കൊല്ലം: കേരളത്തില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനായി മഠം നൂറുകോടി രൂപ നല്‍കുമെന്ന് മാതാ അമൃതാനന്ദമയി ദേവി. നമാമി ഗംഗേ പദ്ധതിക്ക് നല്കുന്ന നൂറുകോടിക്ക് പുറമെയാണിത്. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛഭാരത് ശുചീകരണ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനാണ് ഈ പണം ഉപയോഗിക്കുക. പദ്ധതിയുടെ പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകുമെന്ന് അമൃതാനന്ദമയീദേവി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നമാമി ഗംഗേ പദ്ധതിക്ക് മാതാ അമൃതാനന്ദമയി മഠം 100 കോടിയുടെ സംഭാവന നല്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമ്മ. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ശൗചാലയം നിര്‍മ്മിച്ചു നല്‍കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒപ്പം ബോധവല്‍ക്കരണവും നടത്തും. ജലവും മണ്ണും അശുദ്ധമാക്കരുതെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കും. ശുദ്ധജലമില്ലായ്മ പല മാറാരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്നുണ്ട്. തീരവാസികള്‍ ശുദ്ധജലത്തിനായി വിഷമിക്കുന്നത് വ്യക്തിപരമായി അറിവുള്ളയാളാണ് താന്‍. ഇതിന് പരിഹാരം കാണാന്‍ കഴിയണം. അമ്മ പറഞ്ഞു.
കേന്ദ്രസര്‍ക്കാരില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് പിന്നീട് പത്രസമ്മേളനത്തില്‍ അമ്മ പറഞ്ഞു. 100 കോടി നല്‍കിയത് കൃത്യമായി അതിനുതന്നെ ചിലവഴിക്കുമെന്ന് അമ്മ ഉറപ്പാക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമ്മ. ശുചിമുറിയില്ലാത്ത സാഹചര്യം ഏറ്റവും ബാധിക്കുന്നത് സ്ത്രീകളെയാണ്. കൃത്യമായി പ്രാഥമികകൃത്യം നടത്തിയില്ലെങ്കില്‍ രോഗങ്ങള്‍ വരും. മഠം 2010 മുതല്‍ അമലഭാരതം പദ്ധതിയിലൂടെ ശുചിത്വപാലനത്തിന്റെ സന്ദേശം രാജ്യത്താകെ പകര്ന്നുനല്കുകയാണ്. ഫാക്ടറികളില്‍ ശുചീകരണ സംവിധാനം വേണം.
ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ കൂടി സ്ഥാപിക്കാന്‍ അവര്‍ തയ്യാറാകണം. കൃഷിക്കാര്‍ക്ക് വെള്ളം കിട്ടണം. അതില്ലെങ്കില്‍ അവരുടെ ഉപജീവനവും നമ്മുടെ അന്നവും മുടങ്ങും. അടിസ്ഥാനവിഭാഗമായ കര്‍ഷകരെ ദുഖിപ്പിക്കാതെ കൃത്യമായ പരിഹാരം തടയണ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കട്ടെ. ഗംഗയില്‍ മൃതശരീരം ഒഴുക്കുന്നത് പ്രധാന വിഷയമാണ്.
മൃതശരീരം മത്സ്യങ്ങള്‍ക്ക് ഭക്ഷണമാകട്ടെ എന്നു കരുതിയാണ് ഇത് തുടങ്ങിയത്. പ്രധാനമന്ത്രിയുമായി നേരത്തെ സംസാരിച്ചപ്പോള്‍ അദ്ദേഹവും ഇതിനെപ്പറ്റി ചോദിച്ചിരുന്നു. ശക്തമായ ബോധവല്‍ക്കരണത്തിലൂടെ ഇതവസാനിപ്പിക്കണം. ഇതിന് സര്‍ക്കാരിനും പൂര്‍ണസമ്മതം. പകരം ഗംഗാതടങ്ങളില്‍ ശവദാഹത്തിനായി മെഷീനുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. അമ്മ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: