കണ്ണൂര്‍: കണ്ണൂര്‍ തോട്ടട പോളിടെക്നിക്കില്‍ എസ്എഫ്ഐക്കാര്‍ നടത്തിയ അക്രമത്തില്‍ എബിവിപി പ്രവര്ത്തകന് ഗുരുതരമായി പരിക്കേറ്റു. മാഹി പോളിടെക്നിക്കിലെ ഇലക്ട്രോണിക്സ് ആന്റ് ഇലക്ട്രിക്കല്‍സ് വിദ്യാര്‍ത്ഥി ടി.വി. രാഗിലിനാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇന്നലെ രാവിലെ 10 മണിയോെടയാണ് സംഭവം. കണ്ണൂര്‍ തോട്ടട പോളി ടെക്നിക്കില്‍ ലാബ് പരിശീലനത്തിനെത്തിയതായിരുന്നു രാഗില്‍.
ക്ലാസ്സില്‍ കയറി പിടിച്ചിറക്കിക്കൊണ്ടുപോയാണ് മര്‍ദ്ദിച്ചത്. ഇരുമ്പ് വടി, പട്ടിക, വടിവാള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമം നടത്തിയത്. തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ രാഗിലിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ താമസിക്കുന്ന എസ്എഫ്ഐക്കാരണ് അക്രമത്തിന് പിന്നില്‍. പോളിടെക്നിക്ക് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ അഭിഷേക്, അശ്വിന് അശോക്, അമല്‍ അശോക്, രഞ്ജി, ശ്രീലാല്‍ എന്നിവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മാഹിയില്‍ നിന്നും തോട്ടട പോളിയില്‍ ലാബ് പരിശീലനത്തിനെത്തിയ രാഗിലിനെ പേരുവിളിച്ച് തിരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു. പെരിങ്ങാടിയില്‍ നിന്നുള്ള പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു അക്രമം.
കാമ്പസുകള്‍ കേന്ദ്രീകരിച്ച് മദ്യത്തിന്റെയും കഞ്ചാവിന്റെയും അടിമകളായ എസ്എഫ്ഐ ക്വട്ടേഷന്‍ സംഘമാണ് അക്രമത്തിന് പിന്നില്‍. ഇവര്‍ക്ക് പുറമെ നേരത്തെ ഇവിടെ നിന്ന് കോഴ്സ് പൂര്‍ത്തിയാക്കിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. പോളിടെക്നിക്കില്‍ വ്യാപകമായി ആയുധശേഖരം നടത്തുന്നതായി എബിവിപി നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ കൃത്യസമയത്ത് നടപടിയെടുക്കാത്തതാണ് ഇന്നലെ നടന്ന അക്രമത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: