യമന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ട് ഓടിവരുന്ന ആ ബാലന് അകത്തേക്കു പ്രവേശിക്കാനായി നെടുകെ പിളര്‍ന്ന് വഴിമാറി കൊടുക്കുകയാണ് ശിവക്ഷേത്രത്തിനു മുന്നിലെ വലിയ ആല്‍മരം. ആ വഴിയിലൂടെ അകത്തേക്കു പ്രവേശിച്ച് ശിവലിംഗത്തില്‍ കെട്ടിപ്പിടിച്ചിരുന്നു. ആ ബാലനു നേരെ കയറെറിയുമ്പോള് ഒപ്പം കയറില്‍ കുരുങ്ങുകയാണ് ശിവലിംഗവും. ഉഗ്രരൂപിയായി ആ ശിവലിംഗത്തില്‍നിന്നും പുറത്തുവന്ന് കാലനെ നിഗ്രഹിച്ച് എന്നും നിനക്ക് പതിനാറു വയസ്സായി ചിരഞ്ജീവിയായിരിക്കട്ടെ എന്ന് ആ ബാലനെ അനുഗ്രഹിക്കുകയാണ് മൃത്യുഞ്ജയനായ ശിവന്….
ഇവിടെ പതിനാറു വയസ്സു തികഞ്ഞാല്‍ താന്‍ മരിക്കും എന്ന മാര്‍ക്കണ്ഡേയന്റെ ബോധം, ഇരുപത്തിയൊന്ന് തത്വങ്ങളില്‍ നിന്ന് പഞ്ചമഹാഭൂതങ്ങളായ അഞ്ചുതത്വങ്ങളാല് നിര്‍മിതമായ തന്റെ സ്ഥൂലശരീരം നശിച്ചാല്‍ തനിക്കെന്തു സംഭവിക്കും എന്ന ആദ്ധ്യാത്മികമായ ഒരു അന്വേഷമാണ്. ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും അധിപതിയായ മുകുന്ദനാണ് മോക്ഷം കൊടുക്കാന്‍ അധികാരിയായിട്ടുള്ളവന്. മരണശേഷം നമ്മിലവശേഷിക്കുന്ന സൂക്ഷ്മമായ പുനര്ജന്മങ്ങള്ക്ക് കാരണമായ ആ പതിനാറ് തത്വങ്ങളെപ്പറ്റി ബോധവാനായി ആ തത്വങ്ങളെപ്പറ്റി മുകുന്ദനോട് അഥവാ തന്റെ മനസ്സിനോട് ചോദിക്കുകയാണ് മാര്ക്കണ്ഡേയന്.
മാര്‍ക്കണ്ഡേയന്റെ അടങ്ങാത്ത ജ്ഞാനതൃഷ്ണക്കുമുന്നില് മനസ്സിനും ഉപരിയായി നില്ക്കുന്ന ബുദ്ധി അഥവാ ശിവതത്വത്തിലേക്ക് ആ ബാലനെ നയിക്കുകയാണ് ഉഭയസ്വരൂപിയായ മുകുന്ദന്. അവസാനം ആ ബുദ്ധിയെ ആശ്രയിച്ച് മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ഉപരിയായി കിടക്കുന്ന ആ അഞ്ചു തത്വങ്ങളെപ്പറ്റി (പരമാത്മാവ്, പ്രകൃതി, പുരുഷന്, മഹത്തത്വം, അഹങ്കാരം) ബോധവാനാകുകയാണ് മാര്ക്കണ്ഡേയന്. ഇവിടെ നവാമുകുന്ദന് മാര്ക്കണ്ഡേയന് നല്കിയ ഏഴ് കല്ലുകള്‍ പരബ്രഹ്മപ്രാപ്തിക്കായി പിന്നിടേണ്ട യോഗാശാസ്ത്രപ്രകാരമുള്ള ഏഴ് ശരീരങ്ങളാണ് (മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, സഹസ്രാരം) ശിവലിംഗത്തെ കെട്ടിപ്പിടിക്കാന്‍ ശിവക്ഷേത്രത്തിലെ ആല്‍മരം നെടുകെ പിളര്‍ന്നു കൊടുത്തു എന്ന സങ്കല്‍പ്പം ശിരസ്സിലെ ബ്രഹ്മരന്ധ്രം പിളര്‍ന്ന് ജീവാത്മാവ് പരമാത്മാവുമായി ഐക്യം പ്രാപിക്കുന്ന ആ നിമിഷമാണ്.
”പടിയാറും കടന്നാല്‍ ശിവനെ കാണാം” എന്ന ചൊല്ല് എത്ര അന്വര്‍ത്ഥം! ഇവിടെ മരണഭയം നല്കുന്ന കാലനെ നിഗ്രഹിച്ചു എന്നുള്ളത് അറിവിന്റെ പൂര്‍ണസാക്ഷാത്കാരമായ ബ്രഹ്മപ്രാപ്തിയാണ്…പതിനാറു വയസ്സ് പ്രായത്തോടെ ചിരഞ്ജീവിയായിരിക്കുന്ന മാര്ക്കണ്ഡേയന് നമ്മുടോ ഓരോരുത്തരുടേയും ഉള്ളിലിരിക്കുന്ന പരമമായ ഗുരുസ്വരൂപം തന്നെയാണ്.
തൃപ്രങ്ങോട്ടു ക്ഷേത്രത്തിലെ മാര്‍ക്കണ്ഡേയ സ്മരണയുണര്‍ത്തുന്ന ജീവവൃക്ഷമായ ആല്മരത്തിന് ഏഴു പ്രദക്ഷിണം വെച്ച് നമ്മുടെ ശരീരത്തെ ദേവശരീരവുമായി ലയിപ്പിച്ച് പരമാത്മാവായ ശിവനെ ദര്‍ശിച്ച്, ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ശക്തി നല്കി ആ പരമാത്മാവിന്റെ ദര്‍ശനം സാധ്യമാക്കിയ നാവാമുകുന്ദന് നന്ദി പറഞ്ഞിറങ്ങുമ്പോള്‍ ആത്മസായൂജ്യത്തിന്റെ അതീന്ദ്രിയാവസ്ഥയില്‍ അല്‍പ്പസമയം ചെലവഴിച്ച് തന്റെ കര്മകാണ്ഡത്തിലേക്ക് തിരിച്ചുവരുന്ന ഓരോ ഭക്തന്റേയും ഉള്ളില്‍ ശക്തമായ ഒരു ബോധമുണ്ടായിരിക്കണം….
”അഹം ബ്രഹ്മാസ്മി”
ആ പരമാത്മാവിനോട് പണ്ട് ഭൃഗണ്ഡമുനി പ്രാര്‍ത്ഥിച്ചതുപോലെ നമുക്കും പ്രാര്‍ത്ഥിക്കാം. ഭൗതികതൃഷ്ണയോടെ നൂറുവര്‍ഷം ജീവിച്ചിരിക്കുന്ന പുത്രന്മാരേക്കാളുപരി പതിനാറു വര്‍ഷം മാത്രം ജീവിച്ചിരിക്കുന്ന ആത്മവിദ്യതേടുന്ന സല്പ്പുത്രന്മാര്ക്കുവേണ്ടി…
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: