മാഡ്രിഡ്: സ്പാനിഷ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് വിജയം. മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സലോണ കീഴടക്കിയത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു കറ്റാലന്‍ പടയുടെ വിജയം.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷമായിരുന്നു മൂന്നുഗോളും പിറന്നത്. കളിയുടെ 51-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസിലൂടെ അത്ലറ്റികോ മുന്നിലെത്തി. എന്നാല്‍ നാല് മിനിറ്റിനുശേഷം ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിലൂടെ ബാഴ്സ സമനില പിടിച്ചു. പിന്നീട് 77-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയിലൂടെ കറ്റാലന്‍ പട വിജയഗോളും നേടി. മത്സരത്തിന്റെ 60-ാം മിനിറ്റില്‍ റാക്കിറ്റിക്കിന് പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്. കളിച്ച മൂന്ന് കളികളും വിജയിച്ച് ഒമ്പത് പോയിന്റുമായി ബാഴ്സയാണ് ലീഗില്‍ തലപ്പത്ത്. അതേസമയം പരാജയത്തോടെ അത്ലറ്റികോ മാഡ്രിഡ് ആറ് പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മറ്റൊരു മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ അഞ്ച് ഗോളുകളുടെ കരുത്തില്‍ റയല്‍ മാഡ്രിഡ് എവേ മത്സരത്തില്‍ എസ്പാനിയോളിനെ 6-0ന് തകര്‍ത്തു. റയലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബഹുമതിയും ഇനി ക്രിസ്റ്റിയാനോക്ക് സ്വന്തം. 550 കളികളില്‍ നിന്ന് 228 ഗോളുകള്‍ നേടിയ റൗള്‍ ഗൊണ്‍സാലസിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ക്രിസ്റ്റിയാനോ മറികടന്നത്.
203 കളികളില്‍ നിന്ന് 230 ഗോളുകളാണ് ലീഗില്‍ റൊണാള്‍ഡോയുടെ സമ്പാദ്യം. എസ്പാനിയോളിനെതിരായ കളിയുടെ 7, 17, 20, 61, 81 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോള്‍ വേട്ട. 17-ാം മിനിറ്റിലെ ഗോള്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു. 28-ാം മിനിറ്റില്‍ കരിം ബെന്‍സേമയാണ് മറ്റൊരു ഗോള്‍ നേടിയത്. വിജയത്തോടെ മൂന്ന് കളികളില്‍ നിന്ന് 7 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
മറ്റ് മത്സരങ്ങൡ 41-ാം മിനിറ്റില്‍ റൗള്‍ കാസ്ട്രോ നേടിയ ഏകഗോളിന് റയല്‍ ബെറ്റിസ് റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തിയപ്പോള്‍ വലന്‍സിയ ഇഞ്ചുറിസമയത്ത് അല്‍കാസര്‍ ഗാര്‍ഷ്യ നേടിയ ഏക ഗോളിന് സ്പോര്‍ട്ടിങ് ജിഗോണിനെയും കീഴടക്കി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗ്രനാഡ എഫ്സിയെ തകര്‍ത്തു. മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി വിയ്യാറയല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: