ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ഭാരത സൈനികര്‍ ആദ്യം വെടിയുതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.പാക് അതിര്‍ത്തി രക്ഷാ സേനയായ പാക് റേഞ്ചേഴ്സിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തവേയാണ് രാജ്നാഥ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ അയല്‍രാജ്യങ്ങളുമായും ഭാരതം സൗഹൃദമാണ് ആഗ്രഹിക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് ഭാരതം ആദ്യം വെടിയുണ്ട പായിക്കില്ല, രാജ്നാഥ് പറഞ്ഞു.
എന്നാല്‍ താന്‍ വെറും സൈനിക മേധാവി മാത്രമാണെന്നും നേതാവല്ലെന്നും ആഭ്യന്തര മന്ത്രിയെപ്പോലെ അത്തരമൊരു വാഗ്ദാനവും തനിക്ക് നല്‍കാനാവില്ലെന്നുമായിരുന്നു പാക് റേഞ്ചേഴ്സ് മേധാവി മേജര്‍ ജനറല്‍ ഉമര്‍ ഫാറൂഖ് ബുര്‍ക്കിയുടെ പ്രതികരണം.
രാജ്നാഥ് സിംഗിന്റെ സന്ദേശം താന്‍ പാക് നേതൃത്തെ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരതക്ക് എതിരെ ഭാരതവും പാക്കിസ്ഥാനും യോജിച്ച് പോരാടണമെന്നും ബുര്‍ക്കി പറഞ്ഞു. ഭാരതത്തെപ്പോലെ പാക്കിസ്ഥാനും ഭീകരതയുടെ ഇരയാണ്. ബുര്‍ക്കി പറയുന്നു.
പാക്കിസ്ഥാനുമായി പല തലങ്ങളില്‍ ചര്‍ച്ച നടത്താന്‍ ഭാരതം ആഗ്രഹിക്കുന്നു. അതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ ഉഫയില്‍ വച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ചര്‍ച്ച നടത്തിയത്.
എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ദേശീയ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച നടന്നില്ല. പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ഭാരതം ആഗ്രഹിക്കുന്നത്. ഇത് ഞാന്‍ ഔപചാരികതയ്ക്ക് പറയുന്നതല്ല, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പറയുന്നതാണ്. അടല്‍ജി പറഞ്ഞതുപോലെ നമുക്ക് സുഹൃത്തുക്കളെ മാറാം, അയല്‍ക്കാരെ മാറാന്‍ കഴിയില്ല. രാജ്നാഥ് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: