ചേര്‍ത്തല: വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം ഫലം കണ്ടു, കാമ്പസില്‍ ഗുണ്ടായിസം കാട്ടിയ പ്രിന്‍സിപ്പലിന് മാനേജ്മെന്റിന്റെ താക്കീത്. പള്ളിപ്പുറം എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പലിനാണ് വിദ്യാര്‍ത്ഥികളുടെ പരാതിയെത്തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടി വന്നത്.
കോളേജ് അഡ്മിഷന് എത്തിയ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നതാണ് ഇദ്ദേഹത്തിനെതിരെ ആദ്യമുയര്‍ന്ന പരാതി. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോളേജിലെ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ മാനേജ്മെന്റിന് പരാതി നല്‍കുകയായിരുന്നു. പ്രിന്‍സിപ്പലും, എക്കണോമിക്സ് വിഭാഗത്തിലെ ഒരു അദ്ധ്യാപകനും ചേര്‍ന്ന് കാമ്പസില്‍ നടത്തുന്ന ഗുണ്ടായിസം മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിനെതിരെ സമരം ചെയ്തവരെ പ്രിന്‍സിപ്പല്‍ പരസ്യമായി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി കാണിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ത്തല പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇയാള്‍ പ്രിന്‍സിപ്പലായി ചാര്‍ജ് എടുത്തതിനു ശേഷം പതിനഞ്ചോളം തവണ വിദ്യാര്‍ത്ഥികളുമായി സംഘര്‍ഷം ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ പ്രിന്‍സിപ്പലിനും അദ്ധ്യാപകനും എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ പോലീസിനെ സമീപിച്ചത്.
കോളേജിലെ സ്പോട്ട് അഡ്മിഷന്റെ പേരില്‍ അനധികൃത നിയമനം നടത്തിയതായി നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോളേജിലെ മുന്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ചേര്‍ത്തലയിലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥന്റെയും ജനപ്രതിനിധിയുടെയും ഒത്താശയോടെ മാര്‍ക്ക് തീരെ കുറഞ്ഞ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കോളേജില്‍ പ്രവേശനം നല്‍കിയെന്നായിരുന്നു ആരോപണം.
രാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായതോടെ മാനേജ്മെന്റ് കോളേജധികാരിക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: