കോഴിക്കോട്: എസ്എന്‍ഡിപി യോഗത്തെ കടന്നാക്രമിച്ച് പിണറായി വിജയന്റെ ലഘുലേഖ. ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ എന്ന പേരിലുള്ള 28 പേജുള്ള ലഘുലേഖയിലാണ് എസ്എന്‍ഡിപി യോഗത്തിനെ കടുത്ത ഭാഷയില്‍ കടന്നാക്രമിക്കുന്നത്.
ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം എക്കാലത്തും കമ്യൂണിസ്റ്റ് പാര്ട്ടിക്കെതിരായിരുന്നുവെന്ന് പിണറായി ചരിത്രം പറയുന്നു. 1957 ലെ തെരഞ്ഞെടുപ്പില്‍ യോഗം കമ്യൂണിസ്റ്റ്കള്ക്കെതിരായിരുന്നു. 59 ല്‍ വിമോചന സമരത്തിലും യോഗ നേതൃത്വം സമരക്കാരുടെ കൂടെയായിരുന്നു.
എസ്ആര്‍പി എന്ന പാര്‍ട്ടി രൂപീകരിച്ചതിനു ശേഷവും യോഗം കമ്യൂണിസ്റ്റ് വിരുദ്ധത നിലനിര്‍ത്തിയെന്ന് പിണറായി എഴുതുന്നു.ഓര്‍ഡിനന്‍സിലൂടെ ശിവഗിരി മഠത്തെയും അനുബന്ധ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഏറ്റെടുത്ത സംഭവത്തെ ന്യായീകരിച്ചുകൊണ്ടാണ് ലഘുലേഖയില്‍ പിണറായി പരാമര്‍ശിക്കുന്നത്. ശിവഗിരിയുടെ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമായ ഘട്ടത്തില്‍ ശിവഗിരിയെ മോചിപ്പിക്കും എന്ന പ്രഖ്യാപനവുമായി സംഘപരിവാറുകാര്‍ എത്തിയിരുന്നുവെന്നാണ് പിണറായി വിശദീകരിക്കുന്നത്.
അന്ന് മദനിയെയും കൂട്ടുപിടിച്ചാണ് സ്വാമി പ്രകാശാനന്ദയെയും മറ്റുസ്വാമിമാരെയും ശിവഗിരിയില്‍ നിന്ന് സിപിഎം പിന്തുണയോടെ പുറത്താക്കിയതെന്ന വസ്തുത പിണറായി ബോധപൂര്‍വം മറച്ചുവെക്കുകയാണ്. അന്ന് സ്വാമി ശാശ്വതീകാനന്ദയെ കൂട്ടുപിടിച്ചാണ് മറ്റു സന്യാസിമാരെ ശിവഗിരിയില്‍ നിന്ന് സിപിഎം പുറത്താക്കാന്‍ ശ്രമിച്ചത്. മദനിയെയും ഐഎസ്എസിനെയും ഒന്നിച്ചു ചേര്‍ത്താണ് അന്ന് ശിവഗിരി പ്രശ്നത്തില്‍ സിപിഎം ഇടപെട്ടത്. ടി.കെ ഹംസയടക്കമുള്ള നേതാക്കള്‍ പ്രകാശാനന്ദ സ്വാമിയെ നിയമസഭയില്‍ അവഹേളിച്ച് പ്രസംഗിക്കുകയും ചെയ്തിരുന്നു.
ശ്രീനാരായണന്റേത് സാര്‍വലൗകിക വ്യക്തിത്വമാണെന്നും അദ്ദേഹത്തെ ഹിന്ദുമതത്തില്‍ തളച്ചിടരുതെന്നും പിണറായി ഉപദേശിക്കുന്നുണ്ട്. മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്നതില്‍ മതത്തിനല്ല മനുഷ്യനാണ് ഊന്നല്‍ എന്നും മതമേതായാലും എന്നതിന് അര്‍ത്ഥം ഒരു മതവുമില്ലെങ്കിലും എന്നുകൂടിയാണെന്നും പിണറായി വിജയന്റെ ശ്രീനാരായണ ഗുരുദര്‍ശന വ്യാഖ്യാനം നീളുന്നുണ്ട്. ചാതുര്‍വര്‍ണ്യം മയാസൃഷ്ടം എന്ന സൂക്തമാണ് സംഘപരിവാറിനെ നയിക്കുന്നതെന്നാണ് പിണറായി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ ജയന്തി ആഘോഷിച്ച ശ്രീകൃഷ്ണ ഭഗവാന്റെതാണ് ഈ മൊഴി എന്ന് പിണറായി വിശദീകരണത്തിനിടയില് മറന്നുപോയി.
വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന പിണറായിയുടെ ലഘുലേഖ നടേശനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് പറഞ്ഞു വെക്കുന്നത്. സാമ്പത്തിക-സ്ഥാനമാന താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വാര്‍ത്ഥ ലാഭത്തിനായി എസ്എന്‍ഡിപി നേതൃത്വം ഒറ്റുകാരാകുന്നതെന്ന് പിണറായി വിമര്‍ശിക്കുന്നു. ആര്‍എസ്എസിനെ നിലക്ക് നിര്‍ത്താനുള്ള ആഹ്വാനത്തോടെയാണ് ലഘുലേഖയിലെ രണ്ടാമത്തെ ലേഖനം അവസാനിക്കുന്നത്.
ശ്രീനാരായണ ഗുരുദേവനെ ആള്‍ദൈവങ്ങളുടെ ഇടയില്‍ ഒരാളാക്കി താഴ്ത്തിക്കെട്ടുകയാണെന്ന് ഈ ലേഖനത്തില്‍ പിണറായി വേവലാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: