തൃശൂര്‍ ജില്ലയിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ ഭാരതീയ മസ്ദൂര്‍ സംഘം സംഘടിപ്പിച്ച രക്ഷാബന്ധന് പരിപാടിയില്‍ പ്രഭാഷണം നടത്താനായി ഈ ലേഖകന്‍ ചെന്നു. പരിപാടിയോടനുബന്ധിച്ച് ആ സ്ഥാപനത്തിലെ തൊഴിലാളികളായ മൂന്നു വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങുമുണ്ടായിരുന്നു. മൂന്നുപേരില്‍ ഒരാള്‍ യുവകര്‍ഷകര്‍ക്കുള്ള അവാര്‍ഡുനേടിയ, സിപിഎം നിയന്ത്രണത്തിലുള്ള സിഐടിയുവിന്റെ യൂണിറ്റ് ഭാരവാഹി. പരിപാടി തുടങ്ങാന്‍ നേരമായി.
കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ ക്ഷണിക്കപ്പെട്ടവരെല്ലാമെത്തി. പക്ഷേ സംഘാടകര്‍ക്ക് നേരിയ ഒരു വേവലാതി. കാരണം ആദരിക്കപ്പെടേണ്ട സിഐടിയു ഭാരവാഹി സ്ഥലത്ത് എത്തിയിട്ടില്ല. ഏതായാലും സമയനിഷ്ഠ പാലിച്ച് പരിപാടി ആരംഭിച്ചു. അതിനിടയില്‍ അതേ സ്ഥാപനത്തില്‍ ജീവനക്കാരനായ ബിഎംഎസ് ജില്ലാ ഭാരവാഹി വിശിഷ്ടാതിഥിയാവേണ്ട സിഐടിയുക്കാരനുമായി ഫോണില്‍ സംസാരിച്ചു. തിരിച്ചുള്ള പ്രതികരണം ഇങ്ങനെ ആയിരുന്നുവത്രെ. ”ക്ഷമിക്കണം, പരിപാടിക്ക് പങ്കെടുക്കാന്‍ എനിക്ക് യൂണിയന്റെ അനുവാദമില്ല. മറ്റൊന്നും തോന്നരുത്….”
ഒന്നും തോന്നാതിരിക്കുന്നതെങ്ങനെ? സ്വന്തം കൊടി കൊണ്ടലങ്കരിച്ച വേദിയില്‍ ഒരു കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനാ നേതാവിനെ ക്ഷണിച്ചാദരിക്കാന് ബിഎംഎസിനു സാധിക്കുമെങ്കില്‍, ആ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുവാദം നല്കാന് സിഐടിയുവിന് സാധിക്കാത്തതെന്തുകൊണ്ടാണ്? ഈ തോന്നല്‍ മനസ്സില്‍ കിടന്നു കളിക്കുന്നതിനിടയിലാണ് കണ്ണൂര്‍ ജില്ലയിലെ ചോരമണക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചുള്ള വാര്‍ത്തകളെത്തുന്നത്.ഒടുവില്‍ കേട്ടതില്‍ ഒന്ന് മനഃസാക്ഷി കിടുങ്ങിപ്പോകുന്ന ഒരു സംഭത്തെക്കുറിച്ചാണ്. സെപ്തംബര്‍ ഒന്നിന് തലശ്ശേരിക്കടുത്ത കിഴക്കേ കതിരൂര്‍ ഉക്കാസ് മെട്ടയില്‍ മിണ്ടാപ്രാണികളായ മൂന്നു പട്ടികളെ കഴുത്തറുത്തശേഷം കെട്ടിത്തൂക്കി. ഈ ‘വിപ്ലവം’ അരങ്ങേറിയ ദിനത്തിനും അതിനായി തെരഞ്ഞെടുത്ത സ്ഥലത്തിനും പ്രാധാന്യമുണ്ട്.
കഴിഞ്ഞവര്‍ഷം ഇതേ ദിനത്തിലാണ് ആര്‍എസ്എസിന്റെ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജിനെ സിപിഎമ്മുകാര്‍ വധിച്ചത്. നഷ്ടബോധത്തില്‍ വിങ്ങുന്ന ഹൃദയവുമായി ബന്ധുക്കളും സഹപ്രവര്‍ത്തകരും ഒത്തുകൂടി ബലികൂടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താനെത്തുന്ന ദിവസം. അന്ന് രാവിലെ നാടുണരുന്നത് മനോജ് സഞ്ചരിച്ച വാഹനത്തിനുനേരെ ബോംബെറിഞ്ഞ്, മനോജിനെ വെട്ടിക്കൊന്ന അതേ സ്ഥലത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ മൂന്ന് നായ്ക്കളെ കെട്ടിത്തൂക്കിയ കാഴ്ച കണ്ടുകൊണ്ടാണ്. ദിവംഗതനായ സുകുമാര്‍ അഴീക്കോട് മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു, ”മനുഷ്യന് അധഃപതിച്ചാല്‍ മൃഗമാകും; മൃഗം അധഃപതിച്ചാല്‍ കമ്മ്യൂണിസ്റ്റാകും” എന്ന്. സംസ്ഥാന നഴ്സറി സ്കൂള്‍ കലോത്സവം കണ്ണൂരില്‍ നടക്കുന്നതിനിടയില്‍ അവിടേക്ക് പ്രതിഷേധ ജാഥയുമായി ഇരച്ചുകയറിവന്ന സിപിഎം കുട്ടിസഖാക്കള്‍ കാണിച്ച പരാക്രമം കണ്ടാണ് ഉദ്ഘാടകനായി വന്ന സുകുമാര്‍ അഴീക്കോടിന് അങ്ങനെ പറയേണ്ടി വന്നത്.
അലറി വിളിച്ച് പാഞ്ഞടുക്കുന്ന ‘സമരസഖാക്കളെ’ കണ്ട് അമ്മിഞ്ഞപ്പാല് നുണയുന്ന കുരുന്നുകളെ മാറോടടുക്കിപ്പിടിച്ച് നിലവിളിച്ച് ഓടുന്ന അമ്മമാരെ കാണുമ്പോള്‍ ഏതൊരാളും അങ്ങനെയേ പറയൂ. ഒരു ചെറുപ്പക്കാരനെ കൊത്തി നുറുക്കിക്കൊന്നതിന്റെ ഓര്‍മനാളില്‍ കൊല നടത്തിയ അതേ സ്ഥലത്ത് മൂന്ന് മിണ്ടാപ്രാണികളെ കഴുത്തറുത്ത് കെട്ടിത്തൂക്കിയ മനസ്സിനെ ഡോ. അഴീക്കോടിന്റെ വ്യാഖ്യാനമനുസരിച്ച് ‘കമ്മ്യൂണിസ്റ്റ്’ എന്നേ വിശേഷിപ്പിക്കാനാവൂ. എം.വി.രാഘവനോടുള്ള വിരോധം തീര്‍ക്കാന്‍ പാപ്പിനിശ്ശേരി സ്നേക്ക് പാര്‍ക്ക് തീയിട്ട് പാമ്പുകളേയും പക്ഷിക്കൂട്ടങ്ങളെയും കുരങ്ങന്മാരെയും മുയലുകളെയും ചുട്ടുകൊന്നവരുടേതും കമ്മ്യൂണിസ്റ്റ് മനസ്സു തന്നെയായിരുന്നു.
രക്ഷാബന്ധന് പരിപാടി ഭാരതത്തിലെ പവിത്ര സംസ്കാരത്തിന്റെ ഉജ്വലമായ ആവിഷ്കാരമാണ്. സാഹോദര്യബന്ധം ഊട്ടിയുറപ്പിച്ച് സാമൂഹിക ഐക്യവും സമരസതയും സാധിച്ചെടുക്കുന്നതില് ഈ പരിപാടിക്ക് മഹത്വപൂര്‍ണമായ ഒരു സ്ഥാനമുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രാവണപൗര്‍ണമി നാളില്‍ ദേശവ്യാപകമായി ഈ പരിപാടി സംഘടിപ്പിക്കും. പരിപാടിയിലേക്ക് കമ്മ്യൂണിസ്റ്റുകാരുള്പ്പെടെയുള്ളവരെ ക്ഷണിക്കും. അത്തരമൊന്ന് കണ്ണൂരിലെ കടമ്പേരി എന്ന സ്ഥലത്തും സംഘടിപ്പിച്ചു. ഒരു സംഘ അനുഭാവിയുടെ വീട്ടിലായിരുന്നു ചടങ്ങ്. മാഞ്ഞുപോകുന്നതെങ്കിലും ‘ചുവന്ന നിറമുള്ള’ ഗ്രാമമാണ് കടമ്പേരി. അമ്പതില്‍ താഴെ മാത്രം ആളുകള്‍ പങ്കെടുത്ത ചടങ്ങ് നടക്കുന്നതിനിടയില്‍ മുന്നൂറോളം വരുന്ന സിപിഎമ്മുകാര്‍ വീടുവളഞ്ഞു. കൊലവിളിയായി, ഉറഞ്ഞാട്ടമായി. അവര്‍ക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. പാര്‍ട്ടി ഗ്രാമത്തില്‍ രക്ഷാബന്ധന് നടത്തരുത്. ഒത്തുകൂടിയവര്‍ പിരിഞ്ഞുപോകണം. ആത്മാഭിമാനത്തിന്റെ കണികയെങ്കിലും ഉള്ളവര്‍ക്ക് ഇതിന് വഴങ്ങാനാവുമോ? സ്വാഭാവികമായ ചെറുത്തുനില്‍പ്പുണ്ടായി. സംഘര്‍ഷമായി. ഈ സംഭവമാണ് ഈയടുത്തകാലത്ത് കണ്ണൂരിലുണ്ടായ അക്രമങ്ങള്‍ക്ക് വിത്തുപാകിയത്.
ഇതേ കടമ്പേരിയില്‍ തന്നെ മറ്റൊരു സംഭവമുണ്ടായി. അവിടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരഞ്ചുസെന്റ് സ്ഥലം ശാഖ നടത്താനായി വിലയ്ക്കു വാങ്ങിയിരുന്നു. ആ സ്ഥലത്തിനടുത്തായി ഒരു സിപിഎം ഓഫീസുണ്ട്. അവിടെ ഒരു മാസം മുമ്പ് ഒരു സാംഘിക് (വിവിധ പ്രദേശങ്ങളിലെ സംഘപ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി ശാഖ നടത്തുന്ന പ്രതിമാസ പരിപാടി) നിശ്ചയിച്ചു. കാര്യമറിഞ്ഞ സിപിഎം നേതൃത്വം, പാര്‍ട്ടി ഓഫീസിനടുത്ത് ആര്‍എസ്എസ് പരിപാടി നടത്താന്‍ പാടില്ലെന്ന് പ്രഖ്യാപിച്ചു. പരിപാടി തടയാന്‍ സ്ത്രീകളെയാണ് രംഗത്തിറക്കിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ഒരു പ്രമുഖ നേതാവിന്റെ ധര്‍മപത്നിയുടെ നേതൃത്വത്തിലാണ് മഹിളാ സൈന്യം ഇരച്ചുവന്നത്. ‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’ എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത എസ്എഫ്ഐ പതാകയേന്തി പൊതുപ്രവര്‍ത്തനം തുടങ്ങിയ ആളാണ് അധ്യാപിക കൂടിയായ ഈ മഹിളാ നേതാവ്! സ്ത്രീ സൈന്യത്തിനുപിന്നില് എന്തിനും തയ്യാറായി പുരുഷ സഖാക്കളും. പരിപാടിക്കെത്തിച്ചേര്‍ന്നവരെ പ്രകോപിപ്പിച്ച് എങ്ങനെയും ഒരു മാന്തിപ്പറി ഒപ്പിച്ചാല്‍ പത്രസമ്മേളനത്തിനും ചാനല്‍ ചര്‍ച്ചയ്ക്കും നല്ല സ്ക്കോപ്പായിരിക്കുമല്ലോ.
പക്ഷേ ആര്‍എസ്എസ് പ്രവര്‍ത്തകരും അരിയാഹാരം തന്നെയാണല്ലോ കഴിക്കുന്നത്. യുക്തിസഹമായും സന്ദര്‍ഭോചിതമായും പെരുമാറാന്‍ അവരെ ആരും പഠിപ്പിക്കേണ്ടതില്ല. ഇച്ഛാശക്തിയോടെ നിശ്ചയിച്ച രീതിയില്‍ ഒന്നര മണിക്കൂര്‍ പരിപാടിയും നടത്തി അവര്‍ പിരിഞ്ഞുപോയി. സാംഘിക് പരിപാടി കൗതുകത്തോടെ നോക്കിക്കണ്ട മഹിളാ പ്രവര്‍ത്തകരില്‍ ചിലര്‍ അടക്കം പറഞ്ഞുവത്രെ, ”ഇത് തരക്കേടില്ലല്ലോ, മ്മടെ സഖാക്കള്‍ പറഞ്ഞപോലെയെന്നുമല്ലല്ലോ ഈ ഏര്‍പ്പാട്…” എന്താണ് സഖാക്കള്‍ സഹോദരീമാരോട് പറഞ്ഞുകൊടുത്തത് എന്ന് അവര്‍ക്ക് മാത്രമേ അറിയൂ. പക്ഷേ ഒന്നുണ്ട്. അതില്‍ പിന്നീട് കടമ്പേരിയിലെ സംഘബന്ധുക്കള്‍ക്ക് സ്വസ്ഥത നഷ്ടപ്പെട്ടു. എന്നുവെച്ച് അവര്‍ തൂങ്ങിച്ചാകാനൊന്നും പോകുന്നില്ല. ജനാധിപത്യ അവകാശം സംരക്ഷിച്ച് സംഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടി നെഞ്ചുറപ്പോടെ ജീവിക്കും.
നീര്‍ക്കടവ് എന്ന ഗ്രാമത്തില്‍ അരങ്ങേറിയത് വിചിത്രമായ മറ്റൊന്നാണ്. അവിടെയുള്ള ഒരു സിപിഎം പ്രവര്ത്തകന് ബ്രാഞ്ച് സെക്രട്ടറിയായ വസന്തനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കാര്യം കയ്യാങ്കളിയിലെത്തി. ബ്രാഞ്ച് സെക്രട്ടറി അച്ഛനെ കൈകാര്യം ചെയ്യുന്നതു കണ്ട ഡിവൈഎഫ്ഐക്കാരായ മക്കള്‍ ദേഷ്യം തീര്‍ത്തത് പാര്‍ട്ടി ഓഫീസിനോടാണ്. ‘ഇവിടെ ഇനി ഈ പാര്‍ട്ടിയും വേണ്ട, പാര്‍ട്ടി ആപ്പീസും വേണ്ട’ എന്നു വിളിച്ചുപറഞ്ഞ് ആപ്പീസിനുള്ളില്‍ പാഞ്ഞുകയറി കണ്ണില്‍ കണ്ടതെല്ലാം തകര്‍ത്തു. (പാര്‍ട്ടി അണികളില്‍ നേതൃത്വത്തിനെതിരെ പതഞ്ഞുപൊങ്ങുന്ന രോഷം എങ്ങനെയൊക്കെ പ്രകടമാവും എന്നതിന്റെ ഒരു സാമ്പിള്‍. ഭാവിയില്‍ എന്തൊക്കെ സംഭവിക്കും എന്നാര്‍ക്കറിയാം) ഈ സംഭവം കാലത്ത് 11 മണിയോടെയാണ്. ഉച്ചയോടുകൂടി പ്രചാരണം വന്നു, ‘സിപിഎം ആപ്പീസ് ആര്‍എസ്എസുകാര്‍ പൊളിച്ചു, പ്രതിഷേധിക്കുക, പ്രതികരിക്കുക…” പ്രതികരണമുണ്ടായി. വൈകുന്നേരത്തോടെ സംഘത്തിന്റെ മണ്ഡല് കാര്യവാഹിനെ ആക്രമിച്ചു. വീട് തകര്‍ത്തു.
ഇത്രയെല്ലാം ചെയ്തുകൂട്ടിയാലും ഉളുപ്പില്ലാതെ നടത്തുന്ന നുണപ്രചാരണമാണ് സഹിക്കാനാവാത്തത്. ചില ഉദാഹരണങ്ങള്‍ കണ്ണൂരിലുണ്ട്. കൂത്തുപറമ്പിനടുത്ത വെണ്ടുട്ടായി എന്ന ഗ്രാമം ഒരുകാലത്ത് സിപിഎം പാര്‍ട്ടി ഗ്രാമമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ആര്‍എസ്എസിന് നല്ല സ്വാധീനമുള്ള പ്രദേശമായി അതു മാറി. ഫലം വിശദീകരിക്കേണ്ടതില്ലല്ലോ. നിരന്തരമായ ഉപദ്രവം, പലതരത്തില്‍. കുറച്ചുനാളുകള്‍ക്കുമുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട്ടുകാര്‍ക്കു നേരെ സംഘടിതമായ ആക്രമണമുണ്ടായി. സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ ചില സിപിഎമ്മുകാരുടെ വീടുകളുടെ ജനല്‍ച്ചില്ലുകള്‍ക്കും കേടുപാടുകള്‍ പറ്റി.
അങ്ങനെയൊരു വീട്ടില്‍ മാസങ്ങളോളമായി ശരീരത്തില്‍ സോഡിയം കുറയുന്ന രോഗത്തിന് ചികിത്സയിലായിരുന്ന ഒരു സരോജിനിയമ്മയുണ്ടായിരുന്നു. അസുഖം മൂര്‍ച്ഛിച്ച ആ അമ്മയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 18-ാം ദിവസം അവര്‍ മരിച്ചു. ഗ്രാമമൊന്നടങ്കം ദുഃഖാകുലമായി കഴിയുന്ന ആ ദിവസം വൈകുന്നേരം ജില്ലാ സെക്രട്ടറി ജയരാജന് അടിയന്തര പത്രസമ്മേളനം നടത്തി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തി എന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രഖ്യാപിച്ചു. ‘ദേശാഭിമാനി’ ഒഴിച്ചുള്ള ഒരു മാധ്യമവും കേട്ടതായിപ്പോലും ഭാവിച്ചില്ല. ഇക്കാര്യങ്ങളെല്ലാം രണ്ടാഴ്ചമുമ്പ് കണ്ണൂര്‍ കലക്ട്രേറ്റില്‍ വിളിച്ചുകൂട്ടിയ ജില്ലാ അധികാരികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത സിപിഎം-ആര്‍എസ്എസ് ഉഭയകക്ഷി സമാധാനയോഗത്തില്‍ ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി അക്കമിട്ടു നിരത്തി. യോഗത്തിലുണ്ടായിരുന്ന ജില്ലാ പോലീസ് മേധാവിക്കോ സിപിഎം നേതാക്കള്‍ക്കോ മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല.
മേല്‍സൂചിപ്പിച്ചവയെല്ലാം സിപിഎം അനുവര്‍ത്തിച്ചുവരുന്ന പ്രാകൃത സമീപനങ്ങളുടെ ചില സാമ്പിളുകള്‍ മാത്രമാണ്. ഇത്തരത്തിലുള്ള ‘വൈവിധ്യപൂര്ണ’മായ അനേകം സംഭവങ്ങള്‍ കണ്ണൂരില്‍ അരങ്ങേറുന്നുണ്ട്. പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ഒട്ടുംചേരാത്ത ഇത്തരം കോപ്രായങ്ങളെ പ്രാകൃതം എന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഇതിനെല്ലാം പ്രേരണയാകുന്ന സിദ്ധാന്തത്തെയും പ്രാകൃതം എന്നുതന്നെ വിളിക്കേണ്ടിവരും. എന്നാല്‍ സിപിഎം നേതാക്കള്‍ക്ക് ‘പ്രാകൃതം’ എന്നത് വിശുദ്ധപദമാണ്. കാരണം അവരുടെ നിര്‍വചനപ്രകാരം കമ്മ്യൂണിസത്തിലേക്ക് സമൂഹം പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന് നാല് ഘട്ടങ്ങളുണ്ട്. പ്രാകൃത കമ്മ്യൂണിസം, തുടര്‍ന്ന് ഫ്യൂഡലിസം, പിന്നീട് മുതലാളിത്തം അതിനുശേഷം സോഷ്യലിസം. ഒടുവിലായി കമ്മ്യൂണിസം.
കമ്യൂണിസത്തിലേക്കുള്ള സമൂഹത്തിന്റെ പ്രയാണത്തില്‍ ആദ്യപടിയായതുകൊണ്ട് പ്രാകൃത കമ്മ്യൂണിസം വിശുദ്ധമാണ്. ശ്രീകൃഷ്ണജയന്തി നാളില്‍ സിപിഎമ്മുകാര്‍ നടത്തിയ, ഓണാഘോഷം എന്ന് അവര്‍ പറയുന്നതും ശ്രീകൃഷ്ണജയന്തി എന്ന് ജനങ്ങള്‍ പറയുന്നതുമായ ആഘോഷത്തെ വിശദീകരിക്കുന്നതിനിടയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്, മഹാബലിയുടെ ഭരണകാലഘട്ടം പ്രാകൃത കമ്മ്യൂണിസത്തിന്റെ ഒരു മാതൃകയായിരുന്നു എന്നതാണ്. പ്രകൃത കമ്മ്യൂണിസം എന്ന സാമൂഹ്യ സാഹചര്യത്തെ വിവരമുള്ളവര്‍ വ്യാഖ്യാനിച്ചത് ‘കയ്യൂക്കുള്ളവന് കാര്യക്കാരന്‍’ എന്ന മാനസികാവസ്ഥയുടെ ആവിഷ്കാരം എന്നാണ്. ഏതായാലും ഇപ്പോള്‍ പ്രാകൃത കമ്മ്യൂണിസത്തില്‍നിന്നും ജന്മിത്വത്തിലേക്ക് (ഫ്യൂഡലിസം) അവസ്ഥാന്തരം പ്രാപിക്കുന്നതേയുള്ളൂ മാര്‍ക്സിസ്റ്റു പാര്‍ട്ടി. ജില്ലയുടെ ഉടമസ്ഥന് താനാണെന്ന ഭാവത്തില്‍ മദിച്ചുനടക്കുകയാണല്ലോ ജില്ലാ സെക്രട്ടറിയായ ജന്മിത്തമ്പുരാന്!
~ഒരു ജനാധിപത്യസമൂഹത്തില്‍ ഇതെല്ലാം നടക്കുമോ എന്ന് ഏവരും ചിന്തിച്ചുപോകും. ഇതെല്ലാം കണ്ടും അനുഭവിച്ചും കഴിയുന്ന ജനങ്ങള്‍ വസ്തുതകള്‍ ഏതാണ്ടെല്ലാം മനസ്സിലാക്കിവരുന്നുണ്ട്. ഈ പാര്‍ട്ടിയെ ഏറ്റിനടക്കുന്നത് വലിയ കുറച്ചിലായി കരുതുന്നവരുടെ എണ്ണം കൂടുന്നുണ്ട്. പാര്‍ട്ടിക്കുവേണ്ടി കവിതയും നാടകവും ഉപന്യാസങ്ങളുമെല്ലാം പടച്ചുവിടുന്നവര്‍ ഈയടുത്തായി പേന താഴെവെച്ച മട്ടാണ്. കൗതുകമുണര്‍ത്തുന്ന മറ്റൊരു കാര്യമുണ്ട്. കണ്ണൂരില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ ചാനലുകളില്‍ ചര്‍ച്ചയാവുമ്പോള്‍ കണ്ണൂര്‍ പാര്‍ട്ടിയേയും കണ്ണൂരിസത്തേയും ന്യായീകരിക്കാന്‍ കണ്ണൂരിനു പുറത്തുള്ള ഒരു നേതാവും ഒരു നിരീക്ഷകനും ഒരു ബുദ്ധിജീവിയും രംഗത്തുവരുന്നില്ല. അവര്‍ക്കെല്ലാം കാര്യമറിയാം. ഇത്രയെല്ലാമായിട്ടും എന്തുകൊണ്ട് വീണ്ടും വീണ്ടും ഇങ്ങനെയുണ്ടാകുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. വിനാശകാലേ വിപരീതബുദ്ധി….
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: