കുറവിലങ്ങാട്: മേഖലയില്‍ പൊതുജനത്തിന്റെ സ്വത്തിനും, ജീവനും ഭീഷണിയുയര്‍ത്തി വിലസുന്ന ലഹരി മാഫിയ സംഘത്തില്‍പ്പെട്ട കുട്ടികുറ്റവാളികള്ക്കെതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.
ഇടക്കോലി, ഉഴവൂര്‍, ചെത്തിമറ്റം, അരീക്കര, നീരുട്ടി, കൂടപ്പുലം, വെളിയന്നൂര്‍ പ്രദേശങ്ങളിലാണ് വ്യാപകമായി കഞ്ചാവ്-ലഹരിമരുന്ന് വില്‍പ്പന നടക്കുന്നത്. ഇത് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ക്ക് എതിരെ പൊതുപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ രംഗത്ത് വന്നതോടെ മാഫിയ സംഘം ഇവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ക്രിമിനല്‍ സംഘത്തെ ഒത്താശചെയ്യുന്നത് പുറത്തുനിന്നുള്ള വന്‍ മാഫിയസംഘമാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ഉഴവൂരില്‍ നിന്ന് ചെത്തിമറ്റം ഭാഗത്തേക്ക് ഓട്ടം പോയ ഉഴവൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറെ ബൈക്കിലെത്തിയ നാലംഗസംഘം തടഞ്ഞുനിര്‍ത്തുകയും, ആള് മാറിയതുകൊണ്ട് പിന്നീട് പറഞ്ഞ് വിടുകയുംചെയ്തു. ഇതേസംഘമെന്ന് കരുതുന്നവര്‍ രാത്രിയില്‍ ഇതേ ഓട്ടോ ഡ്രൈവറുടെ വീടിന്റെ സമീപത്തുകൂടി നിരവധി തവണ റോന്ത്ചുറ്റിയതായി നാട്ടുകാര്‍ പറഞ്ഞു.
രാമപുരം, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി പോലീസ്സ്റ്റേഷനുകളുടെ പ്രധാന അതിര്‍ത്തികളിലാണ് കൗമാര കുറ്റവാളികളുടെയും, കഞ്ചാവ്-ലഹരിമരുന്ന് മാഫിയസംഘത്തിന്റെയും ഇടതാവളങ്ങള്‍.കഴിഞ്ഞ തിങ്കളാഴ്ച ഉഴവൂരില്‍ മാധ്യമ പ്രവര്‍ത്തകനെ അക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്ത് ആള്‍ജാമ്യത്തില്‍ വിട്ട സംഭവം കുറവിലങ്ങാട് പോലീസ് രഹസ്യമാക്കിയത് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പദവിയുള്ള എസ്ഐമാരുടെ കഞ്ചാവ് ലഹരിമരുന്ന് മാഫിയ ബന്ധങ്ങളാണെന്നാണ് ആരോപണം.
സംഭവത്തെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണംആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: