മട്ടാഞ്ചേരി: യാത്രാബോട്ട് ദുരന്തത്തെ തുടര്‍ന്ന് 17 ദിവസമായി മുടങ്ങിക്കിടക്കുന്ന ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ബോട്ട് സര്‍വ്വീസ് ഇനിയും വൈകും. താത്ക്കാലികമായി തയ്യാറാക്കിയ ബോട്ട് സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്ക്കുന്നതിന് തുറമുഖ വകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല.
ഓട്ടേറെ പാകപിഴകളാണ് ബന്ധപ്പെട്ട സര്‍വ്വേയര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇവയെല്ലാം ശരിയാക്കി യാത്രാബോട്ട് സര്വ്വീസാരംഭിക്കാന് കാലതാമസം നേരിടുമെന്നതിനാല്‍ ഈ പ്രദേശത്തെ യാത്ര ക്ലേശം ഇനിയും നീളും. ആലപ്പുഴയില്‍ നിന്ന് കൊണ്ട് വന്ന ചരക്ക് ബാര്‍ജ് തല്ലിക്കുട്ടി യാത്രാബോട്ടാക്കി രക്ഷ നേടുവാനുള്ള കൊച്ചിന് കോര്പ്പറേഷന് ഭരണാധിക്കാരികളുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. ജനങ്ങളുടെ ജീവന് അധികൃതര്‍ വിലക്കല്പിക്കുന്നില്ലെന്നും വെളിപ്പെട്ടിരിക്കുകയാണന്ന് ജനകീയ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തുറമുഖ വകുപ്പ് സര്‍വ്വേയര്‍ പി.കെ .അജയന് നടത്തിയ സുരക്ഷാ പരിശോധനയില്‍ കണ്ടെത്തിയ കുറവുകള്‍ കൂടാതെ അഴിമുഖത്ത് സര്‍വ്വീസ് നടത്തുന്നതിന് തയ്യാറാക്കിയ ബാര്ജ്ബോട്ട് അപകടം ക്ഷണിച്ചു വരുത്തുന്നതായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ബോട്ടപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ജനങ്ങളുടെ യാത്രാദുരിതം അകറ്റുന്നതില്‍ സര്‍ക്കാരും കോര്‍പ്പറേഷനും പരാജയപ്പെട്ട സാഹചര്യത്തില്‍ ശക്തമായ ജനകീയ സമരത്തിന് തയ്യാറെടുക്കുകയാണന്ന് ബിജെപി നിയോജക മണ്ഡലം സെക്രട്ടറി സി.എസ്. രാജേഷ് പറഞ്ഞു. വൈപ്പിന്‍ ജെട്ടിയില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേയ്ക്ക് അടിയന്തരമായി ബോട്ട്യാത്ര സൗകര്യം ഒരുക്കണമെന്ന് റസിഡന്റസ് അസോസിയേഷനുകളും ആവശ്യപ്പെട്ടു.
തുറമുഖ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമായാലും കൊച്ചി കപ്പല്‍ ചാലില്‍ സര്‍വ്വീസ് നടത്തുന്നതിന് കൊച്ചി തുറമഖ ട്രസ്റ്റിന്റെ സുരക്ഷാ പരിശോധനയും സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഇത്തരം കടമ്പകള്‍ കടന്ന് യാത്ര ബോട്ട് സര്വ്വീസിനെത്താന് ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും.
അധികൃതരുടെ അലംഭാവം മൂലം നാട്ടുകാര്‍ വലയുമ്പോഴും രാഷ്ട്രീയ നേട്ടത്തിനുള്ള പ്രതിപക്ഷ ശ്രമം. യാത്രബോട്ടിനൊപ്പം ജങ്കര്‍ സര്‍വ്വീസിന്റെ കാലതാമസവും തീരദേശ മേഖലയ്ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: