ആലപ്പുഴ: ശമ്പളം ഏകീകരിക്കണമെന്നാവശ്യപ്പെട്ടു താത്ക്കാലിക ജീവനക്കാര്‍ നടത്തിയ പണിമുടക്ക് പാല് വിതരണം തടസ്സപ്പെടുത്തി. ഇന്നലെ രാവിലെ മുതലാണ് എഴുപതോളം വരുന്ന താത്ക്കാലിക ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. എംപ്ലോയ്മെന്റില്‍ നിന്നും താല്ക്കാലികാടിസ്ഥാനത്തില് നിയമിച്ച ജീവനക്കാരുടെ ശമ്പളം ഏകീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഒരേ ബോര്‍ഡിന്റെ കീഴിലുള്ള മില്‍മ്മയുടെ സ്ഥാനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ വ്യത്യസ്ഥതമാണെന്നാരോപിച്ചായിരുന്നു സമരം.
പുന്നപ്ര, മലമ്പുഴ ഡയറികളും പട്ടണക്കാട്ടെ കാലിത്തീറ്റ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നത് ഒരേ ബോര്‍ഡിന്റെ കീഴിലാണ്. എന്നാല്‍ ഇവിടുത്തെ താത്ക്കാലിക ജീവനക്കാരുടെ ശമ്പളത്തില്‍ വ്യത്യാസമുള്ളതായാണ് ആരോപണം. എംപ്ലോയ്മെന്റില്‍ നിന്നും നിയമിച്ചിട്ടുള്ള താത്ക്കാലിക ജീവനക്കാര്‍ക്ക് ദിവസവേതനമായി 500 രൂപയും അര ലിറ്റര്‍ പാലുമാണ് പട്ടണക്കാട്ട് നല്‍കുന്നത്. എന്നാല്‍ പുന്നപ്രയില്‍ 350 രൂപയും 250 മില്ലി പാലുമാണ് നല്‍കുന്നത്. ഒരു ദിവസം ഏഴ് മണിക്കൂര്‍ ക്രമത്തില്‍ 25 ദിവസം തുടര്‍ച്ചയായി ജോലിചെയ്താല്‍ മാത്രമാണ് 450 രൂപ ക്രമത്തില്‍ നല്‍കിവരുന്നത്. ഒരു ദിവസം പോലും അവധിയെടുത്താല്‍ 350 രൂപ ക്രമത്തില്‍ മാത്രമെ വേതനം നല്‍കുകയുള്ളു. മില്‍മ്മയുടെ കൊല്ലം ഡയറിയിലും താത്ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ മാറ്റമുണ്ട്. മാസ ശമ്പളമായി പതിനായിരം രൂപയും ആഴ്ചയില്‍ ഒരു ദിവസം അവധിയും മാസത്തില്‍ ശമ്പളത്തോടുകൂടിയ ഒരു അവധിയും നല്‍കാറുണ്ട്.
പുന്നപ്രയിലെ മില്‍മ്മ അധികൃതര്‍ താത്ക്കാലിക ജീവനക്കാരോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും പറയുന്നു. ഓണത്തിന് അധിക ജോലി ചെയ്തെങ്കിലും മണിക്കൂറിന് 43.50 പൈസ ക്രമത്തില്‍ മാത്രമാണു അധിക വേതനമായി നല്‍കിയത്. താത്ക്കാലിക അടിസ്ഥാനത്തില്‍ മറ്റ് സ്ഥാപനങ്ങളില്‍ എംപ്ലോയ്മെന്റു വഴി നിയമിക്കുന്ന ജീവനക്കാര്‍ക്ക് 400 രൂപ ദിവസവേതനമായി നല്കുമ്പോള് ഇവിടെ 350 രൂപ മാത്രമാണ് നല്‍കുന്നത്.
രാവിലെ 6.30 മുതല്‍ ഉച്ചക്ക് 1.30 വരെയും 1.30 മുതല്‍ രാത്രി 9 വരെയും രണ്ടു ഷിഫ്ടുകളായാണ് ജോലി. ഇരുപതോളം സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും വരുന്ന ഇവരില്‍ പലരും വീടുകളില്‍ പോയ് വരുന്നത് തടസ്സമായതിനാല്‍ സമീപത്ത് വീടുകള്‍ വാടകയ്ക്കെടുത്താണ് ജോലിക്ക് പോകുന്നത്. ബസ് ചാര്‍ജ്ജും വാടകയും കഴിഞ്ഞാല്‍ വീട്ടില്‍ കൊടുക്കാനായി ഒന്നും കാണില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇവരുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും അനുകൂലമായ നിലപാടെടുക്കുകയൊ ചര്‍ച്ച നടത്താനൊ അധികൃതര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ പണിമുടക്കു നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: