ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് മിക്സഡ് ഡബിള്‍സ് കിരീടം ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഇന്നലെ നടന്ന ഫൈനലില്‍ അമേരിക്കന്‍ ജോഡികളായ ബെഥനി മറ്റെക് സാന്‍ഡ്സ്-സാം ഖുറെയ് സഖ്യത്തെ തോല്‍പ്പിച്ചാണ് ഇന്തോ-സ്വിസ് സഖ്യം കിരീടം ചൂടിയത്. മൂന്ന് സെറ്റ് നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് പേസ്-ഹിംഗിസ് സഖ്യം ജേതാക്കളായത്. സ്കോര്‍: 6-4, 3-6, 10-7.
കോര്‍ട്ടിലെ പരിചയസമ്പന്നത മുഴുവന്‍ മുതലെടുത്ത് റാക്കറ്റ് വീശിയ പേസിനും ഹിംഗിസിനും അടിതെറ്റിയില്ല. അനായാസമായാണ് ഇന്തോ-സ്വിസ് സഖ്യം ആദ്യ സെറ്റ് സ്വന്തം പേരിലാക്കിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ അമേരിക്കന്‍ സഖ്യം തിരിച്ചടിച്ചു. പേസിസിനെയും ഹിംഗിസിനെയും നിലം തൊടാന്‍ അനുവദിക്കാതെ രണ്ടാം സെറ്റ് ഖുറെയ്-മറ്റെക് സഖ്യം സ്വന്തമാക്കി. നിര്‍ണായക മായ മൂന്നാം സെറ്റില്‍ ഇരു സഖ്യങ്ങളും ആവേശത്തോടെ ഒപ്പത്തിനൊപ്പം റാക്കറ്റ് വീശിയപ്പോള്‍ ഫൈനല്‍ ഏറെ ആവേശകരമായി. ഒടുവില്‍ ടൈബ്രേക്കറിലാണ് പേസ്-ഹിംഗിസ് സഖ്യം കിരീടത്തില്‍ മുത്തമിട്ടത്.
ഈ വര്‍ഷം പേസ്-ഹിംഗിസ് സഖ്യം നേടുന്ന മൂന്നാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍ മിക്സഡ് ഡബിള്‍സ് കിരീടവും പേസ്-ഹിംഗിസ് സഖ്യം സ്വന്തമാക്കിയിരുന്നു. മാത്രമല്ല 1969-ന് ശേഷം ഒരുവര്‍ഷം മൂന്ന് മിക്സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ സഖ്യമെന്ന ബഹുമതിയും പേസ്-ഹിംഗിസ് സഖ്യത്തിന് സ്വന്തം.
42കാരനായ പേസിന്റെ കരിയറിലെ 17-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ഇന്നലെ സ്വന്തമാക്കിയത്. മിക്സഡ് ഡബിള്‍സില്‍ പേസിന്റെ ഒമ്പതാം കിരീടമാണ് ഇത്തവണത്തേത്. എട്ട് ഡബിള്‍സ് കിരീടങ്ങളും പേസ് സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം സ്വന്തമാക്കിയതിലൂടെ ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മിക്സഡ് ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡും പേസിന്റെ പേരിലായി. ലിയാണ്ടറിന്റെ മുന്‍ ഡബിള്‍സ് പങ്കാളി മഹേഷ് ഭൂപതിക്കൊപ്പം പങ്കുവച്ചിരുന്ന ബഹുമതിയാണ് പേസ് ഇപ്പോള്‍ ഒറ്റയ്ക്ക് സ്വന്തം പേരിലാക്കിയത്.
34കാരിയായ ഹിന്ജിസിന്റെ 19-ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഇതില്‍ അഞ്ച് സിംഗിള്‍സ് കിരീടങ്ങളും 10 വനിതാ ഡബിള്‍സ് കിരീടങ്ങളും നാലു മിക്സഡ് ഡബിള്‍സ് കിരീടങ്ങളും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: