കൊച്ചി: നെല്ല് സംഭരണത്തിന് സപ്ലൈകോയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കോതമംഗലം കടവൂരിലെ രണ്ട് സ്വകാര്യ മില്ലുകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമനടപടി സ്വീകരിച്ചതായി സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച നടന്ന പരിശോധന സംബന്ധിച്ച് അന്നുതന്നെ പോലീസിന് പ്രഥമ പരിശോധന വിവരം നല്‍കിയിരുന്നു. വ്യാഴാഴ്ച കണക്കുകള്‍ വിശകലനം ചെയ്ത ശേഷം പോത്താനിക്കാട് പോലീസ് സ്റ്റേഷനില്‍ വിശദമായ പരാതിയും നല്കി. വെട്ടിപ്പു നടത്തിയ മില്ലുകളില്‍ അവശേഷിക്കുന്ന നെല്ല് സപ്ലൈകോയുമായി നിലവില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള കാലടിയിലെ സ്വകാര്യ മില്ലിലേക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നീക്കം ചെയ്യും. ഇത് ഉടന്‍ അരിയാക്കി റേഷന്‍ കടകളില്‍ വിതരണത്തിന് കൈമാറും. തിരിമറി നടത്തിയ മില്ലുടമ നല്‍കിയിട്ടുള്ള ബാങ്ക് ഗ്യാരന്റി, സെക്യൂരിറ്റി ഡെപ്പോസിറ്റ്, നെല്ല് അരിയാക്കി മാറ്റിയ വകയില്‍ സപ്ലൈകോ നല്‍കാനുള്ള തുക എന്നിവ കിഴിച്ച് ബാക്കി തുക ഈടാക്കാന്‍ നടപടി സ്വീകരിക്കും. അടുത്ത സീസണ് മുതല്‍ വെട്ടിപ്പു നടത്തിയവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
മന്ത്രിതല ചര്‍ച്ചയില്‍ എടുത്ത തീരുമാനപ്രകാരമാണ് പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് പൊതുവിതരണ കേന്ദ്രങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന നടത്തിവരുന്നത്. ക്രമക്കേട് നടത്തുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സപ്ലൈകോ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: