ചേര്‍ത്തല: നഗരസഭ കൈമാറിയ ദേശീയ പാതയോരത്തെ സ്ഥലത്ത് അരക്കോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പാക്കുന്നു. റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്തെ മിനി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന 10 സെന്റ് സ്ഥലമാണ് ടൂറിസം വകുപ്പിന് കൈമാറിയത്.
ഇവിടെ ‘ടേക്ക് എന്‍ ബ്രേക്ക്’ പദ്ധതി നടപ്പാക്കാനാണ് ധാരണയായിട്ടുള്ളത്. ദേശീയ പതയിലൂടെയും മറ്റും സഞ്ചരിക്കുന്ന ദീര്‍ഘദൂര യാത്രക്കാരടക്കമുള്ളവര്‍ക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യം, കോഫി ഷോപ്പ്, എടിഎം കൗണ്ടര്‍, കളിസ്ഥലം തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. യാത്രക്കാരെ ലക്ഷ്യമിട്ട് ആരംഭിക്കുന്ന പദ്ധതിക്ക് 50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടുമാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുകയും ചെയ്യും. ഒരുവര്‍ഷത്തിനു ശേഷം സ്ഥലം ഉള്‍പ്പെടെ തിരികെ നഗരസഭയെ ഏല്‍പ്പിക്കാനാണ് ധാരണ. ഇതോടൊപ്പം മിനി ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉദ്ഘാടനം നടത്തിയെങ്കിലും ബസുകളൊന്നും ഇവിടെ വരുന്നില്ല. നേരത്തെ കെഎസ്ആര്‍ടിസിയുടെ ഒരു സര്‍വീസ് ഇതുവഴിയുണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. പൊന്നും വിലയ്ക്ക് ബസ് സ്റ്റാന്‍ഡിനായി ഏറ്റെടുത്ത സ്ഥലം കാടുകയറിയ നിലയിലാണ്.
സ്വകാര്യ ബസുകളുള്‍പ്പെടെ ഇതുവഴി സര്‍വീസ് നടത്തണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് നഗരത്തിലേക്ക് എത്തുവാന്‍ നിലവില്‍ ഓട്ടോ റിക്ഷകള്‍ മാത്രമാണ് ആശ്രയം. ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. എക്സ്പ്രസ് ട്രെയിനുകളില്‍ ഉള്‍പ്പെടെ എത്തുന്ന യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനാണ് ഇവിടെ മിനി ബസ് സ്റ്റാന്‍ഡ് പണിതത്. ഇതിനായി സ്ഥലവും ആവശ്യമായ ക്രമീകരണങ്ങളും സജ്ജമാക്കിയെങ്കിലും തുടര്‍ നടപടിയുടെ അഭാവം മൂലം പദ്ധതി പാതിവഴിയില്‍ മുടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: