തിരുവനന്തപുരം: റെക്കോര്‍ഡുകളുടെ പെരുമഴ കണ്ട സംസ്ഥാന കോളേജ് ഗെയിംസില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് ഓവറോള്‍ കിരീടം നിലനിര്‍ത്തി. അത്ലറ്റിക്സിലെ മിന്നും പ്രകടനമാണ് അസംപ്ഷന്‍ ഓവറോള്‍ കിരീടം നേടിക്കൊടുത്തത്. ട്രാക്ക് ആന്റ് ഫീല്‍ഡിന് പുറമെ ഹാന്‍ഡ്ബോളിലും ബാസ്ക്കറ്റ്ബോളിലും കിരീടം നേടിയതോടെയാണ് ഓവറോള്‍ വിഭാഗത്തില്‍ 36 പോയിന്റ് നേടിയ അസംപ്ഷന്‍ എതിരാളികളില്ലാതായത്. ഓവറോള്‍ വിഭാഗത്തില്‍ കോഴിക്കോട് പ്രൊവിഡന്‍സ് കോളേജ് 12 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. 10 പോയിന്റ് വീതം നേടിയ ചെമ്പഴന്തി എസ്എന്‍ കോളേജും, ബസേലിയസ് കോളേജ് കോട്ടയവും പാല സെന്റ് തോമസും കണ്ണൂര്‍ കെഎംഎം കോളേജും തിരുവനന്തപുരം മാര്‍ ബസേലിയസ് കോളേജും മൂന്നാം സ്ഥാനം പങ്കിട്ടു.
ഗെയിംസിന്റെ അവസാന ദിവസമായ ഇന്നലെ 11 റെക്കോര്‍ഡുകളാണു പിറന്നത്. അത്ലറ്റിക്സില് ഒരു റെക്കോര്‍ഡ് മാത്രം. പാലക്കാട് മേഴ്സി കോളേജിന്റെ താരമായ എം.ഡി. താരയാണു റെക്കോഡോടെ സ്വര്‍ണം നേടിയത്. വനിതകളുടെ 10000 മീറ്ററില്‍ 2003ല്‍ ഒ.പി. ജെയ്ഷ സ്ഥാപിച്ച റെക്കോഡാണു താര തകര്‍ത്തത്.
അത്ലറ്റിക്സിലും അസംപ്ഷനാണ് ജേതാക്കള്‍. 72 പോയിന്റാണ് അവര്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളില്‍ നിന്നായി വാരിക്കൂട്ടിയത്. 55 പോയന്റുള്ള പാല അല്‍ഫോന്‍സ കോളേജ് അത്ലറ്റിക്സില് രണ്ടാമതെത്തി. 48 പോയന്റുള്ള എംഎ കോളേജ് കോതമംഗലമാണ് അത്ലറ്റലിക്സില് മൂന്നാമത്. വനിതാ വിഭാഗത്തിലാണ് അത്ലറ്റിക്സിലെ 72 പോയിന്റും ചങ്ങനാശ്ശേരി അസംപ്ഷന്‍ സ്വന്തമാക്കിയത്. പുരുഷ വിഭാഗം അത്ലറ്റിക്സില് കോതമംഗലം എംഎ കോളേജ് 32 പോയിന്റുമായി ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള പാലാ സെന്റ് തോമസ് കോളേജിനും 32 പോയിന്റുണ്ട്. 27 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൂന്നാമത്.
അക്വാട്ടിക്സില്‍ ചെമ്പഴന്തി എസ്എന്‍ കോളേജ് മുങ്ങിയെടുത്തത് 171 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം എംജി കോളേജിന്റെ സമ്പാദ്യം 64 പോയിന്റും മൂന്നാം സ്ഥാനത്തുള്ള തൃശൂര്‍ വിമല കോളേജിന്റേത് 52 പോയിന്റുമാണ്. പുരുഷന്മാരുടെ വോളിബോളില്‍ പാല സെന്റ്തോമസ് കോളേജ് ചാമ്പ്യന്മാരായപ്പോള് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് വെള്ളിയും അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് വെങ്കലവും നേടി. വനിതകളുടെ വോളിബോളില്‍ കണ്ണൂര്‍ കെഎംഎം കോളേജ് സ്വര്‍ണവും ചങ്ങനാശ്ശേരി അസംപ്ഷന്‍ വെള്ളിയും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് വെങ്കലവും നേടി. വനിതകളുടെ ഹാന്‍ഡ്ബോളില്‍ കോഴിക്കോട് പ്രൊവിഡന്‍സ് വെള്ളിയും തൃശൂര്‍ വിമല കോളേജ് വെങ്കലവും നേടി. പുരുഷന്മാരുടെ ഫുട്ബോളില്‍ കോട്ടയം ബസേലിയോസ് കോളേജ് ചാമ്പ്യന്മാരായി. കോഴിക്കോട് ഫറൂഖ് കോളേജിന് വെള്ളിയും പയ്യന്നൂര്‍ കോളേജിന് വെങ്കലവും ലഭിച്ചു.
അത്ലറ്റിക്സില് പുരുഷന്മാരുടെ 100 മീറ്ററില്‍ സ്വര്‍ണം നേടി പുനലൂര്‍ എസ്എന്‍ കോളേജിലെ എസ്. ലിഖിന്‍ വേഗമേറിയ താരമായി. തിരുവനന്തപുരം മാര്‍ ഇവാനിയോസിലെ സി. മുഹമ്മദ് യാസിന് വെള്ളിയും ചങ്ങനാശേരി എസ്ബി കോളേജിലെ അജിത് ഇട്ടി വര്‍ഗീസ് വെങ്കലവും നേടി. അസംപ്ഷന്‍ കോളേജിലെ കെ. മഞ്ജുവാണു ഗെയിംസിലെ വേഗമേറിയ വനിതാ താരം. വനിതകളുടെ 100 മീറ്ററില്‍ പാല അല്‍ഫോന്‍സ കോളേജിലെ സിനി അലക്സ് വെള്ളിയും കാര്യവട്ടം ഗവ കോളേജിലെ എ.പി. ഷില്‍ബി വെങ്കലവും നേടി.
വനിതകളുടെ 4-400 മീറ്റര്‍ റിലെയില്‍ കോതംഗലം എം എ കോളേജ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണംനേടി. പുരുഷന്മാരുടെ 1500 മീറ്ററില്‍ പാല സെന്റ് തോമസ് കോളേജിലെ ആനന്ദ് കെ. മധുവും 1000 മീറ്ററില്‍ സെന്റ് തോമസിലെതന്നെ ദീപു ആന്റണിയും പോള്‍വോള്‍ട്ടില്‍ ചങ്ങനാശ്ശേരി എസ്ബി കോളേജിലെ അനസ് ബാബുവും ജാലിനില് കോലഞ്ചേരി സെന്റ് പീറ്റേഴ്സിലെ അരുണ്ബേബിയും സ്വര്‍ണം നേടി. ഡെക്കാത്തലണില്‍ കോടഞ്ചേരി ഗവ. കോളേജിലെ അഖില്‍ ബിജുവിനാണ് സ്വര്‍ണം. പുരുഷന്മാരുടെ 4-100 റിലെയില്‍ ദേവഗിരി സെന്റ് ജോസഫ് കോളേജും 4-400 മീറ്റര്‍ റിലെയില്‍ പാലസെന്റ് തോമസ് കോളേജും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണംനേടി.
അവസാന ദിവസത്തെ ശേഷിക്കുന്ന റെക്കോഡുകളെല്ലാം നീന്തല്‍ കുളത്തില്‍ നിന്നായിരുന്നു. പത്ത് റെക്കോര്‍ഡുകളാണ് നീന്തല്‍കുളത്തില്‍ പിറന്നത്. പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തിരുവനന്തപരം എംജി കോളേജിലെ ആര് രാകേഷ് (02:09:88), പുരുഷന്മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്ക് ചെമ്പഴന്തി എസ്എന്‍ കോളേജിലെ എ.എസ്. ആനന്ദ് (00:26:37), വനിതകളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ ചെമ്പഴന്തി എസ് എന്‍ കോളേജിലെ സ്വാതി സുന്ദര്‍ (00:32:05), പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ ചെമ്പഴന്തി എസ് എന്‍ കോളേജിലെ വി. വിനേഷ് (02:55:63), വനിതകളുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ ചെമ്പഴന്തി എസ് എന്‍ കോളേജിലെ എസ് അശ്വതി (03:55:63), പുരുഷന്മാരുടെ 400 മീറ്റര്‍ ഇഡിവിജ്വല് മെഡ്ലെയില് ചെമ്പഴന്തി എസ് എന്‍ കോളേജിലെ എ എം അമല്‍ (05:28:33), വനിതകളുടെ 400 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ മെഡ്ലെയില് തൃശൂര്‍ വിമല കോളേജിലെ അഞ്ജന മോഹന്‍ (06:00:00), പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ ചെമ്പഴന്തി എസ് എന്‍ കോളേജിലെ കെ. രാഹുല്‍ കൃഷ്ണന് (00:30:99) എന്നിവര്‍ മീറ്റ് റെേേക്കാര്ഡോടെ സ്വര്‍ണം നേടി. വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തിരുവനന്തപുരം എംജി കോളേജിലെ ജെ. ശ്രീക്കുട്ടി, വനിതകളുടെ 50 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ ചെമ്പഴന്തി എസ്എന്‍ കോളേജിലെ പി. ഗ്രീഷ്മ എന്നിവര്‍ സ്വര്‍ണംനേടി.
പുരുഷന്മാരുടെ വാട്ടര്‍പോളോയില്‍ തിരുവനന്തപുരം എംജി കോളേജ് സ്വര്‍ണവും ചെമ്പഴന്തി എസ്എന്‍ കോളേജ് വെള്ളിയും തൃശൂര്‍ കേരള വര്‍മ്മകോളേജ് വെങ്കലവും നേടി. ഗെയിംസിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ചാമ്പ്യന്മാര്ക്കും വിജയികള്‍ക്കുമുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: