ചങ്ങനാശ്ശേരി: കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തിന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് പങ്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. ഗുരുദേവ നിന്ദയ്ക്കെതിരേ ഹിന്ദു ഐക്യവേദി നീലംപേരൂര്‍ പഞ്ചായത്ത് സമിതി സംഘടിപ്പിച്ച പ്രതിഷേധ റാലിയിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടീച്ചര്‍.
ശ്രീനാരായണ ഗുരുദേവന്, മഹാത്മാ അയ്യന്‍കാളി, ചട്ടമ്പിസ്വാമികള്‍, മന്നത്ത് പത്മനാഭന്, പണ്ഡിറ്റ് കറുപ്പന് തുടങ്ങിയ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ നടത്തിയ അക്ഷീണ പ്രയത്നത്തിന്റെ ഫലമാണ് ക്ഷേത്രപ്രവേശന സമരവും, മാറുമറയ്ക്കല്‍ സമരവും വിജയിപ്പിക്കാന്‍ സാധിച്ചത്. അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരേയുള്ള സമരങ്ങള്‍ നടക്കുമ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി രൂപീകൃതം ആയിട്ടില്ല. വര്‍ത്തമാനകാലഘട്ടത്തില്‍ തങ്ങള്‍ക്ക് നേരിട്ടിരിക്കുന്ന തകര്‍ച്ചയില്‍ നിന്ന് കരകയറുവാന്‍ ശ്രീനാരായണ ഗുരുദേവന് അടക്കമുള്ള സന്ന്യാസിവര്യന്മാരേയും സാമൂഹ്യപരിഷ്ക്കര്ത്താക്കളേയും പൊതുസമൂഹത്തില്‍ അധിക്ഷേപിച്ചുകൊണ്ട് ന്യൂനപക്ഷ മതവിഭാഗങ്ങളുടെ വോട്ട് സമാഹരിക്കുവാനാണ് സിപിഐഎം ശ്രമിക്കുന്നത്. ഇത് തിരിച്ചറിയുവാന്‍ കേരള സമൂഹത്തിന് സാധിച്ചതുകൊണ്ടാണ് ഗുരുദേവനിന്ദയ്ക്കെതിരേ അങ്ങോളമിങ്ങോളം വന്‍ പ്രതിഷേധം ഉയര്‍ന്നുവന്നതെന്നും അവര്‍ പറഞ്ഞു. കെപിഎംഎസ് കുട്ടനാട് താലൂക്ക് വൈസ് പ്രസിഡന്റ് എം.പി.ഷാജി അദ്ധ്യക്ഷതവഹിച്ചു.
ബിജുമോഹന്‍ , കണ്ണന് ചോറ്റി, വി.ടി.രാജന്, എം.എം.സന്തോഷ്, കെ.എസ്.ഓമനക്കുട്ടന്, ടി.ആര്.രവീന്ദ്രന്, കെ.എം.സന്തോഷ് കുമാര്‍, കൃഷ്ണന്കുട്ടിപണിക്കര്, സി.എന്‍.അനില്‍കുമാര്‍, അനില്‍കുമാര്‍ ശാസ്താംകോയിക്കല്‍, വി.പി.പ്രകാശ്, വി.സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു. വാലടിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലിക്ക് വി.പി.പ്രകാശ്, കെ.ജി.രാജീവ് കുമാര്‍, അനൂപ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: