മൂന്നാര്‍: കണ്ണന്‍ദേവന്‍ തേയില കമ്പനി തൊഴിലാളികളുടെതാണെന്ന ടാറ്റയുടെ വാദം ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. മൂന്നാര്‍ തോട്ടം തൊഴിലാളി സമരപ്പന്തലില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു വിഎസ്.
കണ്ണന് ദേവന് കമ്പനി ടാറ്റയുടേത് തന്നെയാണ്. തൊഴിലാളികളുടെതെന്നത് പേരിനു മാത്രമാണ്. തൊഴിലാളികളെ പറ്റിക്കുന്ന കമ്പനിയെ നിലയ്ക്ക് നിര്‍ത്തണമെന്നു സര്ക്കാരിന്നോട് വിഎസ് ആവശ്യപ്പെട്ടു. കമ്പനി അധികാരിയായുള്ള തൊഴിലാളി പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതും കമ്പനി തന്നെയാണ്. 250 എന്നുള്ള തോട്ടം തൊഴിലാളികളുടെ കൂലി അഞ്ഞൂറാക്കണമെന്നും വിഎസ് പറഞ്ഞു.
അന്യായമായ ഒരു ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചിട്ടില്ല. ന്യായമായ ആവശ്യങ്ങള്‍ പോലും അംഗീകരിക്കില്ലെന്ന് കമ്പനിയുടെ നിലപാട് ധിക്കാരപരമാണ്. ബോണസ് വെട്ടിക്കുറച്ചത് കണ്ണന് ദേവന് കമ്പനി ഉടന്‍ പുനസ്ഥാപിക്കണം. കമ്പനികളെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. നവീന മൂന്നാര്‍ എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആശയം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നേല് കമ്പനികളുടെ കൈയേറ്റ ഭൂമി പിടിച്ചെടുത്തു തൊഴിലാളികള്‍ക്ക് നല്‍കുമെന്നും വി.എസ് പറഞ്ഞു.
തൊഴിലാളികള്‍ക്ക് അടിസ്ഥാനസകര്യങ്ങള് ഒരുക്കാന്‍ കമ്പനി തയ്യാറാകണം. ഇവര്‍ക്ക് നല്ല വീട് പണിഞ്ഞു കൊടുക്കണം. മെഡിക്കല്‍ സൗകര്യം ലഭ്യമാക്കണം. ഇല്ലെങ്കില്‍ കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. വിഎസ് പറഞ്ഞു. രാവിലെ ആലുവ പാലസില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വി.എസ് മൂന്നാറിലേക്ക് പുറപ്പെട്ടത്.
വേതന വര്‍ധനവും ബോണസും ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. മന്ത്രി ഷിബു ബേബിജോണ്‍ തൊഴിലാളി പ്രതിനിധികളും കമ്പനി പ്രതിനിധികളുമായി ഞായറാഴ്ച ആലുവ പാലസില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി മൂന്നാറിലെ പത്തോളം തോട്ടം തൊഴിലാളി നേതാക്കള്‍ ആലുവയില്‍ എത്തിയിട്ടുണ്ട്. ഇന്നത്തെ ചര്‍ച്ചയില്‍ പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ രാപ്പകല്‍ സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: