തുറവൂര്‍: വികസനക്കുതിപ്പൂമായി മുന്നേറുന്ന തുറവൂര്‍ കേന്ദ്രമാക്കി മിനി സിവില്‍ സ്റ്റേഷന് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.സാമൂഹികാരോഗ്യകേന്ദ്രം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയായി ഉയര്‍ത്തിയതോടെ തുറവൂരിലേയും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്തുകളിലേയും ആയിരക്കണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ സാധിക്കേണ്ട മറ്റു കാര്യങ്ങള്‍ക്ക് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള താലൂക്കാസ്ഥാനത്ത് എത്തേണ്ട സ്ഥിതിയാണ്. തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍, അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി ചേന്നംപള്ളിപ്പുറം, തൈക്കാട്ടുശ്ശേരി തുടങ്ങിയ വില്ലേജുകളുള്പ്പെടുത്തി തുറവൂര്‍ ആസ്ഥാനമാക്കി താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
ദേശീയപാതയുമായി ബന്ധപ്പെടുത്തി മിനിസിവില്‍ സ്റ്റേഷന് സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തുറവൂരെന്ന അഭിപ്രായവുമുണ്ട്. ഇവിടെനിന്ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വ്വീസുകളുമുണ്ട്. മിനി സിവില്‍ സ്റ്റേഷന്വരുന്നതോടെ ഈ മേഖലയില്‍ ചിതറിക്കിടക്കുന്ന ഫയര്‍ സ്റ്റേഷന്, സബ്ട്രഷറി, ജല അതോറിറ്റി കാര്യാലയം, ഉപജില്ലാ വിദ്യാഭ്യസ ഓഫീസറുടെ കര്യാലയം, സബ് രജിസ്ട്രാര്‍ ഓഫീസ്, എല്‍ഐസി ഓഫീസ്, ഐസിഡിഎസ് ഓഫീസ്, ക്ഷീരവികസന ഓഫീസ് തുടങ്ങിയവ ഒരേകുടക്കീഴിലെത്തുമെന്നതും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
താലൂക്കിന്റെ വിവിധപ്രദേശങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്ക്കുംഇവിടെഎത്തിച്ചേരുന്നതിനും സൗകര്യമുണ്ട്്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സഹായകരമായ നിലയില്‍ റെയില്‍വേ സ്റ്റേഷനും വിളിപ്പാടകലെയുണ്ട്. തൈക്കാട്ടുശ്ശേരി പാലം ഗതാഗത യോഗ്യമായതോടെ താലൂക്കിന്റെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കും പടിഞ്ഞാറന്‍ മേഖലയിലുള്ളവര്ക്കുംതാലൂക്കാസ്ഥാനത്ത് എത്തിച്ചേരാന്‍ എളുപ്പമാണ്.
തുറവൂര്‍-പമ്പ പാത പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ളവരുടെ പ്രവാഹവും പതിന്മടങ്ങ് വര്‍ദ്ധിക്കും. നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുറവൂര്‍ മഹാക്ഷേത്രത്തെ ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് ഇവിടെ മിനി സിവില്‍ സ്റ്റേഷന് സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: