കൊല്ലം: നമാമി ഗംഗേ പദ്ധതിക്കായി മാതാ അമൃതാനന്ദമയിദേവിയുടെ സംഭാവനയായ 100 കോടി രൂപയുടെ ചെക്ക് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഏറ്റുവാങ്ങി.
ഗംഗാ നദിയുടെ തീരങ്ങളിലെ ഗ്രാമങ്ങളില്‍ തുറസ്സായ സ്ഥലത്ത് മല-മൂത്ര വിസര്‍ജനം ഒഴിവാക്കന്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. ആത്മീയതയുടേയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും സംയോജനമാണ് മാതാ അമൃതാനന്ദനമയി മഠത്തിന്റെ സേവനങ്ങളെന്ന് ചൂണ്ടിക്കാട്ടിയ അരുണ്‍ ജെയ്റ്റലി ഗംഗ ശുചീകരണത്തിനുള്ള 100 കോടി രൂപയുടെ സംഭാവന ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും പറഞ്ഞു. അമ്മയുടെ ഈ ചുവട്വയ്പ്പ് ലോകത്തിന് തന്നെ മാതൃകയാകും.
രാജ്യത്തിന് വേണ്ടിയുള്ള സമര്‍പ്പണമായി കണ്ട് ലോകമാകെയുള്ള ഭാരതീയര്‍ക്ക് പദ്ധതിയിലേക്ക് സംഭാവന നല്‍കാം. ബജറ്റ് വിഹിതം കൊണ്ടോ ഒരു സര്‍ക്കാരിന്റെ മാത്രം പരിശ്രമം കൊണ്ടോ അല്ല ബൃഹത്തായ കാമ്പയിനിലൂടെയാണ് നമാമി ഗംഗ യാഥാര്‍ത്ഥ്യമാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇതില്‍ എല്ലാവരും പങ്കാളികളാകണമെന്നും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു. 40 ശതമാനത്തിലധികം ഭാരതീയര്‍ ആശ്രയിക്കുന്ന ഗംഗ ശുചീകരിക്കാന്‍ കോടിക്കണക്കിന് രൂപയാണ് മുന്‍ കാലങ്ങളില്‍ ചെലവഴിച്ചിട്ടുള്ളത്. രാജ്യത്തെ എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബോധവത്കരണവും നിസ്സ്വാര്‍ഥ സേവനവും ഇഴുകി ചേര്‍ന്ന യഥാര്‍ത്ഥ അനുകമ്പയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച മാതാ അമൃതാനന്ദമയിദേവി പറഞ്ഞു. കേരളത്തിലുടനീളം ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള 100 കോടിരൂപയുടെ മറ്റൊരു പദ്ധതി അടുത്തു തന്നെ പ്രഖ്യാപിക്കുമെന്നും അമ്മ പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, കെ.സി. വേണുഗോപാല്‍ എംപി, സി.ദിവാകരന് എംഎല്‍എ, ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, തമിഴ്നാട് പ്രസിഡന്റ് തമിഴ്ഇസൈ തുടങ്ങിയവര്‍ സംബന്ധിച്ചു. മഠം വൈസ് ചെയര്മാന് സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: