മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ സമരം പിടിവിട്ടുപോയാല് പല പ്രശ്നങ്ങള്‍ക്ക് സാധ്യത. രാഷ്ട്രീയ പാര്‍ട്ടികളുടെയോ തൊഴിലാളി സംഘടനകളുടെയോ പിന്തുണയില്ലാതെയാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ ടാറ്റാ എന്ന ഭീമന് കമ്പനിക്കെതിരെ സമരം നടത്തുന്നത്. മൂന്നാര്‍ കെഡിഎച്ച് വില്ലേജില്‍പ്പെട്ട തമിഴ് വംശജരാണ് സമരക്കാര്‍. സമരം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ശ്രമവും നടത്തുന്നില്ല. തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും തൊഴിലാളി സംഘടനകളെ വിശ്വാസത്തിലെടുത്തേ ചര്‍ച്ചകള്‍ നടത്തൂ എന്ന നിലപാടാണ് മന്ത്രി ഷിബു ബേബി ജോണ്‍ കൈക്കൊണ്ടത്.
സമരക്കാര്‍ തമിഴ് വംശജരായതിനാലാണ് പരിഹാരമുണ്ടാകാത്തത് എന്ന് പ്രചരിപ്പിച്ച് വിടുതലൈ ചിരുതൈ കക്ഷികള്‍ പോലുള്ള ചില തമിഴ് സംഘടനകള്‍ സമരക്കാര്‍ക്കിടയിലേക്ക് കടന്ന് കയറാന്‍ ശ്രമം നടത്തുന്നുണ്ട്. തേവര്, പറയ സമുദായത്തില്‍പ്പെട്ടവരാണ് സമരക്കാരിലധികവും. തേവര് വിഭാഗങ്ങളില്‍ നേരിയ സ്വാധീനമുള്ള ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്ന രാഷ്ട്രീയപാര്‍ട്ടിക്കാരും സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തുന്നുണ്ട്.
സമരം തമിഴ് വംശീയ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള തല്‍പ്പര കക്ഷികളുടെ ശ്രമം വിജയിച്ചാല്‍ പോലീസിന് ഏറെ ക്ലേശിക്കേണ്ടിവരും. ഇപ്പോള്‍ സമരക്കാരുമായി സ്വരച്ചേര്‍ച്ചയിലാണ് പോലീസ് മുന്നോട്ടുപോകുന്നത്. കൊച്ചി- ധനുഷ്കോടി ദേശീയ പാത മണിക്കൂറുകളോളം ഉപരോധിച്ചിട്ടും പോലീസ് ആര്‍ക്കുമെതിരെ കേസെടുത്തിട്ടില്ല.
കോണ്‍ഗ്രസ്, സിപിഐ, സിപിഎം എന്നീ രാഷ്ട്രീയപാര്‍ട്ടിക്കാരുടെ ഓഫീസ് സമരക്കാര്‍ ആക്രമിച്ചിരുന്നു. ഈ സംഭവത്തിലും പോലീസ് കേസെടുത്തിട്ടില്ല. സമരം അടിച്ചമര്‍ത്തണമെന്നാണ് പ്രമുഖ രാഷ്ട്രീയ പാര്ട്ടിക്കാര് പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. സമരം തീര്‍ക്കാന്‍ 144 വകുപ്പ് പ്രയോഗിക്കാനും പോലീസ് തയ്യാറാകാത്തത് സമരം കേരളവും തമിഴ്നാടും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴുതിപ്പോകും എന്നതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: