ന്യൂദല്‍ഹി:അതിര്‍ത്തിക്കിപ്പുറത്തെ ചൈനയുടെ നിരീക്ഷണ ഗോപുരം ഭാരതം പൊളിച്ചുനീക്കി. കശ്മീരിലെ ലഡാക്ക് മേഖലയില്‍ ചൈനീസ് സൈന്യം നിര്‍മ്മിച്ച നിരീക്ഷണ ഗോപുരമാണ് ഭാരത സേനയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ചേര്‍ന്ന് പൊളിച്ചുനീക്കിയത്. വെള്ളിയാഴ്ച പട്രോളിങ്ങിനിടയിലാണ് ഭാരത സൈന്യം ഇതു കണ്ടുപിടിച്ചത്. ഉടനെതന്നെ വേണ്ടനടപടികള്‍ സ്വീകരിച്ച് ശനിയാഴ്ച തന്നെ പൊളിച്ച് നീക്കുകയും ചെയ്തു.
ഭാരത സൈനികരെ ഇവിടെനിന്നു തിരിച്ചയയ്ക്കാന്‍ ചൈനീസ് സേന ശ്രമിച്ചെങ്കിലും ഭാരതം ശക്തമായ മറുപടി നല്കി. സ്വന്തം അതിര്‍ത്തിയിലേക്കു മടങ്ങണമെന്ന് ചൈനീസ് ഭാഷയില്‍ എഴുതിയ ബാനറുകള്‍ ഭാരത സൈനികര്‍ ഉയര്‍ത്തി. ചൈനീസ് ഭാഗത്തുനിന്നു പ്രതികരണം ലഭിക്കാതിരുന്നതിനാല്‍ ഫഌഗ് മീറ്റിങ് നടത്താനുള്ള ശ്രമം വിജയിച്ചില്ല.
ഭാരതസേന തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ തികച്ചും നിയന്ത്രണാധീനമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ രണ്ടുരാജ്യത്തെയും ഭടന്മാര് സ്ഥിരമായി പട്രോളിങ് നടത്തുന്ന ഭാഗത്താണ് ഈ നിരീക്ഷണ കേന്ദ്രം ചൈന നിര്‍മിച്ചത്. ഡെപ്സാങ് പ്രദേശത്തെ ബുര്ട്സി എന്ന സ്ഥലത്താണിത്. കാരക്കോറം ചുരത്തിന്റെയും ദൗലത് ബെഗ് ഓള്‍ഡി എയര്‍സ്ട്രിപ്പിന്റെയും സമീപമായതിനാല് തികച്ചും തന്ത്രപ്രധാനമായ സ്ഥാനവുമാണിത്.
സിയാച്ചിന്‍ മഞ്ഞുമലയിലെ ഭാരത സൈനികര്‍ക്കുള്ള സാധനങ്ങള്‍ ഈ വിമാനത്താവളം വഴിയാണ് കൊണ്ടുപോകുന്നത്. ഭാരതവും ചൈനയും തമ്മില്‍ 4057 കിലോമീറ്റര്‍ അതിര്ത്തിയുള്ളതില് പലേടത്തും കൃത്യമായ വേലികളോ അതിരുകളോ ഇല്ല. അത്തരം ഒരു സ്ഥലമാണിത്. ഇതൊരു സാധാരണ സംഭവം മാത്രമാണെന്ന് കരസേനയുടെ മുതിര്‍ന്ന കമാന്‍ഡര്‍ പറഞ്ഞു. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പലപ്പോഴും ഇത്തരം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
പതിവായി നടക്കുന്ന ഫഌഗ് മീറ്റിങ് ചര്‍ച്ചകളില്‍ അവ പരിഹരിക്കപ്പെടാറുമുണ്ട്.
ലഡാക്കിലെ ചുമാര്‍ ഭാഗത്ത് 2013ല്‍ ഭാരതം നിര്‍മിച്ച ഒരു നിരീക്ഷണഗോപുരം ചൈന പൊളിച്ചുമാറ്റിയിരുന്നു.2013ല്‍ ലഡാക്കിലെ ഡെസ്പാങ് ഭാഗത്ത് ചൈനീസ് സൈന്യം ഭാരതത്തിന്റെ ഭാഗത്തേക്ക് കടന്നുകയറി കൂടാരം സ്ഥാപിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. അന്ന് ചൈനയുടെ പ്രധാനമന്ത്രി ലീ കെചിയാങ് ഭാരതം സന്ദര്ശിക്കാനിരിക്കവേയാണ് ഈ കടന്നുകയറ്റം ഉണ്ടായത്. 21 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിനുശേഷമാണ് ചൈന കൂടാരങ്ങള്‍ പൊളിക്കാനും പിന്മാറാനും തയാറായത്.
ചൈനയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിമേഖലകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അടുത്തദിവസം സന്ദര്‍ശിക്കും. കശ്മീരില്‍നിന്നു ചൊവ്വാഴ്ചയാണ് മൂന്നുദിവസത്തെ സന്ദര്‍ശനം തുടങ്ങുക. പാക്വെടിവയ്പുണ്ടായ മേഖലകള്‍ അദ്ദേഹം സന്ദര്‍ശിച്ചേക്കും.ചൈനീസ് കടന്നുകയറ്റമുണ്ടായ ലഡാക്ക് മേഖലയിലും ആഭ്യന്തരമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: