കൊല്ലം: നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ അറവുശാല സൃഷ്ടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍.
ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. അറവ് മാലിന്യങ്ങള്‍ അഷ്ടമുടിക്കായലിലേക്ക് തള്ളുന്നതും പതിവാകുന്നു. വെള്ളക്കെട്ടു സ്ഥലത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച രണ്ടു മാലിന്യ സംഭരണികളാണ് നിലവില്‍ അറവുശാലയിലുള്ളത്. സംഭരണികളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് മാലിന്യങ്ങള്‍ അഷ്ടമുടിക്കായലിലേക്കും കൊല്ലം തോടിലേക്കും തള്ളാന്‍ കാരണം. കൂടാതെ മാലിന്യ സംഭരണികള്‍ നിറച്ച ശേഷമുള്ള മൃഗാവശിഷ്ടങ്ങള്‍ ജെസിബി ഉപയോഗിച്ചു കുഴിയെടുത്തു അവിടെതതന്നെ മൂടുന്നു. ഒരു കുഴി നിറയുമ്പോള്‍ മറ്റൊരു കുഴി തുറക്കും. ഇത്തരത്തിലുള്ള പ്രവര്‍ത്തനമാണ് അറവുശാലയില്‍ ദിനം പ്രതി നടന്നു കൊണ്ടിരിക്കുന്നത്.
ശുദ്ധവായു ശ്വസിക്കുവാനോ ഭക്ഷണം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശ വാസികള്‍. കുട്ടികളും പ്രായമുള്ളവരുമാണ് ഇതില്‍ ഏറെയും ബുദ്ധിമുട്ടുന്നത്. അറവുശാലയില്‍ നിന്ന് പക്ഷിമൃഗാദികള്‍ കൊത്തിവലിച്ച് കൊണ്ടുവരുന്ന മാംസാവശിഷ്ടങ്ങള്‍ പ്രദേശത്തെ കിണറുകളില്‍ കൊണ്ടിടുന്നത് സ്ഥിരം കാഴ്ചയാണ്. കൂടാതെ ചോരയും മൂത്രവും അടങ്ങുന്ന മാലിന്യങ്ങള്‍ അറവുശാല പരിസരത്ത് താളംകെട്ടി കിടക്കുന്നു. മഴക്കാലത്ത് സമീപവാസികള്‍ക്ക് ദുരിതപൂര്‍ണ്ണമായ അവസ്ഥയാണ് അറവുശാല സൃഷ്ടിക്കുന്നത്. കൂടാതെ ഇറച്ചി ഭക്ഷിക്കാന്‍ എത്തുന്ന തെരുവ് നായശല്യവും ഇവിടങ്ങളില്‍ രൂക്ഷമായി വന്നിരിക്കുകയാണ്.
ചുറ്റുമതില്‍ കെട്ടി വേര്‍തിരിച്ചെങ്കിലും അറവുമാലിന്യങ്ങള്‍ അഷ്ടമുടിക്കായലിലേക്കും ടിഎസ് കനാലിലേക്കും ഒഴുക്കി വിടുകയാണ് ചെയ്യുന്നത്. കശാപ്പിനായി കൊണ്ടുവരുന്ന പശുക്കളെ അടക്കം റോഡില്‍ കെട്ടിയിട്ടിരിക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. കൂടാതെ ശാലയില്‍ എത്തിക്കുന്ന അറവ് മൃഗങ്ങള്‍ക്ക് ആഹാരം പോലും നല്‍കാതെ ക്രൂരമായി കൂട്ടിക്കെട്ടിയിരിക്കുന്നു. അറവുമൃഗങ്ങളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതും ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് ഇടയാക്കും. ദീനം ബാധിച്ചതും ചത്തതുമായ മൃഗങ്ങളെ ഇവിടെ കശാപ്പു ചെയ്യുന്നുണ്ട്. നഗരസഭ നിര്‍ത്തിയിരിക്കുന്ന സിഎല്‍ആര്‍ ജീവനക്കാരാണ് മൃഗമാംസത്തില്‍ സീല്‍ പതിക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആറിന നിര്‍ദ്ദേശങ്ങളും ഇതുവരെ നഗരസഭ നടപ്പാക്കിയിട്ടില്ല. നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിപ്പിക്കുന്ന അറവുശാല അടച്ചുപൂട്ടണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: