തിരുവനന്തപുരം: സര്‍വ്വീസ് പെന്ഷന് ലഭിക്കാത്ത വയോജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ക്ഷേമപെന്ഷന് തദ്ദേശസ്ഥാപനങ്ങള്‍ അട്ടിമറിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ സുരക്ഷാ പെന്ഷന് പദ്ധതികളാണു വൃദ്ധര്‍ക്ക് നിക്ഷേധിക്കുന്നത്. കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍, അസംഘടിത മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍, വിവിധ ക്ഷേമനിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ തുടങ്ങി നിശ്ചിത വരുമാന പരിധിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുഴുവന്‍ 60 വയസു കഴിഞ്ഞാല്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളില്‍ ഒന്ന് നല്‍കണമെന്നതാണു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ കര്‍ഷക തൊഴിലാളി പെന്ഷന് കിട്ടുന്നുവെന്നതിനാല്‍ വൃദ്ധജനങ്ങള്‍ക്ക് ക്ഷേമപെന്ഷന് നിഷേധിക്കുന്നു.
സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് 2014 ല്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള വയോജനങ്ങള്‍ക്ക് മറ്റ് ക്ഷേമപെന്ഷന് ലഭിക്കുന്നുണ്ടെങ്കിലും വാര്‍ദ്ധക്യ, അഗതി, വിധവ, വികലാംഗ പെന്‍ഷനുകളില്‍ ഏതെങ്കിലും ഒന്നിന് അര്‍ഹതയുണ്ട്. വില്ലേജ് ഓഫീസില്‍ നിന്ന് വരുമാന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയാലുടന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെന്ഷന് നല്‍കണമെന്നതാണു നിയമം. എന്നാല്‍ പഞ്ചായത്തുകള്‍ കര്‍ഷകരെ പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ തയ്യാറാകുന്നില്ല. കര്‍ഷകര്‍ക്കുള്ള പെന്‍ഷനും സാമൂഹ്യ സുരക്ഷാപെന്‍ഷനും തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണു വിതരണം ചെയ്യുന്നത്. പെന്‍ഷനുവേണ്ടി അപേക്ഷ സ്വീകരിക്കുന്നതും തദ്ദേശസ്ഥാപനങ്ങളാണ്. അതുകൊണ്ടു തന്നെ പെന്‍ഷനുവേണ്ടി അപേക്ഷയുമായി ചെല്ലുമ്പോള്‍ പഞ്ചായത്തധികൃതര്‍ മടക്കി വിടുന്നു.
ജനസംഖ്യയുടെ 13.7 ശതമാനത്തോളം വരുന്ന വൃദ്ധര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ക്ഷേമപെന്‍ഷനാണ് ആശ്രയം. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന് ഒരു പുരുഷായുസ്സുമുഴുവന്‍ അധ്വാനിച്ച കര്‍ഷക തൊഴിലാളികള്‍ക്ക് പെന്ഷന് എന്നപേരില്‍ കിട്ടുന്ന മൂന്നക്ക സംഖ്യ ഒന്നിനും തികയാറില്ല. 600 രൂപയാണു കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പെന്ഷന്. സര്‍വ്വിസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് 10000 മുതല്‍ പെന്ഷന് കിട്ടുന്ന നാട്ടിലാണ് തുശ്ചമായ പെന്ഷന് വാങ്ങി അശരണരായ വൃദ്ധര്‍ കഴിഞ്ഞുകൂടുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്ക് ഒരു രൂപ പോലും വയോജനങ്ങള്‍ക്ക് പെന്ഷന് നല്കാന് നീക്കിവയ്ക്കാറില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പെന്ഷന് മാനദണ്ഡങ്ങള്‍ പാലിച്ച് വിതരണം ചെയ്യണമെന്നതാണു വൃദ്ധജനങ്ങളുടെ ആവശ്യം.
കര്‍ഷക തൊഴിലാളി പെന്ഷന് വാങ്ങുന്ന ഏകദേശം എട്ട് ലക്ഷത്തോളം വൃദ്ധര്‍ ഉള്‍പ്പടെ അന്‍പതു ലക്ഷത്തോളം വയോജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം സാമൂഹ്യ സുരക്ഷാപെന്ഷന് അനുവദിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ സമയത്ത് പെന്ഷന് വിതരണം ചെയ്യുന്നില്ലെന്നു മാത്രമല്ല അര്‍ഹരായവരെ ഒഴിവാക്കുകയാണെന്ന് സര്‍വ്വിസ് പെന്ഷന്ലഭിക്കാത്ത വയോജനങ്ങളുടെ ക്ഷേമസംഘം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: