ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ പെത്ലവാഡില്‍ ഗ്യാസ് സിലിണ്ടറും സ്ഫോടകവസ്തുക്കളും പൊട്ടിത്തെറിച്ചും കെട്ടിടം തകര്‍ന്നും 104 പേര് മരിച്ചു. 80ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. കെട്ടിടത്തിലെ ഒരു ഹോട്ടലിലെ ഗ്യാസ് സിലിണ്ടറാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഇതിന്റെ ആഘാതത്തില്‍ തൊട്ടടുത്തുള്ള കെട്ടിടത്തിലെ സ്റ്റോറില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ജലാറ്റിന്‍ സ്റ്റിക്കുകളും പൊട്ടിത്തെറിച്ചു. രണ്ടു കെട്ടിടങ്ങളും സമീപത്തെ പല കെട്ടിടങ്ങളും തകര്‍ന്നു.
നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.ഡിറ്റണേറ്ററുകളും കെട്ടിടത്തില്‍ ഉണ്ടായിരുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്.ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഗ്യാസ് സിലിണ്ടറിനൊപ്പമാണ് വച്ചിരുന്നതെന്നും സംശയമുണ്ട്.ഇന്നലെ രാവിലെ എട്ടരയോടെ പെത്ലവാദിലെ മൂന്നു നിലക്കെട്ടിടത്തിലെ സേത്തി ഹോട്ടലിലായിരുന്നു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഇതോടെ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് തീ പടര്‍ന്നു. ഇതിലൊരു സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന വന്‍സ്ഫോടന ശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകളും പൊട്ടിത്തെറിച്ചു.
സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. മേല്‍ക്കൂര ഒന്നടങ്കം നിലംപൊത്തുകയായിരുന്നു. ഇതിന് അടിയില്‍പ്പെട്ടാണ് കൂടുതല്‍ മരണങ്ങളും. നിരവധി പേര് ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. അടുത്തുള്ള പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. 35 പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ 104 പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 82 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു. ഇനി 22 എണ്ണം കൂടി പോസ്റ്റുമോര്‍ട്ടം ചെയ്യാനുമുണ്ട്. ജാബുവ സ്റ്റേഷനിലെ എസ്ഐ എംഎല് ഗോണ്ട് പറഞ്ഞു. 60 പേര്‍ക്ക് പരിക്കുണ്ടെന്നാണ് വിവരം അദ്ദേഹം തുടര്‍ന്നു.ഇവരില്‍ 20 പേരുടെ നില വളരെ ഗുരുതരമാണ്.
മൃതദേഹങ്ങള്‍ പലതും വികൃതമായി.തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. ശക്തിയേറിയ സ്ഫോടനത്തില്‍ ആള്ക്കാര് കല്ലുകളെപ്പോലെ അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെപ്പറ്റി വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അരലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രഭാതഭക്ഷണത്തിന് ആള്‍ക്കാരെത്തിയ സമയമായതിനാലാണ് മരണസംഖ്യ കൂടിയത്. സമീപത്താണ് ബസ്സ്റ്റാന്റ്. അതും മരണസംഖ്യ കൂടാന്‍ കാരണമായി. രണ്ടാമത്തെ സ്ഫോടനത്തിലാണ് കൂടുതല്‍ മരണങ്ങളെന്ന് എസ്ഐ ഗോണ്ട് പറഞ്ഞു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കവും ദുഖവും പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: