കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ബിജെപി- ആര്‍എസ്എസ് പ്രാദേശിക നേതാക്കളടക്കമുള്ള പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തുന്നതായി ആക്ഷേപം. സിപിഎം നേതാക്കള്‍ക്ക് പോലീസിലുള്ള സ്വാധീനം ഉപയോഗിച്ചാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ബിജെപിയിലേക്കുള്ള അണികളുടെ ഒഴുക്ക് തടയുന്നതിനാണ് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന് നേരിട്ടിടപെട്ട് കള്ളക്കേസുകള്‍ ചമയ്ക്കുന്നത്. ഇതിന് പോലീസിന്റെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ട്.
കണ്ണൂരിലെ ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ചു നടന്ന ഗുരുനിന്ദക്കെതിരായി ഉയര്‍ന്ന ബഹുജന രോഷത്തില്‍ നിന്നും രക്ഷനേടുന്നതിനായി വ്യാപകമായ അക്രമങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് സിപിഎം. സിപിഎം നേതൃത്വത്തിന്റെ ഗൂഡ നീക്കത്തിനെതിരേ പോലീസ് ജാഗ്രത പാലിക്കണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ ആവശ്യപ്പെട്ടു. സിപിഎം ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലൂടെ കേസെടുക്കുന്ന പോലീസ് നടപടി അപലപനീയമാണെന്നും ബിജുകുമാര്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരേയും മേലുദ്യോഗസ്ഥരേയും ധിക്കരിച്ചുകൊണ്ട് കേസുകളില്‍ കൈകടത്തുന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിപിഎം നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും ജനശ്രദ്ധ തിരിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളില്‍ പോലീസ് പങ്കാളികളാകരുതെന്നും പി.ജി.ബിജുകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: