ചേര്‍ത്തല: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഇ- ടോയ്ലറ്റുകള് ഉപയോഗശൂന്യമായി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ 30 ലക്ഷത്തില്‍പ്പരം രൂപ ചിലവഴിച്ച് സ്ഥാപിച്ച ഇ-ടോയ്ലറ്റുകളാണ് അധികൃതരുടെ മേല്‍നോട്ടത്തിന്റെ അഭാവം മൂലം നശിച്ചുകൊണ്ടിരിക്കുന്നത്. ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപം, പാരഡൈസ് തീയേറ്ററിന് സമീപം, സ്വകാര്യ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായി എംപി ഫണ്ട്, നഗരസഭ ഫണ്ട് എന്നിവ ഉപയോഗിച്ച് 2013 ലാണ് ടോയ്ലറ്റുകള് സ്ഥാപിച്ചത്.
കെല്‍ട്രോണിനായിരുന്നു നിര്‍മാണ ചുമതല. നടത്തിപ്പ് ചുമതലയും അറ്റകുറ്റപ്പണികളും കെല്‍ട്രോണിനാണെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. യാതൊരു പ്രയോജനവും ഇല്ലാത്ത ടോയ്ലറ്റുകള് പ്രദേശത്തെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. പ്രതിദിനം പതിനായിരക്കണക്കിനാളുകള്‍ വന്നുപോകുന്ന ചേര്‍ത്തലയില്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ടത്ര സൗകര്യമില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഉള്ളവയാകട്ടെ പൊട്ടിപ്പൊളിഞ്ഞും, വൃത്തിഹീനമായും കിടന്ന് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു.
ഇതിന് പരിഹാരമായാണ് ഇ ടോയ്ലറ്റുകള് സ്ഥാപിച്ചത്. രണ്ടു രൂപ നിക്ഷേപിച്ചാല്‍ തുറക്കുന്ന വാതിലാണ് ഇതിനുള്ളത്. അകത്ത് പ്രവേശിച്ചാലുടന്‍ ഇതിന് മുന്നിലെ ചുവപ്പ് ലൈറ്റ് തെളിയും. ഒപ്പം ശുചിമുറിക്കുള്ളില്‍ വെളിച്ചവും ഫാനും പ്രവര്‍ത്തിക്കും. സംഗീതാസ്വാദനത്തിന് എഫ്എം റേഡിയോയും ഉണ്ട്. പുറത്തേക്കിറങ്ങുമ്പോള്‍ ഓട്ടോമാറ്റിക്ക് ഫഌഷ് സംവിധാനവുമാണ്.
ശുചിയായി സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇതിനുള്ളില്‍ സജ്ജമാണെന്നായിരുന്നു നിര്‍മാതാക്കളുടെ വാദം. എന്നാലിപ്പോള്‍ വിസര്ജ്യങ്ങളുള്പ്പെടെയുള്ളവ നിറഞ്ഞ് മാലിന്യപ്പെട്ടികളായി മാറിയിരിക്കുകയാണ് ഈ ശുചിമുറികള്‍. ഇവയ്ക്ക് സമീപമുള്ള മോട്ടറില്‍ നിന്നുമാണ് ടോയ്ലറ്റിലേക്കാവശ്യമുള്ള വെള്ളം പമ്പ് ചെയ്യുന്നത്. എന്നാല്‍ മിക്കപ്പോഴും ഇവിടെ വെള്ളവും ഉണ്ടാവാറില്ല. ചേര്‍ത്തല പാരഡൈസ് തീയേറ്ററിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന ഇ-–ടോയ്ലറ്റ് ഇപ്പോള്‍ നാടോടികളാണ് ഉപയോഗിക്കുന്നത്. ഇവിടെ വാതില്‍ പൊളിഞ്ഞുകിടക്കുന്നതിനാല് പണം നിക്ഷേപിക്കാതെ അകത്ത് പ്രവേശിക്കുവാനും കഴിയും.
ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വ്യാപാര സമുച്ചയത്തിനടുത്തുള്ള ഇ-–ടോയ്ലറ്റും പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. നഗരസഭയ്ക്കൊരു വരുമാനമാര്ഗമാകുമെന്ന് കരുതി സ്ഥാപിച്ച ഇ- ടോയ്ലറ്റുകള് ഇപ്പോള്‍ ബാദ്ധ്യതയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: