തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തകര്‍ക്കാനുള്ള ഉദ്യോഗസ്ഥ-ഭരണകൂട ഗൂഢാലോചനയെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം ആവശ്യപ്പെട്ടു.
നിരവധി ദുരൂഹമായ കാര്യങ്ങളാണ് ഇപ്പോള്‍ ക്ഷേത്ര ഭരണത്തിന് കീഴില്‍ നടക്കുന്നത്. ഓപ്പറേഷന് അനന്ത പോലുള്ള പദ്ധതികള്‍ കോട്ടയ്ക്കകത്തുള്ളവരെ സ്വമേധയാ കുടിയൊഴിപ്പിക്കാനുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോര്‍ട്ട് അസോസിയേഷന് ഓഫ് റസിഡന്‍സ് കണ്‍സോര്‍ഷ്യം (ഫാര്‍ക്ക്) സംഘടിപ്പിച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണം ഇന്നലെ,ഇന്ന്,നാളെ സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മാത്രമല്ല തിരുവനന്തപുരം നഗരത്തെതന്നെ നശിപ്പിക്കാന്‍ ആഗോള അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ക്യാച്ച് ദ ക്യാപ്പിറ്റല്‍ എന്ന ആഹ്വാനവുമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് തന്ത്രി, വാസ്തുശില്‍പ്പി, പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്ന ചിലരൊക്കെ ഇപ്പോള്‍ ഭരണകൂടത്തോടും ഉദ്യോഗസ്ഥവൃന്ദത്തോടും അന്യായമായി കൂറുകാണിച്ചു തുടങ്ങിയിട്ടുണ്ട്.
ഈ വിധേയത്വം എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഭീഷണിക്കും സ്വാധീനത്തിനും വഴങ്ങി ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും അട്ടിമറിക്കപ്പെടുന്നു. അതിനാല്‍ തന്നെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച് വരാന്‍ പോകുന്ന സുപ്രീംകോടതി വിധിയില്‍ ഭക്തരും ഹിന്ദുസംഘടനകളും ഒരുപോലെ ആശങ്കാകുലരാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ മാതൃകയില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഭരണസംവിധാനമുണ്ടാക്കാമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം. ഹിന്ദുക്കള്‍ക്കോ ഭക്തര്‍ക്കോ യാതൊരു പ്രാതിനിധ്യവുമില്ലാത്ത ഭരണമാണ് ഗുരുവായൂരില്‍ നടക്കുന്നത്. ഇത് അവിടെയും ഇവിടെയും ഒരിടത്തും അനുവദിക്കാനാകില്ല. ഹിന്ദുസംഘടനകളുടെയും ഭക്തരുടെയും അഭിപ്രായം അറിഞ്ഞുവേണം സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍. രാജകുടുംബത്തിന് പ്രാമുഖ്യമുള്ള ഭക്തജനങ്ങളുടെ പ്രതിനിധികളാണ് ക്ഷേത്രം ഭരിക്കേണ്ടത്. ഏതു രാഷ്ട്രീയപ്പാര്‍ട്ടിയില്‍പ്പെട്ട ആളായാലും ശരി ക്ഷേത്രവിശ്വാസികളാല് തെരഞ്ഞെടുക്കപ്പെടേണ്ടതാണ്. കഴിഞ്ഞ കാലങ്ങളിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി ഇന്ന് ക്ഷേത്രസംബന്ധിയായ സര്‍വരേഖകളും സ്വകാര്യവ്യക്തിയുടെ കയ്യിലെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അധികാരമേറ്റശേഷം മൂന്നു വ്യാജരേഖകളാണ് ക്ഷേത്രം സംബന്ധിച്ച് നിര്‍മിക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.
മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫാര്‍ക്ക് പ്രസിഡന്റ് മോഹന്‍ കാതിര ആധ്യക്ഷം വഹിച്ചു. കേരള ബ്രാഹ്മണസഭ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി. വെങ്കിട്ടരാമ അയ്യര്‍, ചരിത്ര ഗവേഷക ഉമാമഹേശ്വരി എന്നിവരും വിഷയങ്ങളവതരിപ്പിച്ചു. ഫാര്‍ക്ക് രക്ഷാധികാരിയും വാര്‍ഡ് കൗണ്‍സിലറുമായ എസ്. ഉദയലക്ഷ്മി ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. മധുസൂദനന് സ്വാഗതവും സെക്രട്ടറി വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: