തിരുവനന്തപുരം: എംജി സര്‍വ്വകലാശാല പ്രോ വിസി ഷീന ഷുക്കൂര്‍ നടത്തിയ വിവാദ ഗള്‍ഫ് യാത്രയെക്കുറിച്ചും ലീഗ് അനുകൂല പ്രസംഗത്തെക്കുറിച്ചും അന്വേഷിക്കാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉത്തരവിട്ടു. എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യനോടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഷീന ഷുക്കൂര്‍ സര്‍ക്കാരിനെയും ഗവര്‍ണറേയും തെറ്റിദ്ധരിപ്പിച്ചാണോ യാത്ര പോയതെന്നും വിദേശത്തേക്ക് പോവുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും.
മെയ് 22ന് മുസ്ലിംലീഗിന്റെ ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള സംഘടനയായ കെഎംസിസി ചെറുവത്തൂര്‍ ദുബായിയില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ പങ്കെടുത്താണ് ഷീന ഷുക്കൂര്‍ പ്രസംഗത്തിലുടനീളം ലീഗിനെ പുകഴ്ത്തിയത്.
തനിക്കും തന്റെ ഭര്‍ത്താവിനും ലഭിച്ച എല്ലാ സ്ഥാനമാനങ്ങളും ലീഗിന്റെ പച്ചപ്പതാകയുടെ തണലിലാണെന്നും അക്കാദമിക് കൗണ്‍സിലും സിന്‍ഡിക്കറ്റ് യോഗവും ഒഴിവാക്കിയാണ് താന്‍ ചടങ്ങിനെത്തിയതെന്നും ചെറുവത്തൂര്‍ വിളിച്ചാല്‍ തനിക്ക് വരാതിരിക്കാനാവിെല്ലന്നും ഷീന ഷുക്കൂര്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ഷീന ഷുക്കൂറിനോട് എംജി വിസി വിശദീകരണം തേടി.
ഗവര്‍ണര്‍ പി. സദാശിവവുമായി ഇക്കാര്യം സംബന്ധിച്ച് വിസി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സര്‍വ്വകലാശാലയുടെ നിര്‍ണായകമായ സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍ യോഗങ്ങള്‍ ഒഴിവാക്കിയാണ് ഷീന ഷുക്കൂര്‍ വിദേശത്ത് പരിപാടിയില്‍ പങ്കെടുത്തതെന്നും അനുവദിച്ച ദിവസങ്ങളേക്കാള്‍ കൂടുതല്‍ ദിനങ്ങള്‍ ചെലവഴിച്ചുവെന്നും ഇത് ഗൗരവമാണെന്നുമാണ് ഗവര്‍ണറുടെ വിലയിരുത്തല്‍. ഇതെല്ലാം കണക്കിലെടുത്താണ് വിശദ അന്വേഷണത്തിന് ഗവര്‍ണര്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: