വെള്ളൂര്‍: വെള്ളൂരില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുവാന്‍ സിപിഎം ശ്രമം. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണയിലാണ് വര്‍ഗ്ഗീയ ചേരിതിരിവും വിദ്വേഷം ജനിപ്പിക്കുകയും ചെയ്യുന്ന പ്രസംഗം സിപിഎം നേതാക്കള്‍ നടത്തിയത്. സായാഹ്ന ധര്‍ണ്ണ ജില്ലാ കമ്മിറ്റിയംഗം ഇ.എം.കുഞ്ഞുമുഹമ്മദാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് പ്രസംഗിച്ച പ്രാദേശിക നേതാക്കളാണ് പച്ചക്കള്ളം പ്രചരിപ്പിച്ച് വര്‍ഗ്ഗീയ ചേരിതിരിവ് നടത്തുവാന്‍ ശ്രമിച്ചത്.
വിവേകാനന്ദ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്ര വെള്ളൂര്‍ ജംഗ്ഷനിലെത്തിയപ്പോള് സമീപത്തുള്ള പള്ളിയില്‍ നിന്നും ആരാധന കഴിഞ്ഞെത്തിയ സ്ത്രീകളടക്കമുള്ളവരെ തടഞ്ഞുവെച്ച് അസഭ്യം പറഞ്ഞുവെന്നാണ് പ്രാദേശിക നേതാക്കള്‍ പ്രസംഗിച്ചത്. എന്നാല്‍ ഇത്തരം ഒരു സംഭവം ശോഭായാത്രയില്‍ പങ്കെടുത്തവരെ കാണാനായി തടിച്ചുകൂടിയ ജനാവലിയോ, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് അധികൃതരോ അറിഞ്ഞിട്ടില്ല. സിപിഎം നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ നടത്തിയ ഗുരുനിന്ദയും എസ്എന്‍ഡിപി നേതൃത്വവുമായുള്ള ഏറ്റുമുട്ടലും പ്രതിരോധത്തിലാക്കിയ സിപിഎം സംസ്ഥാന വ്യാപകമായി സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു.
വെള്ളൂരില്‍ നടന്ന സായാഹ്നധര്‍ണ്ണയില്‍ രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ച സിപിഎം നേതാക്കള്‍ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ 31 വര്‍ഷമായി വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ശോഭായാത്ര നടക്കുന്നു. വെള്ളൂര്‍ മുസ്ലിം ജമാത്തിന് സമീപമുള്ള ആറാട്ടുമണപ്പുറത്തുനിന്നാരംഭിക്കുന്ന ശോഭായാത്ര വാമന സ്വാമി ക്ഷേത്രത്തിലാണ് സമാപിക്കുന്നത്. സിപിഎം നേതാക്കളുടെ മക്കളടക്കമുള്ള കുട്ടികള്‍ ശോഭായാത്രയില്‍ പങ്കെടുക്കാറുണ്ട്. നാളിതുവരെയായി യാതൊരു വിധത്തിലുള്ളസംഘര്ഷമോ, അഭിപ്രായ വ്യത്യാസമോ ഉണ്ടായിട്ടില്ല. എല്ലാ വിഭാഗം ആളുകളേയും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സിപിഎം നേതാക്കള്‍ നടത്തിയ പ്രസംഗം ദുരുദ്ദേശപരമാണെന്ന് വ്യാപാരികള്‍ പറയുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പൊതുസമ്മേളനത്തിലുന്നയിച്ചത് ശരിയായില്ലെന്ന അഭിപ്രായക്കാരാണ് സിപിഎം പ്രവര്‍ത്തകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: