പുത്രന്റെ വാക്കുകള്‍ ശ്രദ്ധിച്ച രാവണന് അരികെനില്ക്കുന്ന സേനാനായകനായ പ്രഹസ്തനോട് ഈ വാനരന് ആരാണെന്നും എന്തിനാണ് ഇവിടെ വന്നതെന്നും എവിടെനിന്നാണ് വരുന്നതെന്നും ഉപവനം തല്ലിത്തകര്‍ത്തതും അതു കാക്കുന്ന കാവല്‍ക്കാരേയും മറ്റു രാക്ഷസരേയും വധിച്ചതെന്തിനാണെന്നും ആരുടെ ദൂതനായാണ് വന്നിരിക്കുന്നതെന്നും ചോദിച്ചറിയുന്നതിന് നിര്‍ദ്ദേശം കൊടുത്തു.
രാവണനിര്‍ദ്ദേശമനുസരിച്ച് പ്രഹസ്തന്‍ വിനയപൂര്‍വം ഹനുമാനോട് അങ്ങ് ആരുടെ നിര്‍ദ്ദേശത്താലാണ് ഇവിടെ വന്നതെന്ന് ആരാഞ്ഞു. രാജസദസ്സില്‍ സത്യം പറഞ്ഞാല്‍ പോകാനനുവദിക്കാമെന്നും അതുകൊണ്ട് സത്യം പറയാന്‍ ഭയക്കേണ്ടതില്ലെന്നും രാവണസഭ ബ്രഹ്മസഭയ്ക്കു തുല്യമാണെന്നും ലങ്കാരാജ്യത്തില്‍ അസത്യത്തിന്നോ അധര്മ്മത്തിന്നോ യാതൊരു സ്ഥാനവുമില്ലെന്നും ആദരപൂര്‍വ്വം പ്രഹസ്തന്‍ ഹനുമാനെ അറിയിച്ചു.
പ്രഹസ്തന്‍ ആദരപൂര്‍വ്വം ചോദിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി മാരുതി ശ്രീരാമചന്ദ്രസ്വാമിയെ മനസ്സില്‍ സ്മരിച്ചുകൊണ്ട് മന്ദഹാസത്തോടെ മറുപടി പറയാന്‍ തുടങ്ങി. ഞാന്‍ രാമദൂതനാണ്. എന്റെ സ്വാമി ഭുവനപതിയും പുരുഷോത്തമനും ഇന്ദ്രാദിവന്ദിതനുമായ പുണ്യപുരുഷനാണ്. പിതാവിന്റെ വാക്ക് പരിപാലിക്കുന്നതിനായി സഹോദരനോടും പത്നിയായ സീതയോടുംകൂടി വനവാസത്തിനെത്തി. അവര്‍ കാനനത്തില്‍ വസിച്ചുകൊണ്ടിരുന്ന സമയത്ത് ജളപ്രഭുവായ നീ സീതയെ അപഹരിക്കുകയുണ്ടായി.
അതിനുശേഷം സീതയെത്തേടി അവര്‍ വനത്തില്‍ സഞ്ചരിക്കുന്ന സമയത്ത് സുഗ്രീവനുമായി അഗ്നിയെസാക്ഷിനിറുത്തി സഖ്യംചെയ്യുകയും ബാലിയെ വധിച്ച് കിഷ്കിന്ധ സുഗ്രീവന് നല്‍കുകയും ചെയ്തു. അതിനു പ്രത്യുപകാരമായി സുഗ്രീവന് സീതയെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിന് വാനരന്മാരെ നാലുപാടും വിന്യസിച്ചു. അങ്ങിനെ നിയോഗിക്കപ്പെട്ടവരില്‍ ഒരുവനാണ് ഞാന്‍. ഇനി ഉപവനം തകര്ത്തതെന്തിനാണെന്നാണെങ്കില് അതിനെ വാനരവംശസ്വഭാവം മാത്രമായി കണ്ടാല്‍മതി. അടുത്തതായി രാക്ഷസരെ കൊന്നതിനു കാരണം എന്റെ ശരീരരക്ഷ കരുതിമാത്രമായിരുന്നു. നൂറുവയസ്സായാലും ജീവന് പ്രിയപ്പെട്ടത് ശരീരം മാത്രമാണല്ലോ. നിന്റെ മകന്റെ ബ്രഹ്മാസ്ത്ര പ്രയോഗത്താല്‍ ഒരുനിമിഷ നേരത്തേക്ക് ഞാന്‍ ബന്ധനസ്ഥനായി എന്നത് വാസ്തവമാണ്. ബ്രഹ്മാവ് മുതലായ ദേവന്മാരുടെ വരപ്രഭാവത്താല്‍ എന്റെ ശരീരത്തിന് യാതൊരു വിധത്തിലുള്ള പീഡയും അനുഭവപ്പെടുന്നതല്ല.
മരണമില്ലാത്തവനായ ഞാന്‍ ബന്ധിതനെന്ന ഭാവത്തില്‍ ഇവിടെവന്നതു തന്നെ നിന്നെ ഉപദേശിക്കാമെന്ന് കരുതിയാണ്. അജ്ഞാനികളെ ഉപദേശിച്ച് നേര്‍വഴിക്ക് കൊണ്ടുവരിക എന്നത് ജ്ഞാനികളുടെ കടമയാണ്. ആത്മോപദേശം അജ്ഞാനികള്‍ക്ക് മോക്ഷദായകമാണ്. രാവണാ, നീ മോഹസമുദ്രത്തില്‍ ആമഗ്നനാകരുത്. ഈശ്വരശക്തിയെ സമാശ്രയിച്ച് രാക്ഷസബുദ്ധിയെ കൈവെടിയുക ബ്രഹ്മാവിന്റെ പ്രപൗത്രനും പുലസ്ത്യമഹര്‍ഷിയുടെ പൗത്രനും വിശ്രവസ്സിന്റെ പുത്രനുമായ നീ വംശശുദ്ധിയുള്ളവനും ആത്മജ്ഞാനത്തിന് അര്‍ഹനുമാണ്. തത്ത്വബോധം നേടി കാമക്രോധദോഷാദികളെ ഹൃദയത്തില്‍ നിന്നും അകറ്റിക്കളയുക.
രാക്ഷസസ്വഭാവം വെടിഞ്ഞ് ഭൗതികകാര്യങ്ങളില്‍ മാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദേഹാത്മബുദ്ധിയെ ത്യജിച്ച് പ്രകൃതി ഗുണങ്ങളാല്‍ ബദ്ധനാകാതെ പ്രാണദേഹാദികള് ആത്മാവല്ലെന്ന സത്യം തിരിച്ചറിയുക. ഇന്ദ്രിയവേദ്യമായ ലോകം മായയാണ്. സത്യമായിട്ടുള്ളത് ബ്രഹ്മം മാത്രമാണ്. ജഡവും ജഡത്തെ ആശ്രയിച്ച് കാണപ്പെടുന്ന ലോകവും ജന്മമരണാദി ദുഃഖഹേതുകങ്ങളാണ്. നിത്യമായിട്ടുള്ളത് നിര്‍ഗുണനും നിഷ്കളങ്കനും നിര്‍മ്മലനും നിര്‍മ്മമനും നിരാകാരനുമായ പരബ്രഹ്മം മാത്രമാണ്. മായമൂലമുണ്ടാകുന്ന മൗഢ്യം വെടിഞ്ഞ് ഭക്തലോകപ്രിയനും ഭാനുകോടി പ്രഭുവുമായ മഹാവിഷ്ണുവിന്റെ പാദപത്മങ്ങളില്‍ മനസ്സര്‍പ്പിച്ച് ഭജിക്കുക. ദുര്‍മാര്‍ഗ്ഗത്തില്‍ ചലിക്കാനുള്ള മനസ്സിന്റെ പ്രേരണകളഞ്ഞ് സ്വര്‍ഗ്ഗപ്രാപ്തിക്കുള്ള വഴിയെപ്പറ്റി ചിന്തിക്കുക.
പരധനകളത്രമോഹംകൊണ്ട് പാപിയായിത്തീരാതെ അഖിലേശ്വരനും പരമപുരുഷനുമായ മഹാവിഷ്ണുവില് ഭക്തിവിശ്വാസങ്ങളോടെ മനസ്സിനെ സമര്‍പ്പിക്കുക. എത്രയധികം പാപംചെയ്തവനായാലും ഭഗവല്‍ ഭക്തിയിലേക്ക് മനസ്സിനെ തിരിച്ചാല്‍ ഭഗവല്‍ കാരുണ്യം ലഭിക്കുമെന്ന് ബ്രഹ്മാവിന്റെ മാനസപുത്രനായ സനകമഹര്‍ഷി പറഞ്ഞത് സത്യവും വിരിഞ്ചാദിസമ്മതവുമാണ്.
ഹനുമാന്റെ വാക്കുകള്‍ രാവണനെ കൂടുതല്‍ രോഷാകുലനാക്കി. കോപംകൊണ്ട് കണ്ണുകള്‍ ചുവന്നു. പുരികങ്ങള്‍ വിറച്ചു. കഴുത്തിലെ ഞരമ്പുകള്‍ വിജൃംഭിതങ്ങളായി. രാവണന് പറഞ്ഞു. ധിക്കാരി. ഇവനെപ്പോലെ ഇത്രയധികം ധിക്കാരംമുഴുത്ത ഒരുവനെ ഞാനിതുവരെ കണ്ടിട്ടില്ല. അല്ലെങ്കില്‍ എന്റെ മുന്നില്‍ എന്നോടൊപ്പമിരുന്ന് മറ്റാരെങ്കിലും ഇങ്ങനെ പറയാന്‍ ധൈര്യപ്പെടുമോ. ഇവന് ഭയമോ വിനയമോ തൊട്ടുതീണ്ടാത്ത പാപിയും ദുഷ്ടാത്മാവും ശഠനുമാണ്. നീ എന്റെ രാമന് എന്റെ രാമന് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടല്ലോ. ആരാണ് നിന്റെ ഈ രാമന്? ആരാണ് നിന്റെ സുഗ്രീവന്. അവര്‍ രണ്ടുപേരേയും അതിനുശേഷം ജാനകിയേയും നിന്നേയും ഞാന്‍ കൊല്ലുന്നുണ്ട്.
രാവണന്റെ വാക്കുകള്‍ കേട്ട് കോപം സഹിക്കാന്‍ കഴിയാതെ പല്ലും കടിച്ചമര്‍ത്തിക്കൊണ്ട് അവജ്ഞയോടെ രാവണനെ നോക്കിക്കൊണ്ട് ഹനുമാന് പറഞ്ഞു. നിന്നെപ്പോലെയുള്ള നൂറായിരം രാവണന്മാര് ഒന്നിച്ചെതിര്‍ത്താലും എനിക്ക് എന്റെ ചെറുവിരലിന് പോര. പിന്നെ കശ്മലനായ നീ ഒറ്റക്ക് എന്നെ എന്തുചെയ്യാനാണ്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: