കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഭാരത സന്ദര്‍ശനത്തോട് അനുബന്ധിച്ച് പതിനാറ് ഭാരത മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കും. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ മത്സ്യത്തൊഴിലാളികളെയാണ് വിട്ടയയ്ക്കുക. ഇവരുടെ മോചനം ഇന്ന് വൈകി ഉണ്ടാവുമെന്നാണ് അറിയുന്നത്.
തിങ്കളാഴ്ച മുതലാണ് വിക്രമസിംഗെയുടെ മൂന്നു ദിവസത്തെ ഭാരത സന്ദര്‍ശനം ആരംഭിക്കുന്നത്. ജനുവരിയില്‍ പ്രധാനമന്ത്രി ആയ ശേഷമുള്ള വിക്രമസിംഗെയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളാവും പ്രധാനമായും ചര്‍ച്ചാ വിഷയമാവുക.
മാര്‍ച്ചില്‍ മോദി ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍, സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 86 പേരേ മോചിപ്പിച്ചിരുന്നു. അതേമാസം തന്നെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഉത്തരവ് പ്രകാരം തമിഴ്നാട്ടില്‍ നിന്നുള്ള 54 മത്സ്യത്തൊഴിലാളികളേയും വിട്ടയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: