കേരളം പുതിയൊരു കായിക സംസ്ക്കാരത്തിനു സാക്ഷ്യം വഹിക്കുകയാണ്. കായികമേഖലയിലെ പുത്തനുണര്വ്വുകള്ക്കു കാതോര്‍ക്കുന്നവരെ സംബന്ധിച്ച് ഈ സുദിനം പ്രത്യാശയയുടേയും പ്രതീക്ഷയുടേയും ഒരു പുതിയ പ്രകാശമാണ്.ഭാരതമെമ്പാടും അലയടിച്ചുയരുന്ന ദേശീയനവോത്ഥാനത്തിന്റെ പ്രസരിപ്പാര്‍ന്ന പദചലനങ്ങളാണ്, കേരള കായികവേദി എന്ന പ്രസ്ഥാനത്തിന്റെ രംഗപ്രവേശത്തിലൂടെ ഏവര്‍ക്കും അനുഭവവേദ്യമായിട്ടുള്ളത്. ആയിരം വാഗ്ധോരണികള്കൊണ്ട് സൃഷ്ടിക്കുവാന്‍ സാധിക്കാത്ത അഭിമാനബോധവും ദേശസ്നേഹവും പകര്‍ന്നുകൊടുക്കുവാന്‍ കായികഭാരതത്തിന്റെ കരുത്താര്‍ന്ന കരചരണങ്ങള്ക്കാകുമെന്നത് അംഗീകരിക്കപ്പെട്ട ചരിത്രമാണ്. അതീവശ്രദ്ധയും അര്‍പ്പണബോധവും അടിസ്ഥാനമാക്കി സ്വദേശീയമായ വിചാരധാരകള്ക്കനുസരണമായി കായികരംഗത്തെ സമൂലമായ അഴിച്ചുപണിയലാണ് വേദി ലക്ഷ്യമാക്കിയിട്ടുള്ളത്. അതിന്റെകൂടി ഭാഗമായാണ്, കായികരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രതിഭകളുടെ മാതാക്കളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ജീജാബായി പുരസ്കാരം.
”ഒരു കൊച്ചുകുട്ടിക്ക് ഒരു രാഷ്ട്രത്തിന്റെ ഭാവി തിരുത്തി എഴുതാനാകും. ശിവജി, ഐന്സ്റ്റീന്, ടാഗോര്‍, മഹാത്മജി തുടങ്ങിയവര്‍ ഉദാഹരണം.അവരെ അവരാക്കിയത് അവരുടെ അമ്മമാരാണ്.അമ്മയുടെ സ്നേഹമറിയാതെ ഏകാന്തനും അസന്തുഷ്ടനുമായ ഒരു കുട്ടി, ഹിറ്റ്ലര്‍, മാനവരാശിക്കാകെ വിനയായി മാറിയത് മറ്റൊരു ഉദാഹരണവും.” ചിന്മയാനന്ദ സ്വാമിജിയാണ് തന്റെ ഒരു ലേഖനത്തില്‍ ഇങ്ങനെ പറഞ്ഞത്. ലക്ഷ്മണന് സുമിത്രയെന്നതുപോലെ, പാണ്ഡവര്‍ക്ക് കുന്തീദേവിയെന്നതുപോലെ ഇതിഹാസതുല്യരായ അമ്മമാരുടെ പരിലാളനയാലും പരിശീലനത്താലും യുഗപ്രഭാവന്മാരായിത്തീര്ന്ന ഉത്തമസന്താനങ്ങളുടെ ജീവിതവിജയഗാഥകള് ആധുനിക ഭാരതചരിത്രത്തിലുമുണ്ട്.
സഹസ്രാബ്ദങ്ങളുടെ നീണ്ട ചരിത്രമുള്ള ഒരു രാഷ്ട്രത്തെ സംബന്ധിച്ച് കേവലം അഞ്ചുനുറ്റാണ്ടുകളുടെ ഗോപുരവാതിലുകള്ക്കപ്പുറം വിളങ്ങിനില്ക്കുന്ന ഒരു തേജസ്വിനിയായ അമ്മയുടെ അതിരുകള്‍ കടന്നുള്ള അത്ഭുതകരമായ കടന്നുവരവാണ്, ഒരു ചരിത്രനിയോഗമെന്നപോലെ സംഭവിച്ചിരിക്കുന്നത്. നൃശംസതനിറഞ്ഞുനിന്ന തുടര്‍ച്ചയായ മുഗള്ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് ദക്ഷിണേന്ത്യവരെ വ്യാപിച്ചുകിടന്ന ഒരുമഹാസാമ്രാജ്യം സ്ഥാപിച്ച് 1674 ജൂണ്‍ ആറിന് ‘ഹൈന്ദവീസ്വരാജ്’ പ്രഖ്യാപിച്ച ഛത്രപതി ശിവജിയുടെ അമ്മയായ രാജ്മാതാ ജീജാബായിയാണ് ഒരു പുരസ്ക്കാരനാമത്തിലൂടെ ഇവിടെ പുനരവതരിക്കാന്‍ പോകുന്നത്. കേരളത്തിന്റെ സമകാലീന സാമൂഹ്യരാഷ്ട്രീയ അവസ്ഥകള്‍ സൂക്ഷ്മമായി അവലോകനം ചെയ്യുമ്പോള്‍ ഭവാനീദേവിയുടെ ഉപാസകയായിരുന്ന ആ ദിവ്യമാതാവിന്റെ യാദൃച്ഛികമല്ലാത്ത ആവിര്ഭാവത്തിന്റെ പ്രസക്തി അനിര്‍വചനീയമാണ്, അതിശയകരവുമാണ്.
1598 ജനുവരി 12നാണ് മഹാരാഷ്ട്രയില്‍ ജീജാബായി ഭൂജാതയായത്. ദീര്‍ഘകാലത്തെ ഒരു ചരിത്രസന്ധിയിലൂടെയാണ് അന്ന് ഭാരതം കടന്നുപൊയ്ക്കൊണ്ടിരുന്നത്.
മുഗള്‍ഭരണാധികാരികളുടെ പാദസേവകരായി, തങ്ങളുടെ ധിഷണയും ധീരതയും അടിയറവയ്ക്കാന്‍ വിധിക്കപ്പെട്ട ഹിന്ദുരാജാക്കന്മാരും യോദ്ധാക്കളും. തന്നെ വളര്‍ത്തിയ പിതാവും പിന്നീട് വരിച്ച ഭര്ത്താവടക്കമുള്ളവരും. ഇതുമൂലം പിറന്നനാടുമനുഭവിച്ചിരുന്ന ദുരവസ്ഥക്കറുതിവരുത്താനാഗ്രഹിച്ച ഒരു വീരാംഗനയായിരുന്നു, ജീജാബായി. അമ്മയാകട്ടെ, പാവകള്ക്കുപകരം പോര്വാളുകള് അഭ്യസിക്കുവാനുള്ള അവസരം നല്കി പിഞ്ചുബാല്യംതൊട്ടേ കരുത്തേകാന്‍ ആ ബാലികയ്ക്കൊപ്പമുണ്ടായിരുന്നു. ശസ്ത്രവിദ്യകള്ക്കൊപ്പം രാഷ്ട്രീയവിഷയങ്ങളും രാജ്യതന്ത്രജ്ഞതയും സ്വായത്തമാക്കി അവര്‍ വളര്‍ന്നു.
അധര്‍മ്മികളായ മുഗള്ഭരണാധികാരികള്ക്കുകീഴില് തകര്‍ന്നടിയുന്ന ക്ഷേത്രങ്ങള്‍,തങ്ങളുടെ മാനം കാക്കാനായി അഗ്നിപ്രവേശം നടത്തേണ്ടിവരുന്ന നിരാശ്രയരായ സ്ത്രീജനങ്ങള്‍, വിശന്നവയറുമായി വിടുപണിചെയ്യേണ്ടിവന്ന സാധുക്കളായ കര്‍ഷകവൃന്ദം എന്നിങ്ങനെ തന്റെ ചുറ്റിലും നിറഞ്ഞുനിന്ന അധീശത്വത്തിന്റെ, അനീതിയുടെ അടയാളങ്ങളെല്ലാമുണര്ത്തിയ അമര്‍ഷവും ആത്മവേദനയും ആ മഹതിയെ അസ്വസ്ഥയാക്കി. ബീജാപ്പൂര്‍ സുല്‍ത്താനുവേണ്ടി സേവനമനുഷ്ഠിക്കാന്‍ നിര്ബ്ബന്ധിതനായ ഭര്‍ത്താവ് ഷഹാജി ഭോണ്സ്ലേയുമായുള്ള ദാമ്പത്യത്തില്‍ ജനിച്ച ആദ്യത്തെ ആറു പെണ്‍കുട്ടികളും അകാലത്തില്‍ ചരമം പൂകി. ജീജാബായി, ഭവാനീദേവിയില് മനസ്സര്‍പ്പിച്ച് തീവ്രമായ സാധനകളില്‍ മുഴുകി. അധാര്‍മ്മികമായ അവസ്ഥകളെ ചെറുക്കാന്‍ ആണ്സന്താനങ്ങളുണ്ടാകണമെന്ന ആഗ്രഹം അതിനോടകം അവരെ ഗ്രസിച്ചിരുന്നു.
സ്വാര്ത്ഥതയ്ക്കതീതമായ ഒരു ദൗത്യനിര്‍വ്വഹണത്തിനായി പുത്രന്മാരുണ്ടാകണമെന്നാഗ്രഹിച്ച ഒരു മാതാവ് ഒരുപക്ഷെ, ജീജാബായിയല്ലാതെ മാനവചരിത്രത്തിലുണ്ടാകുകയില്ല. അങ്ങനെ, മൂത്തവനായി സംഭാജിയും (പിന്നീട്, ശിവജിയുടെ പുത്രനും ഇതേ നാമധാരിയായിരുന്നു) തുടര്‍ന്ന് ശിവജിയും ജനിക്കുന്നു. തൊഴില്‍പരമായ കാരണത്താല്‍ കര്ണ്ണാടകയിലേക്കുപോയ ഷഹാജിയുടെകൂടെ സംഭാജിയും, ഭര്‍ത്താവിനെ വിട്ട് പൂനെയിലേക്കു മടങ്ങിയ ജീജാബായിക്കൊപ്പം ശിവജിയും വളര്‍ന്നു. വ്യക്തിത്വമുറയ്ക്കേണ്ടുന്ന ബാല്യദശയില്‍ വാത്സല്യം പകരുന്ന അമ്മ, കാര്യനിര്‍വ്വഹണത്തിനുള്ള പ്രാഗല്ഭ്യം വളര്‍ത്തുന്ന അച്ഛന്, ദിശാബോധം നല്കുന്ന ഗുരു ഇവരെല്ലാം ജീജാബായിയില്‍ ഒരുപോലെ സമ്മേളിച്ചിരുന്നു.
ഇതിഹാസകഥകള്ക്കൊപ്പം ശസ്ത്രങ്ങളും ശാസ്ത്രങ്ങളും ആ അമ്മയുടെ മേല്‍നോട്ടത്തില്‍ ശിവജി അഭ്യസിച്ചു. അതൊരു പുതിയ ചരിത്രരചനയുടെ പ്രാരംഭമായിരുന്നു. രചയിതാവ് അമ്മയും തൂലിക മകനും. 1674 ലെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനത്തിനു മുന്‍പുള്ള ഐതിഹാസികമായ ഓരോ വിജയവും അവരൊരുമിച്ചാണ് സാക്ഷാത്കരിച്ചത്. അനേകം രാജകൊട്ടാരങ്ങളുടെ വിമോചനം,തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, അഫ്സല് ഖാനടക്കമുള്ളവരുടെമേല് നേടിയ മഹാവിജയങ്ങള്‍, ആഗ്ര കോട്ടയില്‍നിന്നുള്ള രക്ഷപ്രാപിക്കല്‍. ഇവ ഓരോന്നും ജീജാബായിയുടെ പരിശീലനത്തിലൂടെ ആര്‍ജ്ജിച്ച കരുത്തിലും നയതന്തജ്ഞതയിലും കൂടിയാണ് അദ്ദേഹം സ്വായത്തമാക്കിയത്.
സമ്പൂര്ണ്ണവിജയങ്ങള്ക്കും സാക്ഷിയാകാന്‍ ഭാഗ്യംസിദ്ധിച്ച ആ ദിവ്യമാതാവ് 1674 ജൂണ്‍ 18ന്, സാമ്രാജ്യപ്രഖ്യാപനത്തിനു പത്തുനാളുകള്ക്കുശേഷമാണ് ലോകത്തോട് വിടപറഞ്ഞത്. ഇത്രയും വൈശിഷ്ട്യമാര്‍ന്ന രാജമാതാ ജീജാബായിയുടെ നാമത്തിലുള്ള പുരസ്ക്കാരം, ഭാരതത്തിന്റെ യശസ്സ് വിശ്വമാകമാനം വ്യാപിപ്പിച്ച കായികറാണിയും നാടിന് പ്രിയങ്കരിയുമായ ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ഓരോ മുന്നോട്ടുള്ളകുതിപ്പിനും കരുത്തായിരുന്ന വത്സലമാതാവ് ടി.വി. ലക്ഷ്മിയമ്മയ്ക്ക് നല്‍കുന്നതിലൂടെ കേരള കായികവേദിയും കായികഭാരതവും അതിനെല്ലാമുപരി മക്കളുടെ മഹോന്നതവിജയങ്ങള്ക്കു കാരണഭൂതരായ സമസ്തമാതാക്കളും ബഹുമാനിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: