ആലപ്പുഴ: സിപിഎം വര്ഗീയവിരുദ്ധമെന്ന് പേരില്‍ എസ്എന്‍ഡിപിക്കെതിരെ നടത്തുന്ന സെമിനാറുകള്‍ സ്പോണ്സര് ചെയ്യുന്നത് കുപ്രസിദ്ധനായ തങ്കുപാസ്റ്ററിനെ പോലുള്ളവരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. എസ്എന്‍ഡിപി യോഗം അമ്പലപ്പുഴ യൂണിയന്റെ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈഴവരാദി പിന്നോക്ക വിഭാഗങ്ങളെ പ്രലോഭിപ്പിച്ചും അല്ലാതെയും മതപരിവര്‍ത്തനം ചെയ്യാന്‍ നേതൃത്വം നല്‍കുന്നയാളാണ് തങ്കുപാസ്റ്റര്‍. ഇത്തരക്കാരാണ് സിപിഎമ്മിന്റെയും പിണറായി വിജയന്റെയും പുതിയ കൂട്ടുകാരെന്ന് തിരിച്ചറിയണം. കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയപാര്‍ട്ടിയാണ് സിപിഎം. വര്‍ഗീയ വിരുദ്ധസെമിനാര്‍ എന്ന പേരില്‍ ഇരുവശങ്ങളിലും ഇത്തരക്കാരെയും ചില കാവി വസ്ത്രധാരികളെയും അടുത്തിരുത്തി പിണറായി വിജയന് ഈഴവ സമുദായത്തെ വെല്ലുവിളിക്കുകയും അവഹേളിക്കുകയുമാണ്.
നികൃഷ്ടജീവികളെന്നു വിളിച്ചശേഷം ബിഷപ്പുമാരുടെ കാലു പിടിക്കാന്‍ പോകുകയും മുസ്ലിം ലീഗിനെ തെറിപറയുന്ന ഐഎന്‍എലിനെ കൂട്ടുപിടിക്കുകയും ചെയ്യുന്ന സിപിഎം, എസ്എന്‍ഡിപി യോഗത്തെ എതിര്‍ക്കുന്നതു വാസവദത്തയുടെ ചാരിത്ര്യപ്രസംഗം പോലെയാണ്.
കത്തോലിക്കര്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉണ്ടാക്കിയപ്പോള്‍ മിണ്ടാതിരുന്ന സിപിഎം ഈഴവരെ മാത്രം നന്നാക്കാനാണു ശ്രമിക്കുന്നത്. ഭൂരിപക്ഷത്തിന്റെ സ്വത്ത് കൊള്ളയടിച്ചു ന്യൂനപക്ഷത്തിനു ചോര്‍ത്തിക്കൊടുക്കുകയായിരുന്നു സിപിഎം ഭരണത്തിലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: