എരുമേലി: കെഎസ്ആര്‍ടിസിക്ക് ഒരേ നമ്പരില്‍ രണ്ട് ബസ്സുകള്‍. എരുമേലി ഓപ്പറേറ്റിംഗ് സെന്ററില്‍ എത്തിയ പെറ്റികേസ് ചാര്‍ജ്ജ് മെമ്മോയിലാണിതുള്ളത്.
ജൂലൈ 19 നാണ് സംഭവം. കെഎസ്ആര്‍ടിസിയുടെ കെ.എല്‍ 15 എ 490 നമ്പരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൂപ്പര്‍ഫാസ്റ്റ് തിരുവനന്തപുരം തട്ടാശ്ശേരിയില്‍ അമിതവേഗതയില്‍ ഓടിച്ചതിനാണ് മോട്ടോര്‍ വാഹനവകുപ്പ് പെറ്റികേസ് ചാര്‍ജ്ജ് ചെയ്തത്.
റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള കാമറ വഴിയാണ് കെഎസ്ആര്‍ടിസി ബസ് അമിതവേഗതയെന്ന് പോലീസ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ബി.കെ 11 249945-15 നോട്ടീസ് നമ്പറായി അയച്ച ചാര്‍ജ്ജ് മെമ്മോ ലഭിച്ചത് എരുമേലി ഓപ്പറേറ്റിംഗ് സെന്ററില്‍.കെഎസ്ആര്‍ടിസിയുടെ രജിസ്റ്ററിലുള്ള കെ.എല്‍ 15 എ 490 നമ്പര്‍ ബസ്സിലെ ഡ്രൈവര്‍ മെമ്മോ കണ്ട് ഞെട്ടി.തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കെഎസ്ആര്‍ടിസിയുടെ കടുത്ത അനാസ്ഥ വെളിവായത്.
കെ.എല്‍ 15 എ 490 എന്നത് എരുമേലി-എറണാകുളം സര്‍വ്വീസ് നടത്തുന്ന ബസ്സിന്റെ നമ്പരാണ്.ഈ ബസ് തിരുവനന്തപുരം തട്ടാശ്ശേരിയില്‍ എത്താനുള്ള യാതൊരു സാധ്യതയുമില്ലെന്ന വിലയിരുത്തലാണ് നോട്ടീസ് അയച്ചവരെയും കെഎസ്ആര്‍ടിസിയെയും വെട്ടിലാക്കിയത്.
അമിതവേഗതയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ചതിന് ചാര്‍ജ്ജ് മെമ്മോ തീയതി മുതല്‍ 20 ദിവസത്തിനകം 400 രൂപ പിഴ അടയ്ക്കാനും അല്ലാത്തപക്ഷം 6 മാസംവരെ തടവുശിക്ഷ ലഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു. കെഎസ്ആര്‍ടിസി എം.ഡിക്ക് അയച്ച ചാര്‍ജ്ജ് മെമ്മോ എം.ഡി കൈപ്പറ്റിയതിന് ശേഷമാണ് എരുമേലിയിലെത്തിയതെന്നതും വിചിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: