മൂന്നാര്‍: പൊട്ടിപ്പൊളിഞ്ഞ, ഇടുങ്ങിയ ലയങ്ങളിലെ ചുമരുകള്‍ക്കുള്ളില്‍ നീറി നീറിയാണ് തോട്ടം തൊഴിലാളികള്‍ ജീവിക്കുന്നത്. അടുക്കളയും ഒറ്റ മുറിയും…അതില്‍ നാലഞ്ചു ജന്മങ്ങള്. ഇതാണ് മൂന്നാറിലെ ഒരു തോട്ടം തൊഴിലാളിക്ക് എസ്റ്റേറ്റ് ഉടമയായ ടാറ്റാ വിധിച്ചിരിക്കുന്നത്.
നരകതുല്യമാണ് ഇവിടങ്ങളിലെ ജീവിതം.
കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകളിലെ 12000 തൊഴിലാളികള്‍ ഈ ഇടുങ്ങിയ ലയങ്ങളില്‍ കഴിഞ്ഞാണ് തോട്ടങ്ങളില്‍ നിന്നും കൊളുന്ത് നുള്ളുന്നത്. മിക്ക ലയങ്ങളും ചോര്‍ന്നൊലിക്കുന്നുണ്ട്. പ്ലാസ്റ്റിക് കൊണ്ട് മറച്ചാണ് മഴയില്‍ നിന്നും രക്ഷ നേടുന്നത്. പേരിന് വര്ഷാവര്ഷങ്ങളില് ലയങ്ങള്‍ അറ്റകുറ്റപ്പണി നടത്താറുണ്ട്. ഭര്‍ത്താവും ഭാര്യയും പിന്നെ പ്രായമായ അവരുടെ രക്ഷിതാക്കള്‍ ഉണ്ടെങ്കില്‍ അവരും അന്തിയുറങ്ങുന്നത് ഒരുമുറിയില്‍. സ്വകാര്യതപോലും ഇല്ല. പല ലയങ്ങളിലും പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൗകര്യം പോലുമില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് പണിതവയാണ് മിക്ക ലയങ്ങളും.
ഒരു തൊഴിലാളിക്ക് 21 കിലോ കൊളുന്ത് നുള്ളിയാല്‍ ലഭിക്കുന്നത് വെറും 230 രൂപ. പിന്നീട് ശേഖരിക്കുന്ന ഓരോ കിലോ കൊളുന്തിനും ആറ് രൂപയെന്ന നക്കാപ്പിച്ചയും നല്‍കും. ഈ പണം കൊണ്ട് വേണം നാലഞ്ചു വയറുകള്‍ കഴിയാന്‍, കുട്ടികള്‍ക്ക് പഠിക്കാന്‍, രോഗം വന്നാല്‍ മരുന്നു വാങ്ങാന്‍. ഈ അവസരം തമിഴ് വട്ടിപ്പലിശക്കാര്‍ മുതലെടുക്കും. ലയങ്ങളിലെത്തി കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കും. കൊളുന്ത് നുള്ളിക്കിട്ടുന്ന വരുമാനം കൊണ്ട് പലിശ അടയ്ക്കാനേ കഴിയാറുള്ളൂ.
വര്‍ഷാവര്‍ഷം കിട്ടുന്ന ബോണസ് കൊടുത്താണ് വട്ടിപ്പലിശക്കാരുടെ കടം വീട്ടുന്നത്. ആയിരമോ ആയിരത്തഞ്ഞൂറോ രൂപയാണ് ബോണ്‍സായി നല്‍കുന്നത്. വെയിലത്തും മഴയത്തും ജോലി നോക്കേണ്ട സ്ഥിതിയാണിവര്‍ക്ക്. പലപ്പോഴും കാട്ടുപന്നിയുടെയും പച്ചിലപാമ്പുകളുടെയും കുളവിയുടെയും ആക്രമണം നേരിടേണ്ടിയും വരും. എസ്റ്റേറ്റുകള്‍ കാടുമായി അടുത്തുകിടക്കുന്നതിനാല്‍ കാട്ടാനകളുടെ ശല്യവും രൂക്ഷമാണ്.
യൂണിയനുകളുടെ കള്ളക്കളിയും
പിടിച്ചുപറിയും
പരിമിതമായ ജീവിത സാഹചര്യത്തിൽ മൃഗങ്ങളുടെ ആക്രമണ ഭീഷണി മറികടന്ന് ജോലി നോക്കുമ്പോഴും തൊഴിലാളികൾക്ക് ബാക്കിയാകുന്നത് തീരാനൊമ്പരമാണ്. സിപിഐയുടെ എഐറ്റിയുസിയാണ് മൂന്നാറിലെ ഏറ്റവും വലിയ യൂണിയൻ. ഐഎൻറ്റിയുസി, സിഐറ്റിയു എന്നീ യൂണിയനുകളിലും ആളുകളുണ്ട്. യൂണിയൻ നേതാക്കൾ എല്ലാ കാലത്തും തോട്ടം ഉടമകളുമായി രഹസ്യ കരാറുണ്ടാക്കും. ബോണസ് വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കമ്പനി ഉദ്ദ്യോഗസ്ഥർ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി തീരുമാനിക്കും.
പിന്നീട് തൊഴിലാളി യൂണിയൻ നേതാക്കൾ തൊഴിലാളികളുടെ കണ്ണിൽപൊടിയിടാൻ സമരം നടത്തും. സമരത്തിന്റെ പന്തൽ ഇട്ടു നൽകുന്നത് പോലും തോട്ടം മുതലാളിയാണെന്ന് പാവം തൊഴിലാളികൾക്കറിയില്ല. രണ്ട് മൂന്ന് ദിവസം അഡ്ജസ്റ്റ്മെന്റ് സമരം നടത്തി മുൻകൂട്ടി തീരുമാനിച്ച ബോണസ് വർദ്ധനവ് കമ്പനിയെക്കൊണ്ട് പ്രഖ്യാപിക്കും. തൊഴിലാളികൾ സമരം ചെയ്തതുകൊണ്ടാണ് ബോണസ് അനുവദിച്ചത് എന്ന് വരുത്തിതീർക്കാൻ ഒരു പ്രകടനവും കൂടി നടത്തുമ്പോൾ തിരക്കഥ പൂർത്തിയാകും.
തൊഴിലാളികൾക്ക് അനുവദിക്കുന്ന ബോണസിൽ പോലും തൊഴിലാളി സംഘടനകൾ കയ്യിട്ട് വാരുന്നുണ്ട്. ഇപ്പോഴത്തെ ബോണസ് പ്രശ്നത്തിലും യൂണിയൻ നേതാക്കൾ തിരിമറി നടത്തിയിട്ടുണ്ട് എന്നാണ് ആരോപണം. ഇതിനാലാണ് തൊഴിലാളി സമരത്തെ യൂണിയനുകളും സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടിക്കാരും എതിർക്കുന്നത്. വെട്ടിക്കുറച്ച ബോണസ് അനുവദിക്കുക മാത്രമല്ല, ശമ്പള വർദ്ധനവ് നടപ്പാക്കുക, ഇൻസെന്റീവുകൾ കൃത്യമായി വിതരണം ചെയ്യുക, മെഡിക്കൽ അലവൻസ് നൽകുക, ഞായറാഴ്ച്ച ജോലിയ്ക്ക് പ്രത്യേക ശമ്പളം നൽകുക ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജനറൽ ഹോസ്പിറ്റലിൽ സിടി സ്കാനും എംആർഐ സ്കാനും ആരംഭിക്കുക, ജനറൽ ഹോസ്പിറ്റലിൽ തൊഴിലാളികളോടുള്ള ചികിത്സാ വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും തൊഴിലാളികൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതൊന്നും കമ്പനി അധികൃതരും സർക്കാരും തൊഴിലാളി യൂണിയൻ നേതാക്കളും മുഖവിലയ്ക്കെടുത്തിട്ടില്ല.
കമ്പനിക്ക് കോടികളുടെ ലാഭം
കോടാനുകോടികളാണ് കമ്പനി പ്രതിവർഷം ഉണ്ടാക്കുന്ന ലാഭം. സാധാരണ ചായ മുതൽ പലതരം ചായപ്പെടികളാണ് ഇവിടെയുല്പ്പാദിപ്പിക്കുന്നത്. മിക്കവയ്ക്കും പൊള്ളുന്ന വിലയാണ് ഈടാക്കുന്നത്. എട്ടു ദിവസത്തെ സമരം കൊണ്ട് അൻപതു കോടിയുടെ നഷ്ടമുണ്ടായെന്ന് കമ്പനി തന്നെ പറയുന്നു. ഈ കണക്കു വച്ചാൽ പോലും പ്രതിമാസം ഇരുനൂറു കോടിയുടെ വരുമാനം ഉണ്ടെന്ന് മനസിലാക്കാം. എന്നിട്ടാണ് തൊഴിലാളികൾക്ക് നക്കാപ്പിച്ച നൽകുന്നത്. മാനേജർമാർക്ക് വലിയ ശമ്പളമാണ് നൽകുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: