കൊച്ചി(കടവന്ത്ര): ചിലവന്നൂര്‍ കായലിന് അഭിമുഖമായ സ്ഥലം വിലയ്ക്ക് വാങ്ങി ഗേറ്റും മതിലും നിര്‍മിച്ച് അധികൃതരുടെ ഒത്താശയോടെ വന്‍ കായല്‍ കയ്യേറ്റം. വൈറ്റില ജനത ടിവിഎസ് ജംഗ്ഷനിലെ അംബേരിപ്പാടം റോഡിന് എതിര്‍വശത്തുള്ള കായലാണ് മണ്ണിട്ട് നികത്തുന്നത്. ഇതിനകം ഏതാണ്ട് അന്‍പത് സെന്റോളം കായല്‍ നികത്തിക്കഴിഞ്ഞു. നാട്ടുകാരുടെയും ചില സംഘടനകളുടെയും പരാതിയെ തുടര്‍ന്ന് പൂണിത്തുറ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. അതിനുശേഷവും മണ്ണുമായി വന്ന രണ്ടുലോറികള്‍ നാട്ടുകാര്‍ തടഞ്ഞ് കടവന്ത്ര പോലീസില്‍ ഏല്‍പ്പിച്ചു.
തീരദേശ ദൂരപരിധി ലംഘിച്ചു കായല്‍ കയ്യേറിയിട്ട് ഇതേവരെയും അധികൃതര്‍ യാതൊരു നടപടികളും എടുത്തിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനകം ചിലവന്നൂര്‍ കായലില്‍ വന്‍ കയ്യേറ്റമാണ് നടന്നിട്ടുള്ളത്. ഇതിനെല്ലാം മാറി മാറി വന്ന കൊച്ചിന് കോര്‍പ്പറേഷനിലെ ഇടതു വലതു മുന്നണി ഭരണസമിതികള്‍ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയായിരുന്നു. ഡിഎല്‍എഫ് പോലുള്ള വന്‍കിട കമ്പനികള്‍ പൊതുപ്രവര്‍ത്തകര്‍ നല്കിയ പരാതിയെ തുടര്‍ന്നു കായല്‍ കയ്യേറ്റം തെളിയുകയും അതിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ പുതിയ കയ്യേറ്റം തുടങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: