പത്തനംതിട്ട: മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫിക്ക് പിന്നാലെ രാജ്യത്തെ മികച്ച പഞ്ചായത്തിന് കേന്ദ്ര ഗവണ്മെന്റ് നല്കുന്ന പഞ്ചായത്ത് ശാക്തീകരണ്‍ അവാര്‍ഡും കവിയൂര്‍ ഗ്രാമ പഞ്ചായത്തിനെ തേടിയെത്തി. 2013-14 വര്‍ഷത്തെ വികസന നേട്ടങ്ങളെ വിലയിരുത്തിയാണ് പുരസ്കാരം.
100 ശതമാനം നികുതി പിരിവ,് ഗ്രാമസഭകളിലെ ജനകീയ പങ്കാളിത്തം, പദ്ധതി നിര്‍വഹണത്തിലെ മികവ്, പഞ്ചായത്തിലെ വരുമാന വര്‍ദ്ധനവ്, വിവിധ ക്ഷേമ പെന്ഷന് വിതരണം, കുടുംബശ്രീ യൂണിറ്റുകളുടെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനം, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ നടത്തിപ്പ്, കമ്പ്യൂട്ടര്‍ വത്ക്കരണം, മാലിന്യ നിര്‍മാര്‍ജ്ജനത്തിന് നൂതന സംരഭങ്ങള്‍ നടപ്പിലാക്കിയത്, പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍, ഐഎസ്ഒ സര്ട്ടിഫിക്കേഷന് തുടങ്ങിയതെല്ലാം കവിയൂരിന് നേട്ടമായി. സാഹസിക ടൂറിസം രംഗത്തും മികവാര്‍ന്ന പദ്ധതികള്‍ കവിയൂര്‍ പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട്.
മണിമലയാറിനോട് ചേര്‍ന്ന് മനയ്ക്കചിറ പുഴയോരം ടൂറിസം പദ്ധതിക്കായി 13 ലക്ഷം രൂപ ചെലവഴിച്ചു. ഉദ്യാനം നിര്‍മിച്ചു. ഡിറ്റിപിസിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച കവിയൂര്‍ തണ്ടര്‍ കാര്‍ണിവല്‍ ജില്ലയിലെ സാഹസിക ടൂറിസം രംഗത്ത് പുത്തനുണര്‍വായി മാറി.
കയാക്കിംഗ്, സ്പീഡ് ബോട്ട്, കാര്‍ണിവലിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ കലാമേളകള്‍, വിപണന മേളകള്‍ തുടങ്ങിയവയെല്ലാം കാര്‍ണിവലിന്റെ മാറ്റുകൂട്ടി. 2012-13 ലെ സംസ്്ഥാനത്തെ മികച്ച പഞ്ചായത്തായിരുന്നു കവിയൂര്‍ ഗ്രാമ പഞ്ചായത്ത്. 2013-14 ലെ ജില്ലയിലെ മികച്ച പഞ്ചായത്തായും കവിയൂര്‍ പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ചുതവണ ജില്ലയിലെ മികച്ച പഞ്ചായത്ത് എന്ന നേട്ടവും കവിയൂരിന് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: