വെഞ്ഞാറമൂട് (തിരുവനന്തപുരം): അറുപത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ തിരുവനന്തപുരം ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. 35 സ്വര്‍ണ്ണവും 28 വെള്ളിയും 26 വെങ്കലവുമടക്കം 575 പോയന്റ് നേടി തിരുവനന്തപുരം ഇത്തവണയും ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയത്. 162 പോയന്റോടെ തൃശൂര്‍ രണ്ടാം സ്ഥാനത്തും 111 പോയന്റോടെ എറണാകുളം മൂന്നാം സ്ഥാനത്തുമെത്തി.
അഞ്ച് വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണ്ണമണിഞ്ഞ ദേശീയ താരം അരുണ്‍. എസ് പുരുഷ വിഭാഗത്തിലും വനിതാവിഭാഗത്തില്‍ ആരതിയും വ്യക്തിഗത ചാമ്പ്യന്മാരായി. ആകെ നടന്ന 40 ഫൈനലുകളില്‍ ഏഴ് വ്യക്തിഗത ഇനങ്ങളിലും ഒരുറിലേയിലുമടക്കം എട്ട് റെക്കോര്‍ഡുകള്‍ മാത്രമാണ് മീറ്റില്‍ പുതുതായി പിറവിയെടുത്തത്.
100 മീ. (01.08.14 സെക്കന്‍ഡ്), 50 മീ. (24.60 സെ.) ബ്രസ്റ്റ് സ്ട്രോക്ക്, 50 മീ. ഫ്രീസ്റ്റൈല്‍ (24.60 സെ.), എന്നിവയില്‍ തിരുവന്തപുരത്തിന്റെ അരുണ്‍. എസ് റെക്കോര്‍ഡ് സ്ഥാപിച്ചു. 200 മീ. ഫ്രീസ്റ്റൈലില്‍ അനന്ദ്. എ.എസും (01.59.44 സെക്കന്‍ഡ്), 200 മീ ബട്ടര്‍ഫ്ളൈയില്‍ നിഖില്‍. എ.ആറും (02.08.98 സെ.) പുതിയ സമയം തിരുത്തിക്കുറിച്ചു. വനിതാവിഭാഗത്തില്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലാണ് പുതിയ റക്കോഡുകള്‍ പിറന്നത്. 50 മീറ്ററില്‍ ഉത്തര മുരളീധരനും (31.31 സെക്കന്‍ഡ്), 200മീറ്ററില്‍ സ്വാതി സുന്ദറും (02.35.80 സെക്കന്‍ഡ്) റെക്കോര്‍ഡ് സൃഷ്ടിച്ചു. വനിതകളുടെ 4ഃ100 റിലേയിലാണ് മറ്റൊരു റെക്കോര്‍ഡ്.
വിജയികള്‍ക്ക് സംസ്ഥാന അക്വാട്ടിക് അസോസിയേഷന് പ്രസിഡന്റ് എം. വിജയകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്വിമ്മിംഗ് ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് പി. രാജീവ്, അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ. ബാബു, ജില്ലാ പ്രസിഡന്റ് നരേന്ദ്രന് നായര്‍, പുലരി സ്വിമ്മിംഗ് ക്ലബ് പ്രസിഡന്റ് കെ.പി. വിജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: