢാലോചനക്കേസ് വിചാരണയ്ക്ക് മുന്‍പേ കോടതി തള്ളി, ഇത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാണ്.
2009 ല്‍ ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത സിപിഎം നേതാക്കളടക്കം 15 പേര് പ്രതികളായ കേസ് തള്ളിക്കൊണ്ട് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.ജെ വിന്‍സന്റാണ് വിധിച്ചത്.
സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം കെ.കെ. കൃഷ്ണന് (69), കെ.സി. രാമചന്ദ്രന് (55), ചെമ്മാട് പാലോറത്ത് അണ്ണന് സജിത് (26), ടി.കെ. രജീഷ് (36), കിര്‍മാണി മനോജ് (43), പി. ഷാജി (43), ബിജു (43), കണ്ണര് അയിത്തറ ജെഎസ് നിവാസില്‍ പറമ്പത്ത് അബിനേഷ് (35), മനോളി പുത്തലത്ത് പൊയില്‍ ടിപി രാമകൃഷ്ണന് (69), പന്തക്കല്‍ അജേഷ് എന്ന കജ്ജൂര് (31), വരിക്കോളിന്റെവിട ചെട്ടി ഷാജി (38), കണ്ണൂര്‍ കുറുക്കന് വീട്ടില്‍ അനീഷ് (29), കൂത്തുപറമ്പ് പുത്തന്‍ പറമ്പ് പിഎം നാരായണന് എന്ന മനോരാജ (33), എന്നിവരായിരുന്നു പ്രതികള്‍. ഇതില്‍ 7 പേര് ടിപി വധക്കേസില്‍ പ്രതികളും 4 പേര് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരുമാണ്. കേസിലെ പ്രതിയും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ സി.എച്ച്.അശോകന് നേരത്തെ മരണപ്പെട്ടിരുന്നു.
2009 ആഗസ്റ്റ് 11-ാം പ്രതി രാമകൃഷ്ണന്റെ മാഹിയിലെ വീട്ടില്‍ ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ പിടിയിലായ പ്രതികളുടെ മൊഴിയില്‍ നിന്നാണ് ഗൂഢാലോചന വിവരം പുറത്തായത്. എന്നാല്‍ കുറ്റപത്രത്തില്‍ മതിയായ തെളിവുകളില്ലെന്ന് കോടതി കണ്ടെത്തി. കേസ് നിലനില്ക്കുന്നതല്ലെന്നുള്ള പ്രതികളുടെ ഹര്‍ജിയിലാണ് കോടതി വിധി. ശാസ്ത്രീയമായ തെളിവുകള്‍ ഹാജരാക്കിയില്ലെന്നും ഇത്തരത്തില്‍ കേസ് മുന്നോട്ട് കൊണ്ട് പോവുന്നത് നിരര്‍ത്ഥകമായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
കേസില്‍ മതിയായ തെളിവുകള്‍ നല്കുന്നതില് പ്രോസിക്യൂഷന്റെ പൂര്‍ണ്ണ പരാജയമാണ് കോടതി വിധി ചൂണ്ടിക്കാണിക്കുന്നത്.
പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ ഗോപാലകൃഷ്ണ കുറുപ്പ്, കെ.എം. രാമദാസ്, കെ.വിശ്വന് എന്നിവരും പ്രോസിക്യൂഷന് വേണ്ടി പി. കുമാരന് കുട്ടി, സി.കെ. ശ്രീധരന് എന്നിവരും ഹാജരായി. വിധി വിശദമായി പഠിച്ചതിനുശേഷം അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന് അറിയിച്ചു. കൃത്യമായ തെളിവുകളും മറ്റും ഇല്ലാതിരുന്നതിനാലാണ് കേസ് കോടതി വിചാരണയ്ക്കു മുന്‍പേ തള്ളിയത്. ഇത് സര്‍ക്കാരും സിപിഎമ്മും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നാണ് ആരോപണം. അതിനാലാണ് പ്രോസിക്യൂഷന് തെളിവുകള്‍ ഹാജരാക്കാത്തതും കേസ് അപൂര്ണ്ണമാക്കിയെതെന്നുമാണ് പൊതുവേ കരുതപ്പെടുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: